Random Posts

Thursday, May 5, 2011

ഇടതു സര്‍ക്കാര്‍ ജീവരക്ഷയ്ക്ക് ആശ്രയിച്ചത് തൊഴിലാളി ക്ഷേമ ബോര്‍ഡുകളെ: ഉമ്മന്‍ ചാണ്ടി


തൊഴിലാളി ക്ഷേമ ബോര്‍ഡുകളെ ഇടതുപക്ഷ സര്‍ക്കാര്‍ ഗവണ്‍മെന്റ് ക്ഷേമ ബോര്‍ഡുകളാക്കിയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു. കെപിസിസി ആസ്ഥാനത്ത് നടന്ന
ഐഎന്‍ടിയുസിയുടെ 65-ാം സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും കടമെടുത്താണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വന്തം നില മെച്ചപ്പെടുത്തിയത്. തൊഴിലാളികളുടെ മറവില്‍ സര്‍ക്കാര്‍ ക്ഷേമം നടപ്പാക്കുകയായിരുന്നു വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. തൊഴിലാളി നേതൃത്വങ്ങള്‍ കാണിക്കുന്ന ദീര്‍ഘവീക്ഷണം പോലും അഞ്ചുവര്‍ഷം സംസ്ഥാനം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും ഇല്ലാതെ പോയി. അപ്രായോഗിക മുദ്രാവാക്യവും ഭരണത്തിലിരിക്കുമ്പോള്‍ തന്നെ സമരവും കൊണ്ടു നടക്കുന്ന സര്‍ക്കാരും പാര്‍ട്ടിയും സംസ്ഥാന വികസനവും ജനങ്ങളുടെയും തൊഴിലാളികളുടെയും ക്ഷേമവും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.ലോകമാകെ മുന്‍പന്തിയിലേക്കുള്ള മത്സരത്തിലായിരിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിലൂടെ രാഷ്ട്രപുരോഗതിക്ക് ഈന്നല്‍ നല്‍കാതെ സമരത്തിന്റെ ഭാഷ മാത്രം കൈകാര്യം ചെയ്യുകയായിരുന്നു ഇടതുപക്ഷവും അത് നേതൃത്വം നല്‍കിയ സര്‍ക്കാരും ചെയ്തത്.
മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനമെടുത്ത പദ്ധതികളെല്ലാം തന്നെ ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍ നിര്‍ത്തി വയ്ക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ആയിരുന്നു.ഇതു മൂലം തൊഴിലാളി ക്ഷേമത്തിനായി തന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ആശയങ്ങളും പദ്ധതികളും നടക്കാതെ പോയി.എന്തിനും ചൈനയുടെ പേര് പറയുന്ന ഇടതു സര്‍ക്കാര്‍ ചൈന കൈവരിച്ച പുരോഗതിയുടെ മൂലകാരണം അറിഞ്ഞില്ലെന്ന് ഭാവിക്കുകയാണ്.ചൈനയുടെ സാമ്പത്തിക മുന്നേറ്റത്തിന്റെ കാരണം അവിടെ ഉദ്പാദനം വര്‍ദിപ്പിക്കുന്നതിനായി തൊഴിലാളികള്‍ അധ്വാനിച്ചതിനാലാണ്.തൊഴില്‍ നിയമങ്ങള്‍ക്കപ്പുറത്തേയ്ക്ക് തൊഴിലിനെ അവിടുത്തെ ജനങ്ങള്‍ കൊണ്ടു പോയി. തൊഴിലാളികളുടേതായ പങ്ക് അവര്‍ രാഷ്ട്രത്തിന്റെ നിര്‍മാണത്തിന് നല്‍കി.ഇവിടെ നേരേ മറിച്ചാണ് ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാടുകള്‍.എന്നാല്‍ വാക്കും പ്രവര്‍ത്തിയും ഒന്നാകര്കിക്കൊണ്ട് ഐഎന്‍ റ്റിയുസി തൊഴിലാളികളുടെ പ്രതീക്ഷയായി മാറിക്കഴിഞ്ഞു.തൊഴിലാളികളെ നിരാശരാക്കുന്ന പ്രവര്‍ത്തനമൊന്നും ഐഎന്‍ റ്റിയുസിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നതും നീതിയുക്തമായ പ്രവര്‍ത്തനങ്ങളാണ് തൊഴിലാളികളുടെ ഭാഗത്തുനിന്നുള്ളതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.