Random Posts

Saturday, May 28, 2011

ലാദന്റെ കൊലപാതകം: അല്‍ക്വയ്ദ ഭീഷണിയില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍

കൊച്ചി: അല്‍ക്വയ്ദ നേതാവ് ഉസാമബിന്‍ലാദന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഇന്ത്യയിലെ പ്രധാനവിമാനത്താവളങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ താലിബാന്‍ തീരുമാനിച്ചതായി രഹസ്യാന്വേഷണറിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കൊച്ചി രാജ്യാന്തരവിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ പ്രധാനവ്യോമയാന കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം പാക്കിസ്ഥാനിലെ സൈനികകേന്ദ്രം ഭീകരര്‍ ആക്രമിച്ചതോടെ രഹസ്യാന്വേഷണവിഭാഗം അതീവജാഗ്രതയിലാണ്. കൊച്ചിക്കുപുറമേ ഡല്‍ഹി എയര്‍പോര്‍ട്ട്, ഡല്‍ഹി മൃഗശാല, ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍, ഇന്റര്‍സ്‌റ്റേറ്റ് ബസ് ടെര്‍മിനല്‍ എന്നിവിടങ്ങളിലും ജയ്പുര്‍, ജോധ്പുര്‍, ഭോപ്പാല്‍, ചണ്ഡീഗഢ്, കാണ്‍പുര്‍, അലാഹാബാദ്, മീററ്റ്, ഗാസിയാബാദ്, അഹമ്മദാബാദ്, നാഗ്പുര്‍ എന്നീ പട്ടണങ്ങളിലും 25 ന് ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

ലഷ്‌കര്‍ തോയിബയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) സെക്യൂരിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ എല്ലാ സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ ഏജന്‍സികളുടെ യോഗം ചേര്‍ന്ന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. യാത്രക്കാരുടെ ബാഗേജ്, കൊറിയര്‍, കാര്‍ഗോ എന്നിവയെല്ലാം വിശദമായി പരിശോധിക്കും. യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിഐഎസ്എഫും പോലീസും പട്രോളിങ് ശക്തമാക്കും. കാര്‍ പാര്‍ക്കിങ് ഭാഗത്തും മറ്റും വാഹന പരിശോധന കര്‍ശനമാക്കും. വിമാനത്താവളത്തിന്റെ അതിര്‍ത്തികളിലും ഗോള്‍ഫ് കോഴ്‌സ് പരിസരത്തും പട്രോളിങ് വ്യാപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിഐഎസ്എഫ് ദ്രുതകര്‍മ സേനയും ജാഗരൂകരായി വിമാനത്താവളത്തിലുണ്ടാകും. അതിനിടെ അപകടസാധ്യതയുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സികള്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ ബോധവത്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചിരുന്നു. സിയാല്‍ എംഡി ഡോ. സി.ജി.കൃഷ്ണദാസ് നായര്‍ ഉദ്ഘാടനം ചെയ്തു. വിമാനമാര്‍ഗം കയറ്റിയയയ്ക്കുന്ന അപകടസാധ്യതയുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട മുന്‍കരുതലുകളും നിയമങ്ങളും പാലിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഡോ. കൃഷ്ണദാസ് നായര്‍ അഭിപ്രായപ്പെട്ടു.വിമാനമാര്‍ഗമുള്ള ചരക്കുനീക്കത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ വിശദീകരിച്ചു.

അപകട സാധ്യതയുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന ചെന്നൈ ആസ്ഥാനമായുള്ള ടിര്‍വിന്‍ ഏവിയേഷന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ബി. ഗോവിന്ദരാജന്‍ ക്ലാസ്സെടുത്തു.യു.എന്‍. എക്‌സ്‌പോര്‍ട്ട് കമ്മിറ്റി നിര്‍ദേശങ്ങള്‍, ഇന്റര്‍നാഷണല്‍ ആറ്റമിക് എനര്‍ജി ഏജന്‍സി മാര്‍ഗരേഖ, ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ ചട്ടങ്ങള്‍, അയാട്ടയുടെ ഡെയ്ഞ്ചറസ് ഗുഡ്‌സ് റഗുലേഷന്‍സ്, ഇക്കാവോ സാങ്കേതിക നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം അദ്ദേഹം ക്ലാസ്സില്‍ വിശദീകരിച്ചു. കൂടാതെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ റഗുലേഷന്‍ ഓണ്‍ എയര്‍ക്രാഫ്റ്റ് ആക്ട് 1934, എയര്‍ക്രാഫ്റ്റ് റൂള്‍സ് 1937, എയര്‍ക്രാഫ്റ്റ് ക്യാരേജ് ഓഫ് ഡെയ്ഞ്ചറസ് ഗുഡ്‌സ് റൂള്‍സ് 2003 തുടങ്ങിയവയെക്കുറിച്ചും വിശദമാക്കി. സിയാല്‍ എയര്‍ കാര്‍ഗോ വഴി ചരക്കുകയറ്റുമതി ചെയ്യുന്ന ഷിപ്പിങ് ഏജന്‍സികള്‍, കാര്‍ഗോ ഹാന്‍ഡ്‌ലിങ് ഏജന്‍സികള്‍, കാര്‍ഗോ കയറ്റിവിടുന്നവര്‍ എന്നിവര്‍ക്കായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

അപകടസാധ്യതയുള്ള വസ്തുക്കള്‍ കയറ്റി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ക്കുടിയായിരുന്നു സെമിനാര്‍. ലാദന്റെ വധത്തെത്തുടര്‍ന്ന് ലോകമെമ്പാടും അല്‍ക്വയദ ആക്രമണത്തിനു കോപ്പുകൂട്ടുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്കയാണ് താലിബാന്റെ മുഖ്യലക്ഷ്യമെന്നും അമേരിക്ക ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് സംഘമായ എസ്‌ഐടിഇ-യ്ക്കാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ലാദനെ വധിച്ചതിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ചെയ്തതു ഗുരുതരമായ പാപമാണെന്ന് അല്‍ക്വയ്ദ പറയുന്നു.

ഉസാമയെ വധിച്ചതിന്റെ അനന്തര ഫലം അമേരിക്കന്‍ ജനത അനുഭവിക്കേണ്ടി വരും. നിങ്ങളാണ് ഒബാമയെ തെരഞ്ഞെടുത്തത്. അതിനാല്‍ നിങ്ങള്‍ തന്നെ അതിന് വില നല്‍കേണ്ടി വരുമെന്നും അല്‍ക്വയ്ദ വ്യക്തമാക്കുന്നു. ലാദന്റെ വധത്തിനു പ്രതികാരം ചെയ്യാന്‍ അല്‍ക്വയ്ദ മുസ്‌ലിംകളോട് ആഹ്വാനം ചെയ്തു. അമേരിക്കന്‍ ജനതയെ വലിയ ദുരന്തത്തിലേക്കു തള്ളിവിട്ടിരിക്കയാണ് ഒബാമയെന്നും അല്‍ക്വയ്ദ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ അമേരിക്കയിലും സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്