Random Posts

Sunday, May 1, 2011

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പാദസ്പര്‍ശപുണ്യത്തില്‍ മധ്യതിരുവിതാംകൂര്‍

കോട്ടയം: ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ഞായറാഴ്ച വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ ആ ദിവ്യപാദസ്പര്‍ശമേറ്റതിന്റെ നിറവില്‍ മധ്യതിരുവിതാംകൂറും ആഹ്ലാദത്തില്‍. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വിശുദ്ധപദവി അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധിയായ ഓര്‍മകളാണ് മധ്യതിരുവിതാംകൂറിലെ വിശ്വാസികളുടെ മനസില്‍ ഇപ്പോഴുമുള്ളത്. ആ വിശുദ്ധപുരുഷന്റെ പാദസ്പര്‍ശം ഏറ്റുവാങ്ങിയ ഭരണങ്ങാനത്തിനും ഇത് ധന്യതയുടെ നിമിഷങ്ങള്‍. പാപ്പായുടെ കോട്ടയം സന്ദര്‍ശനത്തിന്റെ സ്മാരകമായി നിലകൊള്ളുകയാണ് അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തിലെ പാപ്പാവേദി. മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടത്ത് നിര്‍മ്മിച്ചവേദി പൊളിച്ച് അതേആകൃതിയില്‍ ഭരണങ്ങാനത്ത് പുനഃസ്ഥാപിക്കുകയായിരുന്നു. 1986 ഫിബ്രവരി 8ന്‌കോട്ടയത്തുനടന്ന സമ്മേളനത്തില്‍ പതിനായിരക്കണക്കിന് വിശ്വാസികളെ അഭിവാദ്യം ചെയ്ത് സംസാരിച്ചതും ചാവറയച്ചനെയും അല്‍ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചതും ഇതേ വേദിയില്‍ വച്ചാണ്.  അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിക്കുന്ന തിര്‍ത്ഥാടകര്‍ പാപ്പാവേദിയുടെ പ്രാധാന്യവും മനസ്സിലാക്കിയാണു മടങ്ങുന്നത്.

അല്‍ഫോന്‍സാമ്മയുടെ കബറിടത്തിനു സമീപം വേദി സ്ഥാപിക്കാമെന്ന് അഭിപ്രായപ്പെട്ടത് അല്‍ഫോന്‍സാമ്മാ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ആയിരുന്ന മോണ്‍. തോമസ് മൂത്തേടം ആയിരുന്നു. വേറെ ആരെങ്കിലും കൊണ്ടുപോയാല്‍ വേദി നശിപ്പിച്ചുകളയുമല്ലോ എന്നോര്‍ത്തായിരുന്നു ലേലത്തില്‍ പിടിച്ചതെന്നും ഭരണങ്ങാനത്തു സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നും വൈസ് പോസ്റ്റുലേറ്ററായിരുന്ന ഫാ. മാത്യു തോണ്ടാംകുഴി പറയാറുണ്ടായിരുന്നു. ഈയിടെ വൈദ്യുതാഘാതമേറ്റ ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ ഫാ. മാത്യു തോണ്ടാംകുഴിയും ഓര്‍മയായി. 1986ല്‍ വേദി നിര്‍മിക്കാനുപയോഗിച്ച വസ്തുക്കളില്‍ ഒന്നുപോലും മാറ്റിയിട്ടില്ല.വിശുദ്ധിയുടെ പരിമളവുമായി, ഭരണങ്ങാനത്തിന്റെ അഭിമാനചിഹ്‌നമായി പാപ്പാവേദി ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു; പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്റെ ഒരിക്കലും മായാത്ത ഓര്‍മകളുടെ സ്മാരകം പോലെ.

പോളണ്ടില്‍ പാറമടകളിലും ഖനികളിലും തൊഴിലാളിയായി ജീവിച്ച ജോണ്‍പോള്‍ രണ്ടാമനെ തൊഴിലാളിദിനത്തില്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത് കാതോര്‍ത്തിരിക്കുകയാണ് ഭരണങ്ങാനം. ലോകമെങ്ങും സഞ്ചരിച്ച മാര്‍പാപ്പ 1986 ഫെബ്രുവരി എട്ടിനാണ് കോട്ടയത്ത് എത്തിയത്. സിസ്റ്റര്‍ അല്‍ഫോന്‍സയെയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനായിരുന്നു അത്. ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവള്‍ എന്നു പേരുവിളിച്ച അല്‍ഫോന്‍സാമ്മ പിന്നീടു ഭാരത കത്തോലിക്കാ സഭയിലെ ആദ്യ വിശുദ്ധയായി. സമാധാനത്തിന്റെ തീര്‍ഥാടനത്തിന് എന്ന വിശേഷണവുമായി, സാംസ്‌കാരിക വൈവിധ്യങ്ങളുടെ പുണ്യഭൂമിയായ ഇന്ത്യയിലെത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ ഏറ്റവും കഷ്ടപ്പെട്ടു പഠിച്ച ഭാഷ മലയാളമായിരുന്നത്രേ. മലയാളം പഠിക്കാന്‍ വത്തിക്കാനില്‍ അദ്ദേഹം ഒരു മാസത്തോളം പരിശ്രമിച്ചു. ആ പരിശ്രമം പാഴായില്ല. 'ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യേണ്ട സുവര്‍ണ നിമിഷമാണിന്ന്- കോട്ടയത്ത് അല്‍ഫോന്‍സാമ്മയെയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം മലയാളത്തില്‍ പറഞ്ഞ വാക്കുകള്‍ കേട്ടു വിശ്വാസ സാഗരം ആര്‍ത്തിരമ്പി. ആ ജോണ്‍ പോള്‍ രണ്ടാമനാണു നാളെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയരുന്നത്.അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് ഇനിയുമുണ്ട് വിശുദ്ധിയുടെ പരിമളം. മലയാളം കുര്‍ബാനയിലേതു പോലെ 'അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി എന്നു മൂന്നുവട്ടം മലയാളത്തില്‍ ചൊല്ലിക്കൊണ്ടായിരുന്നു അന്നു മാര്‍പാപ്പ കുര്‍ബാന ആരംഭിച്ചത്.



ദിവ്യനാമകരണചടങ്ങിന് ഒരുദിവസം മാത്രം അവശേഷിക്കേ വത്തിക്കാനും റോം നഗരവും ഭക്തിസാന്ദ്രമായിക്കഴിഞ്ഞിരിക്കുകയാണ്. ദേവാലയങ്ങളിലെല്ലാം പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. എങ്ങും മാര്‍പാപ്പയുടെ കൂറ്റന്‍ ചിത്രങ്ങളും പേപ്പല്‍ പതാകകളും. റോം നഗരത്തിലെ ഹോട്ടല്‍മുറികളെല്ലാം നിറഞ്ഞുകഴിഞ്ഞു. നാളെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുവാനായി ലോകമെങ്ങുമുള്ള തീര്‍ഥാടകര്‍ വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പരിസരങ്ങളില്‍ മാര്‍പാപ്പയുടെ കൂറ്റന്‍ ഫോട്ടോകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ചടങ്ങിനു മുന്നോടിയായി ബസിലിക്കയ്ക്കുള്ളിലെ ഗ്രോട്ടോയിലുള്ള കല്ലറ തുറന്നു മാര്‍പാപ്പയുടെ മൃതദേഹപേടകം പുറത്തെടുത്തു. കര്‍ദിനാള്‍മാരുടെയും കൂരിയ അംഗങ്ങളുടെയും വത്തിക്കാന്റെ അംഗരക്ഷക വിഭാഗമായ സ്വിസ്ഗാര്‍ഡുകളുടെയും സാന്നിധ്യത്തില്‍ പ്രത്യേക പ്രാര്‍ഥനകളോടെയായിരുന്നു ഇത്. പിന്നീടു മൃതദേഹപേടകം ബസിലിക്കയിലെ പ്രധാന അള്‍ത്താരയില്‍ പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചു. നാളെ രാത്രിവരെ മൃതദേഹപേടകം അള്‍ത്താരയ്ക്കു മുന്നില്‍ വയ്ക്കും. തീര്‍ഥാടകര്‍ക്കു വണങ്ങാനുള്ള സൗകര്യവുമുണ്ട്. നാളെ രാത്രിതന്നെ പേടകം ബസിലിക്കയിലെ സെന്റ് സെബാസ്റ്റ്യന്‍സ് ചാപ്പലിലേക്കു മാറ്റും.

കല്ലറയുടെ ഒരു ഭാഗം മാര്‍പാപ്പയുടെ ജന്മസ്ഥലമായ പോളണ്ടിലെ ക്രാക്കോവിലേക്കു കൊണ്ടുപോകും. അവിടെ മാര്‍പാപ്പയുടെ നാമധേയത്തില്‍ സ്ഥാപിക്കുന്ന ദേവാലയത്തില്‍ പ്രതിഷ്ഠിക്കാനാണ് ഈ തിരുശേഷിപ്പ് കൊണ്ടുപോകുന്നത്. നാളത്തെ തിരുക്കര്‍മങ്ങള്‍ക്കുമുന്നോടിയായി ഇന്നു പ്രാദേശികസമയം രാത്രി എട്ടിനു പുരാതനറോമിലെ ചരിത്രപ്രസിദ്ധമായ മാക്‌സിമസ് ചത്വരത്തിലെ കുതിരപ്പന്തിയില്‍ നിശാ ജാഗരണ പ്രാര്‍ഥന നടക്കും. ലക്ഷക്കണക്കിനു വിശ്വാസികള്‍ ഇതില്‍ പങ്കെടുക്കും. ജാഗരണപ്രാര്‍ഥനയ്‌ക്കൊപ്പം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് ഏറെ ഇഷ്ടമുള്ള പ്രാര്‍ഥനയായിരുന്ന ജപമാലയുമുണ്ടായിരിക്കും.

സമാപനത്തില്‍ വീഡിയോയിലൂടെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആശീര്‍വാദസന്ദേശം നല്കും. റോം അതിരൂപതയുടെ നേതൃത്വത്തിലാണ് ഈ പ്രാര്‍ഥനാപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മധ്യസ്ഥതയില്‍ അദ്ഭുത രോഗശാന്തി ലഭിച്ച ഫ്രഞ്ച് സന്യാസിനി സിസ്റ്റര്‍ മേരി സൈമണ്‍ പിയര്‍ തന്റെ അനുഭവം വിവരിക്കും. റോം അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും ഇതോടൊപ്പം ജാഗരണപ്രാര്‍ഥന നടക്കും.