Random Posts

Monday, May 23, 2011

യു.ഡി.എഫില്‍ മാത്രമല്ല അടി: വി.എസിനെ തള്ളി പ്രതിപക്ഷനേതാവ് കോടിയേരി?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന്റെ ഇടപെടല്‍ നേട്ടമുണ്ടാക്കിയെന്ന് പാര്‍ട്ടി ജനറല്‍സെക്രട്ടറി പ്രകാശ്കാരാട്ടും പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ്ബ്യൂറോയുമൊക്കെ കണ്ടെത്തിക്കോട്ടെ. പക്ഷെ അതു കേരളത്തില്‍ വിലപ്പോകില്ലെന്നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സി.പി.എം വിലയിരുത്തല്‍. തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ച് എ.കെ.ജി സെന്റററില്‍ നടന്ന തലനാരിഴ കീറിയുള്ള ചര്‍ച്ചകളിലെല്ലാം പതിവുപോലെ വില്ലന്‍വേഷമായിരുന്നു വി.എസ് അച്യുതാനന്ദന്. പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് വി.എസിനെ കൊണ്ടുവരാനുള്ള നീക്കത്തിനു തടയിടുകയാണ് ഇതിലൂടെ പിണറായി പക്ഷത്തിന്റെ ലക്ഷ്യമെന്നും സംസ്ഥാനനേതൃത്വം സൂചന നല്‍കുന്നു. കോടിയേരി ബാലകൃഷ്ണനെ ഈ സ്ഥാനത്ത് അവരോധിക്കാനാണ് ശ്രമം.

ടൂ ജി സ്‌പെക്ട്രം അഴിമതിയടക്കമുള്ള വമ്പന്‍ അഴിമതി കേസുകള്‍ ജനങ്ങളെ കോണ്‍ഗ്രസിന് എതിരാക്കി. ചിട്ടയായും ആസൂത്രണത്തോടെയും പ്രവര്‍ത്തിച്ച എല്‍.ഡി.എഫിന് യു.ഡി.എഫിനെ തുറന്നുകാട്ടാന്‍ കഴിഞ്ഞതും ഗുണകരമായിയെന്ന് വിലയിരുത്തുന്ന തെരഞ്ഞെടുപ്പു പ്രകടനം സംബന്ധിച്ച കരട് റിപ്പോര്‍ട്ടില്‍ വി.എസ്. ഫാക്ടറിനെക്കുറിച്ച് മൗനംപാലിക്കുകയാണ്. കരട് അവലോകന റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ച സെക്രട്ടേറിയറ്റ് യോഗത്തില്‍ പൂര്‍ത്തിയായിട്ടില്ല. റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പ്രതിപക്ഷനേതാവടക്കമുള്ള നിയമസഭാ പാര്‍ട്ടി ഭാരവാഹികളുടെ കാര്യം തീരുമാനിക്കുക. വി.എസ്. അച്യുതാനന്ദനെ പ്രതിപക്ഷ നേതാവാക്കണമെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ നേരത്തെ തീരുമാനിച്ചിരുന്നു. തിങ്കാഴ്ച സി.പി.എം. സെക്രട്ടേറിയറ്റ് യോഗം തുടരും. തുടര്‍ന്ന് രണ്ട് ദിവസം സംസ്ഥാനസമിതി യോഗം ചേരും. ചില മണ്ഡലങ്ങളിലുണ്ടായ സാമുദായിക ധ്രുവീകരണവും ഭരണ തുടര്‍ച്ച നിലനിര്‍ത്തുന്നതിന് തിരിച്ചടിയായെന്നു പാര്‍ട്ടി കണ്ടെത്തുന്നു.

ജില്ലാ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കരട് റിപ്പോര്‍ട്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാറിലെ അഴിമതി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗത്ത് ഗുണം ചെയ്തുവെന്ന് പറയുന്നതോടൊപ്പം ഇടമലയാര്‍ കേസിലെ വിധിയും ഐസ്‌ക്രീം കേസ് അട്ടിമറി സംബന്ധിച്ചുണ്ടായ വെളിപ്പെടുത്തലും പോലുള്ള വിഷയങ്ങള്‍ ഇടത് മുന്നണിക്ക് വലിയ അളവില്‍ ഗുണം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തി പ്രഭാവത്തെ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ട് ലെനിനിസ്റ്റ് സംഘടനാതത്ത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് സാങ്കേതികമായി തന്നെ മുന്നോട്ട് വെക്കാന്‍ കഴിയാത്തതിനാല്‍ മാധ്യമങ്ങളടക്കം വിശേഷിപ്പിച്ച 'വി.എസ് ഫാക്ടറി'നെ കുറിച്ച് കരട് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അതേസമയം ഇടത് സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വലിയ തോതില്‍ ജനങ്ങളില്‍ എത്തിയത് അനുകൂലമായി ഭവിച്ചുവെന്നും റിപ്പോര്‍ട്ട് എടുത്ത് പറയുന്നു.

എന്നാല്‍ മലപ്പുറം ഉള്‍പ്പെടെ ചില ജില്ലകളില്‍ സാമുദായിക ധ്രുവീകരണം വലിയ തോതില്‍ ഉണ്ടായത് തിരിച്ചടിയായി. ചില മണ്ഡലങ്ങളില്‍ അപ്രതീക്ഷിതമായ തിരിച്ചടിയാണുണ്ടായത്. ഇവിടങ്ങളിലെ തോല്‍വിയെ കുറിച്ച് വിശദമായ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച തിങ്കളാഴ്ച തുടരുകയും സെക്രട്ടേറിയറ്റില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചശേഷമാവും സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുക. ഏതായാലും വി.എസ്സിന്റെ പ്രചാരണയോഗങ്ങളിലെ ആള്‍ക്കൂട്ടം തെരഞ്ഞെടുപ്പില്‍ ഗുണംചെയ്തുവെന്ന ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിനെ താത്വികമായ യുക്തിയിലൂടെ ചോദ്യംചെയ്യുകയാണ് പിണറായിയും സംഘവും.

രാഷ്ട്രീയരംഗത്തിന് സംഭവിച്ച സമാനകളില്ലാത്ത ജീര്‍ണ്ണതയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൈമോശം വന്നുകൂടാത്ത മൂല്യബോധത്തെക്കുറിച്ചുള്ള ആധിയും മുഖ്യധാരകള്‍ ബോധപൂര്‍വ്വം കയ്യൊഴിഞ്ഞ വിഷയങ്ങളെ അഭിസംബോധനചെയ്യാന്‍ കാട്ടിയ തന്റേടവുമെല്ലാമാണ് യഥാര്‍ത്ഥത്തില്‍ വി.എസ് എന്ന രാഷ്ട്രീയനേതാവിന്റെ പ്രസക്തി. 2001 മുതലുള്ള അഞ്ചുവര്‍ഷക്കാലം പ്രതിപക്ഷനേതാവിന്റെ നിഷേധസ്വരവുമായി കേരളത്തിന്റെ മുക്കിലും മൂലയിലും കയറിച്ചെന്ന് മണ്ണിനും മനുഷ്യനും വേണ്ടി നടത്തിയ പോരാട്ടങ്ങളാണ് ഒരര്‍ത്ഥത്തില്‍ വി.എസിനെ കേരളരാഷ്ട്രീയത്തില്‍ ഇന്നും നിലനിര്‍ത്തുന്നത്. അഞ്ചുവര്‍ഷക്കാലം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നഷ്ടപ്പെട്ടപ്പോഴും തന്നാലാവും വിധം മണ്ണിനും മനുഷ്യനും വേണ്ടി നിലയുറപ്പിച്ചതിന്റെ ഫലമാണ് ഭരണത്തിന്റെ ഈ അവസാനനാളുകളില്‍ അച്ചുതാനന്ദന്‍ വീണ്ടും രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്.

മലയാളി തനിക്ക് കൈമോശം വന്നുവെന്ന് ഭയപ്പെടുന്ന മൂല്യബോധത്തെ നിരന്തരമായി ഓര്‍മ്മിപ്പിക്കുകയും എല്ലാ വികസന ജല്പനങ്ങള്‍ക്കുമപ്പുറം രാഷ്ട്രീയത്തിന്റെ ഗതകാലനന്മയെ ആവര്‍ത്തിച്ച് അഭിസംബോധന ചെയ്യുകയും ചെയ്യുന്ന അച്ചുതാനന്ദനെയാണ് കേരളീയ സമൂഹം ആഗ്രഹിക്കുന്നത്. അതാണ് സി.പി.എം സംസ്ഥാനനേതൃത്വം ഭയക്കുന്നതും