Random Posts

Wednesday, December 21, 2011

കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ മാറ്റുന്നു

ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും ബാധകമായ കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ മാറ്റാന്‍ തീരുമാനം. ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളിലാണ് മാറ്റംവരുത്തുന്നത്. നഗരസഭകള്‍ക്ക് ബാധകമായ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണച്ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള ഉന്നതതലയോഗം ചൊവ്വാഴ്ച മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. മാറ്റങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന്‍ വര്‍ഗീസിന് മന്ത്രി നിര്‍ദേശം നല്‍കി.

മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണച്ചട്ടങ്ങളില്‍ 2009-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കലായിരുന്നു ഈ ഭേദഗതികളുടെ ലക്ഷ്യം . എന്നാലിത് കെട്ടിട നിര്‍മാണ മേഖലയില്‍ നിന്ന് വന്‍ പരാതികള്‍ക്ക് ഇടയാക്കി. ഈ മേഖലയെ തകര്‍ക്കുന്ന ഭേദഗതികള്‍ വേണ്ടത്ര ചര്‍ച്ചകൂടാതെ നടപ്പാക്കിയെന്നായിരുന്നു പരാതി. അതിനാല്‍ ഈ ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അതോറിറ്റി (ക്രെഡായ്) യു.ഡി.എഫ് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച തുടങ്ങിയത്.

ഏഴുമീറ്റര്‍ വീതിയുള്ള റോഡരുകിലേ ഫ്ലാറ്റുകള്‍ നിര്‍മിക്കാവൂ എന്നാണ് മുന്‍സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളിലൊന്ന്. എന്നാല്‍ ഇത് മുമ്പുള്ളതുപോലെ അഞ്ചുമീറ്ററാക്കണമെന്നാണ് ക്രെഡായ് ആവശ്യപ്പെടുന്നത്. തറ വിസ്തീര്‍ണം, കെട്ടിടത്തിന്റെ ഉയരം എന്നിവ സംബന്ധിച്ച അനുപാതങ്ങളില്‍ മാറ്റം വരുത്തണമെന്നും ക്രെഡായ് ആവശ്യപ്പെട്ടിട്ടുണ്ട്. ചട്ടങ്ങള്‍ അടിക്കടി മാറ്റുന്നതിനുപകരം 2011ലെ സെന്‍സസ് അനുസരിച്ച് 25 വര്‍ഷത്തെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം. വിവിധതരം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രദേശങ്ങള്‍ നിശ്ചയിക്കണം . ചട്ടങ്ങളില്‍ ശാസ്ത്രീയമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ വിദഗ്ദ്ധസമിതിയെ നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2010ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണച്ചട്ടങ്ങളും എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. എന്നാല്‍ ഇതിലെ വിഷമതകള്‍ ചൂണ്ടിക്കാട്ടി പല പഞ്ചായത്തുകളും ഇത് നടപ്പാക്കാന്‍ തയ്യാറായിട്ടില്ല. മന്ത്രി എം.കെ.മുനീറിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.