Random Posts

Wednesday, May 4, 2011

ബ്രിട്ടാസിനെ വിട്ടിരിക്കുന്നത് മുതലാളിത്തത്തിന്റെ തന്ത്രം ചോര്‍ത്താന്‍; പാരിതോഷികം 12 ലക്ഷത്തിന്റെ കാര്‍

തിരുവനന്തപുരം: മാധ്യമപ്രഭു മര്‍ഡോക്ക് മുതലാളിക്കുവേണ്ടി തൊഴിലാളി വര്‍ഗചാനലിനെ പെരുവഴിയില്‍ ഉപേക്ഷിച്ചുപോയ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന് തൊഴിലാളി വര്‍ഗനേതാവിന്റെ പാരിതോഷികം 12 ലക്ഷംരൂപയുടെ കാര്‍. കൈരളിവിട്ട് ഏഷ്യാനെറ്റിന്റെ തലപ്പത്ത് നിയമിതനായ ജോണ്‍ബ്രിട്ടാസിന് പിണറായി നല്‍കിയ സ്‌നേഹസമ്മാനം ഏറെക്കാലം പാര്‍ട്ടിയോഗങ്ങളില്‍ ചര്‍ച്ചാവിഷയമാകും. ബ്രിട്ടാസ് കൈരളിവിട്ടതല്ലെന്നും കൂടുതല്‍ പഠനങ്ങള്‍ക്കുശേഷം അദ്ദേഹം തിരിച്ചുവരുമെന്നുമാണ് സിപിഎം സെക്രട്ടറി പിണറായി വിജയന്റെ പ്രതീക്ഷ. അങ്ങനെ തിരിച്ചുവരുന്നതിനാണോ ഇപ്പോഴേ കാര്‍ സമ്മാനിച്ചതെന്നാണ് ജീവനക്കാര്‍ ഇപ്പോള്‍ രഹസ്യംചോദിക്കുന്നത്. ഇതിനെപ്പറ്റി ഒരു സി.പി.എം നേതാവ് തന്നെ തമാശയായി പറഞ്ഞത്, ബ്രിട്ടാസിനെ വിട്ടിരിക്കുന്നത് മുതലാളിത്തത്തിന്റെ തന്ത്രങ്ങള്‍ ചോര്‍ത്തി എടുക്കാനാണെന്നാണ്. എങ്കില്‍‍ മാത്രമല്ലേ ഈ ആഗോളീകരണകാലത്ത് മാധ്യമരംഗത്തെ അധിനിവേശത്തെ ഫലപ്രദമായി ചെറുക്കാനാവൂ.

ഏതായാലും കാര്‍ നല്‍കിയതിനെതിരേ പാര്‍ട്ടി യോഗങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. പാവപ്പെട്ട തൊഴിലാളികളില്‍ നിന്നും പിരിച്ചെടുത്ത ഓഹരിമൂലധനം ഉപയോഗിച്ച് വാങ്ങിയ കാര്‍ ബ്രിട്ടാസിന് സമ്മാനമായി നല്‍കുന്നത് തൊഴിലാളിവര്‍ഗത്തെ വഞ്ചിക്കുന്നതിന് തുല്യമാണെന്നാണ് ബ്രാഞ്ച് യോഗങ്ങളില്‍ വിമര്‍ശനം. തൊഴിലാളിവര്‍ഗ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ആവിഷ്‌കരിച്ച ചാനലിന്റെ തലപ്പത്തുള്ള ആളെ ആഗോള കുത്തകമാധ്യമത്തിന്റെ സുപ്രധാനസ്ഥാനത്തേക്ക് പാര്‍ട്ടിസെക്രട്ടറി തന്നെ ആനയിച്ചുകൊണ്ടുപോയതിന്റെ ഉദ്ദേശ്യമെന്താണെന്നും യോഗത്തില്‍ ചോദ്യമുയര്‍ന്നു. എന്നാല്‍ യോഗത്തില്‍ സംബന്ധിച്ച നേതാക്കള്‍ക്കു മറുപടിയില്ലായിരുന്നു.

കൈരളി വാര്‍ത്താവിഭാഗത്തിന്റെ തലവനായി ഇപ്പോള്‍ നിയമിക്കപ്പെട്ട എന്‍.പി. ചന്ദ്രശേഖരന്‍ നേരത്തേ അവതരിപ്പിച്ചിരുന്ന 'അഴിച്ചുപണി' എന്ന പരിപാടി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിര്‍ത്തിയതിനെതിരെയും വിമര്‍ശനമുയര്‍ന്നു. മര്‍ഡോക്കിന്റെ ചാനലില്‍ ബ്രിട്ടാസ് ചേക്കേറുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് മര്‍ഡോക്കിനെയടക്കം വിമര്‍ശിച്ചിരുന്ന പരിപാടി നിര്‍ത്തലാക്കിയതെന്നാണ് വിമര്‍ശം. എന്നാല്‍ പരിപാടി നിര്‍ത്തലാക്കിയത് സി.പി.എമ്മിനെ തിരഞ്ഞെടുപ്പ് സമയത്ത് മറ്റു ചാനലുകള്‍ ആക്രമിക്കുന്നത് തടയാനാണെന്ന് ബ്രിട്ടാസ് വിശദീകരിച്ചിരുന്നു. ബ്രിട്ടാസിന് നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തെ പ്രശംസിച്ച് പിണറായി നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ കൈരളി പീപ്പിള്‍ ചാനലുകള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തിരുന്നു. ബ്രിട്ടാസ് സ്വരം കൂടുതല്‍ നന്നാക്കാനാണ് ചാനല്‍ വിടുന്നതെന്നും അദ്ദേഹത്തിനായി കൈരളിയുടെ വാതില്‍ എന്നും തുറന്നുകിടക്കുമെന്നുമായിരുന്നു പിണറായി യോഗത്തില്‍ പറഞ്ഞത്.

ബ്രിട്ടാസ് കഴിഞ്ഞദിവസമാണ് ഏഷ്യാനെറ്റ് ചാനലില്‍ ചുമതലയേത്. അദ്ദേഹം കൈരളിയില്‍ നിന്നു രാജിവെച്ചതല്ലെന്നും രണ്ടു വര്‍ഷത്തെ അവധിയെടുത്തതാണെന്നും സിപിഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഇടയിലാണ് മാധ്യമ കുത്തകയായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിന്റെ സുപ്രധാന ചുമതലയിലെത്തിയത്. ഒമ്പതു വര്‍ഷം കൈരളി എംഡിയായിരുന്ന ജോണ്‍ ബ്രിട്ടാസ് രാജിവെച്ചത് എന്തിനാണെന്നതിനെക്കുറിച്ച് ഇപ്പോഴും ദുരൂഹത തുടരുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ചാനല്‍ വിടാന്‍ ബ്രിട്ടാസ് പാര്‍ട്ടി നേതൃത്വത്തോട് അനുമതി തേടിയിരുന്നതായാണ് സൂചന. എന്നാല്‍ അത് പാര്‍ട്ടിക്കെതിരെ വ്യാപകപ്രചരണത്തിന് വഴിവയ്ക്കുമെന്ന് കണ്ട് തീരുമാനം വൈകിക്കുകയായിരുന്നു. ഏപ്രില്‍ 19ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ബ്രട്ടാസിന് ചാനല്‍ വിടാന്‍ അനുമതി നല്‍കിയത്.

പത്രപ്രവര്‍ത്തനരംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ബ്രിട്ടാസ് ദേശാഭിമാനിയില്‍ നിന്നാണ് കൈരളി ടിവിയിലെത്തിയത്. ബ്രിട്ടാസ് സ്ഥാനമേല്‍ക്കുമ്പോള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയിലായിരുന്നു കൈരളി. ബ്രിട്ടാസിന്റെ മികവില്‍ മുഖ്യധാരയിലേക്ക് തിരിച്ചുവന്ന ചാനല്‍ പിന്നീട് പീപ്പിള്‍, വീ ചാനലുകള്‍ കൂടി ആരംഭിച്ചു.തിരുവനന്തപുരത്ത് സ്വന്തമായി ആസ്ഥാനമന്ദിരം നിര്‍മ്മിച്ചതും ഇക്കാലയളവിലാണ്. ചാനല്‍ ഇക്കൊല്ലം 20 കോടി രൂപ ലാഭമുണ്ടാക്കിയതായി വാര്‍ഷിക പൊതുയോഗകണക്കുകള്‍ വ്യക്തമാക്കുന്നു. കൈരളിയുടെ മാനേജിംഗ് ഡയറക്ടര്‍, എഡിറ്റര്‍ എന്നതിലുപരി കേരളത്തിലെ അറിയപ്പെടുന്ന അഭിമുഖകാരനുമാണ് ബ്രിട്ടാസ്. കൈരളിയിലെ ക്രോസ്ഫയര്‍, ചാറ്റ് ഷോ, ക്വസ്റ്റിയന്‍ ടൈം എന്നീ പരിപാടികളിലൂടെ മലയാളവാര്‍ത്താമാധ്യമരംഗത്ത് പ്രത്യേക ശൈലി കൊണ്ടുവന്നത് ബ്രിട്ടാസാണ്.

ഫാരിസ് അബൂബക്കറുമായുളള ബ്രിട്ടാസിന്റെ അഭിമുഖം വന്‍വിവാദത്തിനിടയാക്കിയിരുന്നു. ബ്രിട്ടാസിന്റെ പകരക്കാരനെ കണ്ടെത്താന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയാണ് സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടിയിലെ വിഭാഗീയതയാണ് ജോണ്‍ ബ്രിട്ടാസിന്റെ രാജിക്ക് പിന്നിലെങ്കിലും കൈരളിയിലെ തന്റെ പടിയിറക്കത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ബ്രിട്ടാസ് ഇതുവരെ തയ്യാറായിട്ടില്ല. ഫാരിസ് അബൂബക്കറിന്റെ വിവാദ അഭിമുഖം വന്നത് മുതല്‍ ജോണ്‍ ബ്രിട്ടാസ് വിഎസിന്റെ കണ്ണിലെ കരടായിരുന്നു. എന്നാല്‍ കൈരളിയെ വന്‍ ലാഭത്തിലേക്ക് നയിച്ച എം ഡിയെ മാറ്റുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഇപ്പോള്‍ തക്കം കിട്ടിയപ്പോള്‍ വി എസ് ചരടുവലിക്കുകയായിരുന്നു.