Random Posts

Monday, August 22, 2011

സര്‍ക്കാരിന്റെ ഒരുവര്‍ഷ കര്‍മപരിപാടി വരുന്നു: മുഖ്യമന്ത്രി

സ്ത്രീകളുടെയും കുട്ടികളുടെയും പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ നയരൂപീകരണം 

കൊച്ചി: യു.ഡി.എഫ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നൂറുദിന കര്‍മപരിപാടി പൂര്‍ത്തിയായാലുടന്‍ ഒരു വര്‍ഷ കര്‍മപരിപാടി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വന്തം വീട്ടില്‍ കിട്ടുന്ന സുരക്ഷ സംസ്ഥാനത്ത് എവിടെയും ലഭ്യമാക്കും. ഇതിനുള്ള ശക്തമായ നിയമം സാധ്യമാക്കാന്‍ നയരൂപീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണവും സ്ത്രീരാഷ്ട്രീയം-ഭാവി സാദ്ധ്യതകള്‍ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അക്രമം എന്തുവില കൊടുത്തും ചെറുക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെ ബലഹീനമാക്കിയാലേ തങ്ങള്‍ക്കു രക്ഷയുള്ളു എന്ന തിരിച്ചറിവോടെ ബി.ജെ.പിയും ഇടതുപാര്‍ട്ടികളും ദേശീയതലത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ആദര്‍ശപരമായി ഒരു യോജിപ്പുമില്ലാത്തവര്‍ ഒന്നിച്ച് നില്‍ക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഈ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ അംഗീകരിക്കില്ല. ഇത്തരം വെല്ലുവിളികള്‍ കോണ്‍ഗ്രസ് ഇതിനുമുമ്പും നേരിട്ടിട്ടുണ്ട്. ജനങ്ങളാണ് കോണ്‍ഗ്രസിന്റെ ശക്തി. കോണ്‍ഗ്രസിനെ ബലഹീനപ്പെടുത്തുന്നവര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
യാഥാര്‍ത്ഥ്യബോധമില്ലാത്ത നിലപാടുകളാണ് ഇടതുപാര്‍ട്ടികള്‍ സ്വീകരിക്കുന്നത്. ഇടതുസമരങ്ങള്‍ക്കും ന്യായീകരണമില്ല. അധികാരമോഹികളായ ഇടതുപക്ഷം പല പ്രശ്‌നങ്ങളും രൂക്ഷമാക്കി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുവാന്‍ ശ്രമിക്കുകയാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളും മദ്യപാനാസക്തിയും ആത്മഹത്യ നിരക്കിലെ വര്‍ദ്ധനവും കേരള  സംസ്‌കാരത്തിന് കളങ്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇത് പരിഹരിക്കാനാവില്ല. ഇതിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്ത്രീ ശാക്തീകരണത്തിനായി ശക്തമായി നിലകൊണ്ടത് കോണ്‍ഗ്രസ് മാത്രമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളും ജനാധിപത്യം കൈവിട്ടപ്പോള്‍ ഇന്ത്യ ജനാധിപത്യം ശക്തിപ്പെടുത്തുകയായിരുന്നു. ഇത് തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
 
ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കണമെന്ന് മഹിളാകോണ്‍ഗ്രസ് പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ബിന്ദു കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.ബാബു, പി.കെ. ജയലക്ഷ്മി, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, എ.സി.ജോസ്, കെ.പി.ധനപാലന്‍ എം.പി. ഡി.സി.സി. പ്രസിഡന്റ്. വി.ജെ. പൗലോസ്, എം.എല്‍.എ.മാരായ ബെന്നിബഹനാന്‍, ഡൊമനിക് പ്രസന്റേഷന്‍, അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ എന്‍.വേണുഗോപാലന്‍, അജയ് തറയില്‍, ഡോ. എം.എ. കുട്ടപ്പന്‍, മേയര്‍ ടോണി ചമ്മണി, ബി.ഭദ്ര, ലതികാ സുഭാഷ്, ലാലി വിന്‍സെന്റ്, ലാലി ജോഫിന്‍, വത്‌സല പ്രസന്നകുമാര്‍, ചെല്ലമ്മ ടീച്ചര്‍, ടി.വൈ.യുസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
സ്ത്രീ രാഷ്ട്രീയം-ഭാവി സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ ശില്‍പശാല നടന്നു. പ്രൊഫ. മോനമ്മ കോക്കാട്, ലീലാ മേനോന്‍, കെ.എല്‍.മോഹന വര്‍മ്മ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു