Random Posts

Sunday, May 1, 2011

ദേശീയപതാകയ്‌ക്കൊപ്പം കരിങ്കൊടി: ഡി.വൈ.എഫ്.ഐയുടെ പുതിയ സമരാഭാസം

തിരുവനന്തപുരം: ദേശീയപതാകയ്‌ക്കൊപ്പം കരിങ്കൊടി കെട്ടി സി.പി.എം യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയുടെ സമരാഭാസം. എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ഏജീസ് ഓഫിസ് വളപ്പില്‍ അതിക്രമിച്ചു കടന്ന പ്രവര്‍ത്തകരാണ് ദേശീയപതാകയ്‌ക്കൊപ്പം കരിങ്കൊടി നാട്ടിയത്. സംഭവത്തില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. മൂന്നാമത്തെയാളെ കണ്ടെത്താന്‍ ടി.വി ചാനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ജനറല്‍ ആശുപത്രി ജംക്ഷന്‍ മീനാ ഭവനില്‍ ബിനു, ഇടപ്പഴഞ്ഞി സിഎസ്എം നഗറില്‍ രാജേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.‌ഐ പാളയം ഏരിയാ കമ്മിറ്റി പ്രസിഡന്റാണു ബിനു. രാജേഷ് കുമാര്‍ ഈ കമ്മിറ്റി അംഗവും. ദേശീയ പതാകയോട് അനാദരവു കാട്ടിയതിനാണു കേസെടുത്തതെന്നു കന്റോണ്‍മെന്റ് എസ്‌ഐ: ജെ. സന്തോഷ് കുമാര്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കു 12നായിരുന്നു സംഭവം.

ഡിവൈഎഫ്‌ഐയുടെ പ്രകടനം സ്‌പെന്‍സര്‍ ജംക്ഷനു സമീപം ഏജീസ് ഓഫിസ് ഗേറ്റിനടുത്തെത്തിയപ്പോഴായിരുന്നു അതിക്രമം. പ്രകടനം വരുന്നതു കണ്ട് ഏജീസ് ഓഫിസിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഗേറ്റ് പൂട്ടി. ഇതു ചാടിക്കടന്നാണു മൂന്നു പേരടങ്ങുന്ന സംഘം ഓഫിസ് വളപ്പില്‍ പ്രവേശിച്ചത്. ഇതിലൊരാള്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്ന കൊടിമരത്തില്‍ ചാടിക്കയറി പതാകയ്‌ക്കൊപ്പം കരിങ്കൊടി നാട്ടുകയായിരുന്നു. ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ജീവനക്കാര്‍ സംഘടിച്ചു രണ്ടുപേരെ പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് സംഘം ആദ്യം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ തയാറായില്ല. ഗേറ്റിനു പുറത്തു കൂടുതല്‍ പ്രവര്‍ത്തകര്‍ നില്‍ക്കുന്നുണ്ടെന്നും ഇവരെ വിട്ടയച്ചില്ലെങ്കില്‍ സംഘര്‍ഷമുണ്ടാകുമെന്നും പൊലീസ് പറഞ്ഞെങ്കിലും ജീവനക്കാര്‍ പിടികൂടിയവരെ വിടാന്‍ തയാറായില്ല. ഒടുവില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ കൃഷ്ണന്‍ നായര്‍ സ്ഥലത്തെത്തി അതിക്രമം കാട്ടിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉറപ്പുനല്‍കിയപ്പോഴാണു ജീവനക്കാര്‍ വഴങ്ങിയത്. അതിനിടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഎമ്മിനുള്ളില്‍ കടുത്ത വിഭാഗീയതയാണ് നിഴലിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ കേരളത്തില്‍ പൂര്‍ണമാണ് എന്‍ഡോസള്‍ഫാന്‍ രാജ്യം മുഴുവന്‍ നിരോധിക്കണമെന്നു ആവശ്യപ്പെട്ടാണു ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുന്നു. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഹര്‍ത്താല്‍ ആയതിനാല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല. സമാധാനപരമായാണ് ഹര്‍ത്താല്‍ പുരോഗമിക്കുന്നത്. എന്നാല്‍ ഹര്‍ത്താലില്‍ നിന്നും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ സിഐടിയു വിഭാഗം വിട്ടുനില്‍ക്കകയാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് 25ന് സംഘടിപ്പിച്ച പ്രതിഷേധറാലിയിലും സിഐടിയു വിഭാഗം പങ്കെടുത്തിരുന്നില്ല.

റാലിയില്‍ പങ്കെടുക്കാത്ത പ്ലാന്റേഷന്‍ കോര്‍പറേഷന്‍ സിഐടിയു വിഭാഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്നു സംഘടനയ്ക്കുള്ളില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുതിയ തീരുമാനവും. ഇതോടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സിഐടിയുവില്‍ തര്‍ക്കം രൂക്ഷമായി. രാജപുരം, കാസര്‍കോട് എസ്‌റ്റേറ്റുകള്‍ക്കു കീഴിലുള്ള പൈനിക്കര, പാണത്തൂര്‍, കമ്മാടി, മൂളിയാര്‍, പെരിയ, പെര്‍ള, ആദൂര്‍ എസ്‌റ്റേറ്റുകളിലെ സിഐടിയു തൊഴിലാളികളാണ് ഹര്‍ത്താലില്‍ നിന്നു വിട്ടുനില്‍ക്കുന്നതായി സിഐടിയു ജില്ലാ കമ്മിറ്റിയെ അറിയിച്ചത്. ഇവര്‍ ജോലിക്കു ഹാജരാകുമെന്നും അറിയിച്ചിട്ടുണ്ട്.സിഐടിയു ജില്ലാ നേതൃത്വം എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പ്ലാന്റേഷന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നില്ലെന്ന പരാതി പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍ സിഐടിയു സംസ്ഥാന കമ്മിറ്റിയെയും സിപിഎം ജില്ലാകമ്മിറ്റിയേയും അറിയിച്ചിരുന്നു. എന്നാല്‍ സിഐടിയുവും സിപിഎം ജില്ലാകമ്മിറ്റിയും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റ നിര്‍ദേശം അംഗീകരിക്കണം എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതേത്തുടര്‍ന്നു സിപിഎം-സിഐടിയു ജില്ലാ നേതൃത്വവുമായി പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍ ഇടഞ്ഞു നില്‍ക്കുകയായിരുന്നു. സിപിഎമ്മിലെ വിഭാഗീയതയുടെ ഫലമായാണ് എന്‍ഡോസള്‍ഫാന്റെ പേരില്‍ ഹര്‍ത്താല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നു കെപിസിസി വക്താവ് എം.എം. ഹസന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഉപവാസം നടത്തി നേട്ടം കൊയ്യാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം തടയാനാണു പിണറായി വിജയന്റെ ഹര്‍ത്താല്‍.

ജനങ്ങള്‍ക്കു ദുരിതം സമ്മാനിക്കാന്‍ മാത്രമേ ഹര്‍ത്താലിനു കഴിയൂ. ഹര്‍ത്താലിനെ ബന്ദാക്കാനാണു ശ്രമം. ഇത് ഇടതു സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പതിമൂന്നാമത്തെ ഹര്‍ത്താലാണ്. ഭരണത്തെക്കാള്‍ കൂടുതല്‍ സമരത്തിനു പ്രാധാന്യം നല്‍കുന്ന ഈ സര്‍ക്കാരിന്റെ അവസാനത്തെ ഹര്‍ത്താലാണിത്. എന്‍ഡോസള്‍ഫാന്‍ നിരോധനം കര്‍ശനമായി നടപ്പാക്കാനോ, ഇരകള്‍ക്കു ദുരിതാശ്വാസം നല്‍കാനോ ആത്മാര്‍ഥത കാട്ടാത്ത സര്‍ക്കാരാണു പ്രശ്‌നത്തെ മുതലെടുപ്പിന് ഉപയോഗിക്കുന്നത്. സര്‍വകക്ഷി നിവേദകസംഘത്തിന്റെ തീരുമാനം പോലും വളച്ചൊടിക്കാനാണു ശ്രമിച്ചത്. അതുകൊണ്ടാണ് ഉപവാസത്തില്‍ നിന്നു വിട്ടുനിന്നത്. പ്രതിപക്ഷത്താകാന്‍ പോകുന്ന ഇടതു മുന്നണി നടത്താന്‍പോകുന്ന സമരങ്ങളുടെ തിരനോട്ടം മാത്രമാണു ഹര്‍ത്താലെന്നും ഹസന്‍ കുറ്റപ്പെടുത്തിയിരുന്നു.