Random Posts

Monday, August 22, 2011

വിഎസ് പറഞ്ഞത് ശരിയായില്ല

ചങ്ങനാശേരി: തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി കടത്തിക്കൊണ്ടുപോകുന്നുവെന്ന പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന തെറ്റായിപ്പോയെന്ന് എന്‍എസ്എസ്.

മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെതിരെ വില കുറഞ്ഞ പ്രസ്താവനയാണ് വി.എസ്. നടത്തിയതെന്നും ഇത് പാടില്ലായിരുന്നുവെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പെരുന്നയില്‍ പറഞ്ഞു.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ നിജസ്ഥിതി മനസ്സിലാക്കാതെ ആരോപണമുന്നയിക്കാന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് വി.എസ്. അച്യുതാനന്ദന്‍ തയ്യാറായത് തെറ്റായിപോയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ വി. എസ്. നടത്തിയ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമാണെന്ന് മന്ത്രി കെ.സി. ജോസഫും വിമര്‍ശിച്ചു. അദ്ദേഹം പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് ജോസഫ് ആവശ്യപ്പെട്ടു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം രാജകുടുംബം എടുത്തുകൊണ്ടുപോവുന്നതായുള്ള വി.എസിന്റെ പ്രസ്താവനയോട് യോജിപ്പുണ്ടോയെന്ന് സി.പി.എം. വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തില്‍നിന്നും പായസംകൊണ്ടുപോകുന്നതിന് പകരം മാര്‍ത്താണ്ഡവര്‍മ്മ നിധിയാണ് കൊണ്ടുപോകുന്നതെന്നും രാജകുടുംബം നിധി കട്ടുമുടിക്കുകയാണ് ചെയ്യുന്നതെന്നുമായിരുന്നു ശനിയാഴ്ച വിഎസ് ആരോപിച്ചത്.