Random Posts

Wednesday, May 11, 2011

കോളേജ് വിദ്യാര്‍ത്ഥി ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍


കോളേജ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല വളഞ്ഞവട്ടം ചന്ദ്രഭവനില്‍ സരിന്‍ (24) വളഞ്ഞവട്ടം കാരിക്കോട്ട് ഡാന്‍ (25)
എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെറിയനാട് പുളിക്കാംപാലം റെയില്‍വേ ട്രാക്കിലാണ് ചെറിയനാട് മേല്‍പ്പാട്ടേത്ത് വീട്ടില്‍ ബാലന്‍പിള്ളയുടെ മകനും ഇരമല്ലിക്കര ദേവസ്വംബോര്‍ഡ് കോളേജിലെ ബി എസ് സി ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥിയുമായ അജിത്ത് ബി ഗോപാല്‍ (കണ്ണന്‍ - 24) നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആദ്യംമുതല്‍ തന്നെ ദുരൂഹത ഉയര്‍ന്നിരുന്നു. കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നും കൊലപ്പെടുത്തിയെന്നും സംശയം ഉണര്‍ന്നിരുന്നെങ്കിലും പോലീസിന്റെ വിശദീകരണം ഇപ്രകാരമാണ്:- സുഹൃത്തിന്റെ വീട്ടിലേയ്ക്ക് സ്‌ക്കൂട്ടറില്‍ പോകുകയായിരുന്ന അജിത്തിനെ അറസ്റ്റിലായ സരിനും ഡാനും ചേര്‍ന്ന് ചെങ്ങന്നൂര്‍ വെള്ളാവൂര്‍ ജംഗ്ഷനില്‍വെച്ച് തടയുകയും ഭീഷണിപ്പെടുത്തി സ്‌ക്കോര്‍പ്പിയോയില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു.
സരിന്റെ ജേഷ്ഠന്റെ ഭാര്യയും അജിത്ത് പഠിക്കുന്ന കോളേജിലെ മുന്‍ ഗസ്റ്റ് അധ്യാപികയുമായ യുവതിയുമായി അജിത്തിന് അടുപ്പമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ അജിത്തിനെ സ്ഥിരമായി സരിന്‍ ഭീഷണിപ്പെടുത്തുകയും ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജേഷ്ഠന്റെ ഭാര്യയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നതിന്റെ തെളിവുകള്‍ ലഭിച്ച ശേഷമാണ് കാറില്‍ കയറ്റിക്കൊ ണ്ടുപോയത്. ആദ്യം പരുമലയിലേയ്ക്കും തിരുവല്ല, ചെങ്ങന്നൂര്‍ വഴി ചെറിയനാട്ടേയ്ക്കും കൊണ്ടുപോകുകയായിരുന്നു. വൈകിട്ട് നാലോടെ മാമ്പള്ളിപ്പടി റെയില്‍വേ പാളത്തിന് സമീപം വെച്ച് വാഹനത്തില്‍ നിന്നും ചാടി രക്ഷപെടാന്‍ ശ്രമിച്ച അജിത്തിനെ സരിന്‍ രണ്ട് കിലോമീറ്ററോളം പിന്‍തുടര്‍ന്നെങ്കിലും കുളിക്കാംപാലത്തിന് സമീപം വെച്ച് അജിത്ത് ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിന് മുന്നില്‍പ്പെട്ട് മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്. പ്രതികള്‍ അജിത്തിനെ കൊലപ്പെടുത്തി റെയില്‍വേ പാളത്തില്‍ ഇട്ടതാണോ എന്നും ഓടുന്നതിനിടയില്‍ അബദ്ധത്തില്‍ പെട്ടുപോയതാണോ എന്നും പോലീസ് പരിശോധിക്കും. ഇതിനിടെ കോളേജ് അധ്യാപികയെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ കഴിഞ്ഞ മാര്‍ച്ച് 15 ന് ഇവരെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു. അറസ്റ്റിലായ സരിന്‍ ബി എസ് സി നേഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയയാളും സരിന്റെ സുഹൃത്തായ ഡാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാണ്. ഇന്നലെ വൈകുന്നേരം നാലിന് ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്ത് മാവേലിക്കര സബ് ജെയിലിലേയ്ക്ക് അയച്ചു. കുറ്റകരമായ നരഹത്യ, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഡി വൈ എസ് പി ഡി മോഹനന്‍, സി ഐ ആര്‍ ജോസ്, എസ് ഐ എന്‍ ജി ശ്രീമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.