Random Posts

Tuesday, May 10, 2011

ശബ്ദമുയര്‍ത്തി സംസാരിച്ചാല്‍ മൊബൈല്‍ ഫോണ്‍ ബാറ്ററി ചാര്‍ജ് ചെയ്യും

ഇനി ഉറക്കെ സംസാരിച്ചാല്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജാകും ഫോണില്‍ ചാര്‍ജില്ല എന്നതിന്റെ പേരില്‍ ഇനി

വിളികള്‍ക്ക്‌ മുടക്കം വേണ്ട. ഉറക്കെയൊന്നു സംസാരിച്ചാല്‍ ബാറ്ററി ചാര്‍ജ്‌ ആകുന്നതാണ്‌ ഏറ്റവും പുതിയ കണ്ടുപിടുത്തം. ശബ്ദോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമായി മാററാന്‍ കഴിയുന്ന പുതിയ സംവിധാനമുണ്ടെങ്കില്‍ ഉറക്കെയുറക്കെ സംസാരിക്കുന്നതിന്‌ അനുസരിച്ച്‌ മൊബൈലിലെ ചാര്‍ജ്‌ കൂടിക്കൊണ്ടേയിരിക്കും. പൊതുസ്ഥലത്തുപോലും ഇപ്പോള്‍ തന്നെ ഉറക്കെ സംസാരിക്കുന്നവര്‍ ഇനി അലറിവിളിക്കുന്നതു കണ്ടാല്‍ ഒരു കാര്യം ഉറപ്പിക്കാം. മൊബൈലില്‍ ബാറ്ററി കുറവാണ്‌.

ദൂരയാത്രകളിലും മറ്റും മൊബൈല്‍ ചാര്‍ജ്‌ ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്ക്‌ പുതിയ കണ്ടുപിടുത്തം ഏറെ അനുഗ്രഹമാകുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. സൗത്ത്‌ കൊറിയയിലെ സംഗ്‌ക്യൂണ്‍ക്വാന്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. സാംഗ്‌ വൂ കിം ആണ്‌ പുതിയ കണ്ടു പിടുത്തം നടത്തിയത്‌. ചുറ്റും ശബ്ദമലിനീകരണം നടക്കുമ്പോള്‍ ഇതിനെ ഊര്‍ജ്ജമാക്കി മാറ്റാന്‍ കഴിയുമോയെന്ന്‌ ചിന്തയാണ്‌ പുതിയ കണ്ടുപിടുത്തത്തിലേയ്‌ക്ക്‌ എത്തിച്ചത്‌. മൊബൈലില്‍ ഉറക്കെ സംസാരിക്കുന്നതു മാത്രമല്ല, ചാര്‍ജ്‌ ചെയ്യാനുളള മാര്‍ഗം.

വലിയ ശബ്ദശല്യമുള്ള സ്ഥലങ്ങളില്‍ മൊബൈല്‍ തുറന്നു പിടിച്ചാല്‍ പോലും ഇത്‌ ചാര്‍ജാകും എന്നതാകും ഭാവിയില്‍ പുതിയ കണ്ടുപിടുത്തംകൊണ്ടുള്ള മെച്ചം. രണ്ട്‌ ഇലക്ട്രോഡുകള്‍ക്കിടയില്‍ കലാമിന്‍ ലോഷനിലെ പ്രധാന ഘടകമായ സിങ്ക്‌ ഓക്‌സൈഡ്‌ ചേര്‍ത്തായിരുന്നു ഡോ. കിമ്മിന്റെ പരീക്ഷണം. ശബ്ദത്തെ പിടിച്ചെടുക്കാന്‍ കഴിയുന്ന പാഡുകള്‍ ശബ്ദം കേള്‍ക്കുമ്പോള്‍ വൈബ്രേറ്റ്‌ ചെയ്യും. ഇത്‌ സിങ്ക്‌ ഓക്‌സൈഡ്‌ വയറുകളെ ചുരുങ്ങാനും പൂര്‍വസ്ഥിതിയിലാകാനും ഇടയാക്കും. ഈ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന വൈദ്യുതോര്‍ജ്ജം ഉപയോഗിച്ചാണ്‌ മൊബൈല്‍ ചാര്‍ജാകുന്നത്‌.

നൂറു ഡെസിബല്‍ വരെയുള്ള ശബ്ദം വൈദ്യുതോര്‍ജ്ജമാക്കി മാറ്റാനുള്ള സംവിധാനമാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌. 100 ഡെസിബല്‍ എന്നാല്‍ ശബ്ദമുഖരിതമായ ട്രാഫിക്കിന്റെയോ ഓടിപ്പോകുന്ന ട്രെയിനിന്റെയോ ലോണ്‍മോവറിന്റെയോ ശബ്ദത്തിനു തുല്യമാണ്‌. കുറഞ്ഞ ശബ്ദം ഉപയോഗിച്ച്‌ ചാര്‍ജ്‌ ചെയ്യാന്‍ കഴിയുന്ന സംവിധാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്‌. പുതിയ സംവിധാനം ഫലപ്രദമായി ഉപയോഗിച്ചാല്‍ വഴിയരികിലെ ചാര്‍ജറുകള്‍ ട്രാഫിക്‌ ശബ്ദം പിടിച്ചെടുത്ത്‌ വൈദ്യുതിയാക്കി മാറ്റിയാല്‍ വഴിവിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കാനോ അടുത്തുള്ള ഫീഡറുകളിലേയ്‌ക്ക്‌ ചാര്‍ജ്‌ ചെയ്യാനോ കഴിഞ്ഞേക്കും. ഇത്‌ ഏറെ സാധ്യതകള്‍ തുറന്നുകൊടുക്കും.

നടക്കുമ്പോള്‍ കാല്‍മുട്ടുകള്‍ മടങ്ങുകയും നിവരുകയും ചെയ്യുന്നതില്‍ നിന്ന്‌ വൈദ്യുതി ഉപയോഗിക്കാമെന്നതാണ്‌ മറ്റൊരു കണ്ടുപിടുത്തം. ഒന്നു നടന്നുവരുമ്പോഴേയ്‌ക്കും മൊബൈല്‍ ചാര്‍ജ്‌ ചെയ്യാനുള്ള വൈദ്യുതി ഉത്‌പാദിപ്പിച്ചേക്കുമെന്നു ചുരുക്കം. അമേരിക്കയിലാണ്‌ ഇതിനായുള്ള ഗവേഷണം പുരോഗമിക്കുന്നത്‌. സൈനികര്‍ അവരുടെ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വലിയ ബാറ്ററികള്‍ ചുമന്നുകൊണ്ടു നടക്കുന്നത്‌ ഒഴിവാക്കാന്‍ പുതിയ കണ്ടുപിടുത്തം വഴിതെളിച്ചേക്കും.