Random Posts

Monday, August 15, 2011

വി.എസ്.അനുകൂലപ്രകടനം: കണ്ണൂരില്‍ എട്ടുപേര്‍ക്കെതിരെ നടപടി

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ്സിന് ആദ്യം സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനംനടത്തിയ രണ്ട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ അച്ചടക്കനടപടി. സി.പി.എം. കണ്ടക്കൈ ലോക്കലിലെ കോട്ടയാട് ബ്രാഞ്ച് സെക്രട്ടറി കെ.കെ.പ്രവീണന്‍, ഓലക്കാട് ബ്രാഞ്ച് സെക്രട്ടറി സി.കെ.ബിജു എന്നിവരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കി.

കണ്ടക്കൈ ചാലങ്ങോട് ബ്രാഞ്ച് അംഗങ്ങളായ സി.ഗണേശന്‍, ടി.കെ.രതീഷ്, സുനോജ്, പി.സന്ദീപ് എന്നിവരെ മൂന്നുമാസത്തേക്ക് അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിജയന്‍, കോട്ടയാട് ബ്രാഞ്ച്അംഗം പി.ഷനൂപ് എന്നിവരെ താക്കീത്‌ചെയ്യാനും തീരുമാനിച്ചു. ശനിയാഴ്ച മയ്യില്‍ ഏരിയാകമ്മിറ്റി ഓഫീസായ പാട്യം ഗോപാലന്‍ സ്മാരകമന്ദിരത്തില്‍ ചേര്‍ന്ന ഏരിയാ ജനറല്‍ ബോഡി യോഗത്തില്‍ സംസ്ഥാനക്കമ്മിറ്റിയംഗം എം.വി. ജയരാജനാണ് നടപടികള്‍ റിപ്പോര്‍ട്ട്‌ചെയ്തത്.

കണ്ണൂര്‍ജില്ലയില്‍ സി.പി.എം. ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് കണ്ടക്കൈ. 2005ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവുംകൂടുതല്‍ ഭൂരിപക്ഷംകിട്ടിയത് കണ്ടക്കൈ വാര്‍ഡില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.എം. പ്രതിനിധിക്കായിരുന്നു. വി.എസ്. അനുകൂലപ്രകടനം നടത്തിയവരെ താക്കീത് ചെയ്താല്‍മതി എന്നായിരുന്നു കണ്ടക്കെ ലോക്കല്‍ കമ്മിറ്റിയുടെയും മയ്യില്‍ ഏരിയാ കമ്മിറ്റിയുടെയും തീരുമാനം. 

എന്നാല്‍ ജില്ലാകമ്മിറ്റിയുടെ നിര്‍ബന്ധ പ്രകാരമാണ് കുറേക്കൂടി കടുത്തതീരുമാനം ബന്ധപ്പെട്ട കമ്മിറ്റികള്‍ കൈക്കൊണ്ടത്.
ആറുവര്‍ഷംമുമ്പ് കോട്ടയാട്ടെ ഇ.എം.എസ്. സ്മാരക വായനശാല ഉദ്ഘാടനംചെയ്യാന്‍ വി.എസ്സിനെ ക്ഷണിച്ചത് മുതല്‍ ബ്രാഞ്ച് സെക്രട്ടറി കെ.കെ.പ്രവീണും ബ്രാഞ്ചിലെ അംഗങ്ങളും പാര്‍ട്ടിനേതൃത്വത്തിന്റെ നോട്ടപ്പുള്ളികളായിരുന്നു.

വായനശാല പിണറായിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്നായിരുന്നു നേതൃത്വം നിര്‍ദേശിച്ചിരുന്നത്. നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ ശനിയാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ അംഗങ്ങള്‍ കടുത്ത വിമര്‍ശനമുയര്‍ത്തി. 'പരിയാരം മെഡിക്കല്‍ കോളേജില്‍ കോഴനിയമനം നടത്തിയ സഖാവിനെതിരെ നടപടിയില്ലേ' എന്ന് ചില അംഗങ്ങള്‍ ചോദിച്ചപ്പോള്‍ 'അത് വേറെ ചര്‍ച്ചചെയ്യാം' എന്നായിരുന്നു എം.വി. ജയരാജന്റെ മറുപടി