Random Posts

Tuesday, August 16, 2011

അനാവശ്യ സമരങ്ങള്‍ വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി


ഇല്ലാത്ത പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി നടത്തുന്ന അനാവശ്യ സമരങ്ങള്‍ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഇതിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നു. എന്നാല്‍, ഇല്ലാത്ത പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള അക്രമാസക്തമായ സമരങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ല-മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി തൂവല്‍സ്പര്‍ശം എന്ന പേരില്‍ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മ്മപദ്ധതികളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സപ്തംബര്‍ പതിനൊന്നിന് പൊതുജനങ്ങള്‍ക്ക് മുന്‍പാകെ വയ്ക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ കേരളം വീഴ്ചവരുത്തിയെന്നും ആധുനിക രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് സാതന്ത്ര്യസമരത്തിന്റെ ചരിത്രം ചിത്രീകരിക്കുന്ന ഒരു മ്യൂസിയം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവിതാംകൂര്‍ കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന വട്ടിയൂര്‍ക്കാവിലായിരിക്കും ഇത് സ്ഥാപിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സെല്യൂട്ട് സ്വീകരിച്ച മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മെഡലുകളും ധീരതയ്ക്കുള്ള മെഡലുകളും സമ്മാനിച്ചു.

സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും വര്‍ണാഭമായ സ്വാതന്ത്ര്യദിന ചടങ്ങുകളാണ് നടന്നത്. കൊല്ലത്ത് മന്ത്രി ഷിബു ബേബി ജോണ്‍, ആലപ്പുഴയില്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍, പത്തനംതിട്ടയില്‍ മന്ത്രി അടൂര്‍ പ്രകാശ്, ഇടുക്കിയില്‍ മന്ത്രി പി.ജെ.ജോസഫ്, എറണാകുളത്ത് മന്ത്രി കെ.ബാബു, തൃശൂരില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, പാലക്കാട്ട് മന്ത്രി വി.എസ്. ശിവകുമാര്‍, മലപ്പുറത്ത് മന്ത്രി പി.കെ.അബ്ദുറബ്ബ്, കോഴിക്കോട്ട് മന്ത്രി എം.കെ.മുനീര്‍, വയനാട്ടില്‍ മന്ത്രി പി.കെ.ജയലക്ഷ്മി, കാസര്‍ക്കോട്ട് മന്ത്രി കെ.പി.മോഹനന്‍ എന്നിവര്‍ പതാക ഉയര്‍ത്തി സെല്യൂട്ട് സ്വീകരിച്ചു.