Random Posts

Monday, August 15, 2011

ഹസാരെ അഴിമതിക്കാരന്‍ -കോണ്‍ഗ്രസ്‌


* പാര്‍ലമെന്റിനെ വെല്ലുവിളിക്കുന്നുവെന്ന് കേന്ദ്രം 
* നിരാഹാരം നാളെ തുടങ്ങും

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ സുശക്ത സംവിധാനം ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ച അന്ന ഹസാരെയ്ക്ക് എതിരെ കടന്നാക്രമണവുമായി കോണ്‍ഗ്രസ്സും കേന്ദ്രസര്‍ക്കാറും രംഗത്ത്. ഹസാരെ വ്യക്തിപരമായി അഴിമതിയില്‍ പങ്കാളിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് അഴിമതി വിരുദ്ധ പോരാട്ടത്തിനുള്ള അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്തു.

ഹസാരെയുടെ സമരം ഭരണഘടനാവിരുദ്ധവും പാര്‍ലമെന്റിനോടുള്ള ഏറ്റുമുട്ടലുമാണെന്ന് കേന്ദ്രസര്‍ക്കാറും കുറ്റപ്പെടുത്തി. എന്നാല്‍ തിങ്കളാഴ്ച തുടങ്ങുമെന്ന് പ്രഖ്യാപിച്ച സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന തീരുമാനവുമായി അദ്ദേഹത്തോടൊപ്പമുള്ള പൗരസമൂഹപ്രതിനിധികളും ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ ഇരുപക്ഷവും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിന് കളമൊരുങ്ങി.

അന്ന ഹസാരെയുടെ നിയന്ത്രണത്തിലുള്ള നാലു ട്രസ്റ്റുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന ആരോപണമാണ് കോണ്‍ഗ്രസ് ആയുധമാക്കിയത്. ഇതേപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് സാവന്ത് കമ്മീഷന്‍ വന്‍സാമ്പത്തികഅഴിമതി നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതായി കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആരോപിച്ചു. 1995-ല്‍ രൂപവത്കരിച്ച ഹിന്ദ്‌സ്വരാജ് ട്രസ്റ്റിലുള്‍പ്പെടെ ക്രമക്കേടുകള്‍ ഉണ്ടെന്ന് 116 പേജുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഹസാരെ തന്റെ ജന്മദിനാഘോഷങ്ങള്‍ക്കായി ട്രസ്റ്റിന്റെ 2.2 ലക്ഷം ചെലവാക്കിയതായും ഇത് തികച്ചും നിയമവിരുദ്ധമാണെന്നും 

റിപ്പോര്‍ട്ടിലുണ്ട്


യാദവ് ബാബശിക്ഷണ്‍ പ്രസാരണ്‍ മണ്ഡലി എന്ന ട്രസ്റ്റ് 20 വര്‍ഷമായി കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. മറ്റൊരു ട്രസ്റ്റായ ഭ്രഷ്ടാചാര്‍ വിരോധി ജന്‍ ആന്ദോളന്‍ സന്‍സ്ഥാനിലെ ചില പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതായി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. സൈന്യത്തിലെ തന്റെ സേവനകാലവുമായി ബന്ധപ്പെട്ട് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് ഹസാരെ ഇതേവരെ മറുപടി നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി.

അഴിമതിക്കെതിരെ വാളെടുക്കുംമുമ്പ് തനിക്കെതിരായ ആരോപണങ്ങള്‍ ഹസാരെ വിശദീകരിക്കണമെന്നും മനീഷ് തിവാരി പറഞ്ഞു. 
''കിസാന്‍ ബാബുറാവു ഹസാരെ എന്ന അന്നയോട് ഞങ്ങള്‍ ചോദിക്കാനാഗ്രഹിക്കുന്നു. ഏതു മുഖവുമായാണ് താങ്കള്‍ അഴിമതിക്കെതിരെ നിരാഹാരം തുടങ്ങുന്നത്? അടിമുടി അഴിമതിയില്‍ മുങ്ങിയ ആളാണ് താങ്കള്‍. മുന്‍സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയാണത് പറഞ്ഞത്ഹ്ര-മനീഷ് തിവാരി പറഞ്ഞു.

കോണ്‍ഗ്രസ് അഴിച്ചുവിട്ട ആക്രമണത്തിന്റെ തുടര്‍ച്ചയായി ഉച്ചയ്ക്കുശേഷം വിളിച്ച പത്രസമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരായ കപില്‍സിബലും അംബികാ സോണിയും ഹസാരെയ്ക്കും സംഘത്തിനുമെതിരെ രൂക്ഷവിമര്‍ശം നടത്തി. ഹസാരെയുടെ സമരം ഭരണഘടനാവിരുദ്ധവും പാര്‍ലമെന്റിനോടുള്ള ഏറ്റുമുട്ടലുമാണെന്ന് മന്ത്രി സിബല്‍ കുറ്റപ്പെടുത്തി. നഗരത്തിന്റെ കേന്ദ്രഭാഗത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തണമെന്ന് എന്തിനാണ് ഹസാരെ വാശിപിടിക്കുന്നത്. ടി.വി. ക്യാമറകളിലൂടെ തന്നെ രാജ്യം മുഴുവന്‍ കാണണമെന്ന ആഗ്രഹം കൊണ്ടാണോ? സിബല്‍ ചോദിച്ചു.

എന്നാല്‍ ഹസാരെയുടെ സമരം ഭരണഘടനാവിരുദ്ധമെങ്കില്‍ എന്തിന് അങ്ങനെ ഒരാളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല. ആരാണ് തന്റെ സമരത്തിന് സാമ്പത്തിക സഹായം നല്കുന്നതെന്ന് ഹസാരെ വ്യക്തമാക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.

അന്ന ഹസാരെ പാര്‍ലമെന്റിന്റെ ഭരണഘടനാധികാരത്തെ ചോദ്യം ചെയ്യുകയാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി കുറ്റപ്പെടുത്തി. നിയമനിര്‍മാണത്തിന് മൂന്നാം കക്ഷിയെ പങ്കാളിയാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഹസാരെ ഉപയോഗിച്ച വാക്കുകള്‍ ഒരു ഗാന്ധിയന് യോജിച്ചതല്ലെന്ന് മന്ത്രി അംബികാസോണി കുറ്റപ്പെടുത്തി. ''താങ്കള്‍ക്ക് 79 വയസ്സായി. രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുകയാണ്. താങ്കള്‍ക്ക് ജീവിതത്തില്‍ എല്ലാം ലഭിച്ചു. 

ഇതില്‍ക്കൂടുതല്‍ എന്താണ് വേണ്ടത്? അതിനാല്‍ ധൈര്യപൂര്‍വം നടപടികള്‍ സ്വീകരിക്കണം''-പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഹസാരെ ഉപയോഗിച്ച ഈ വാക്കുകള്‍ തികച്ചും മോശവുംനിയമവിരുദ്ധവുമാണെന്ന് അംബികാസോണി കുറ്റപ്പെടുത്തി. സമരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത് കേന്ദ്രസര്‍ക്കാറല്ല, ഡല്‍ഹി പോലീസ് കമ്മീഷണറാണെന്നും മന്ത്രിമാര്‍ പറഞ്ഞു.

ഹസാരെയുടെ കത്തിന് നല്കിയ മറുപടിയില്‍ സമരം സംബന്ധിച്ചുള്ള ആവശ്യങ്ങള്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ തന്റെ ഓഫീസിന് ഒന്നും ചെയ്യാനില്ലെന്നും പ്രധാനമന്ത്രിയുടെ മറുപടിയില്‍ പറയുന്നു