Random Posts

Monday, May 2, 2011

ജന്മനാട്ടിലെ നിക്ഷേപം: സ്വയംവളരുന്നതോടൊപ്പം രാജ്യവും വളരും

കൊച്ചി: ജന്മനാട്ടില്‍ നിക്ഷേപം നടത്തി വിദേശ ഇന്ത്യാക്കാര്‍ക്ക് സ്വയംവളരുന്നതോടൊപ്പം നാടിന്റെ സ്വയംവളരുകയും നാടിനെ വളര്‍ച്ചയില്‍ പങ്കാളികളാവുകയും ചെയ്യാം. അടുത്ത ദശകത്തില്‍ ഏറ്റവും വലിയ വളര്‍ച്ചാനിരക്ക് കൈവരിക്കുന്ന സാമ്പത്തികരംഗമെന്ന നിലയില്‍ ഇന്ത്യയിലേക്ക് വിദേശനിക്ഷേപം ഇപ്പോള്‍ ഒഴുകുകയാണ്. അതോടൊപ്പം മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് മലയാളികള്‍ ഇന്ത്യയില്‍ നിക്ഷേപത്തിന് ഇപ്പോള്‍ കൂടുതലായി താല്‍പര്യം കാട്ടുന്നുണ്ട്. അമേരിക്കയേയും യൂറോപ്പിനേയും അപേക്ഷിച്ച് വന്‍വളര്‍ച്ച കൈവരിക്കുന്ന രാജ്യത്തെ ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നതിനു പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതികള്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്.

എന്‍.ആര്‍.ഐകള്‍ക്ക് ഇന്ത്യയില്‍ ഓഹരി നിക്ഷേപം നടത്താനായുള്ള പദ്ധതിയാണ് പി.ഐ.എസ് അഥവാ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം. ഈ സ്‌കീമില്‍ ഓഹരിവ്യാപാര സൗകര്യമുള്ള ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പി.ഐ.എസ് പദ്ധതി അനുസരിച്ച് ദൈനംദിന വ്യാപാരം നടത്താന്‍ കഴിയില്ല. അതായത് തിങ്കളാഴ്ചയാണ് എന്‍ആര്‍ഐ നിക്ഷേപകന്‍ ഓഹരി വാങ്ങുന്നതെങ്കില്‍ ഇത് വില്‍ക്കാനായി ബുധനാഴ്ച വരെ കാത്തു നില്‍ക്കേണ്ടി വരും. ഈ പദ്ധതി അനുസരിച്ചുള്ള വ്യാപാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലായിരിക്കും.

എന്‍.ആര്‍.ഐകള്‍ക്കും മറ്റ് നിക്ഷേപകരെപ്പോലെ വ്യാപാരത്തിനായി ഡീമാറ്റ് അക്കൗണ്ട്( ഇലക്ട്രോണിക്ക് ട്രേഡിങ് അക്കൗണ്ട്) തുറക്കേണ്ടതുണ്ട്. ഇതിനായി ബ്രോക്കിങ് ഏജന്‍സികളുടെ സഹായം തേടുകയാവും അഭികാമ്യം. ബ്രോക്കിങ് ഏജന്‍സികള്‍ തിരഞ്ഞെടുക്കുമ്പോള്‍ അംഗീകൃത ഏജന്‍സി തന്നെയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിലവില്‍ താമസിക്കുന്ന രാജ്യത്ത് സേവന കേന്ദ്രങ്ങളുള്ള ഏജന്‍സി തിരഞ്ഞെടുക്കുകയായിരിക്കും നല്ലതെന്നും ഓഹരിവിദഗ്ധര്‍ പറയുന്നു. സ്വന്തം പോര്‍ട്ട്‌ഫോളിയോ സംബന്ധിച്ചുള്ള സംശയങ്ങളും മറ്റും ലഘൂകരിക്കാന്‍ ഇത് കൂടുതല്‍ സഹായകമാവും. ജെ.ആര്‍.ജി സെക്യൂരിറ്റീസ്, ജിയോജിത് ബി.എന്‍.പി പാരിബ, ഡി.ബി.എഫ്.എസ്, ഷേര്‍ഖാന്‍ എന്നിങ്ങനെയുള്ള ബ്രോക്കിങ് ഏജന്‍സികള്‍ക്ക് നിലവില്‍ വിദേശരാജ്യങ്ങളില്‍ സേവന കേന്ദ്രങ്ങളുണ്ട്.

ബ്രോക്കിങ് ഏജന്‍സി തിരഞ്ഞെടുക്കുമ്പോള്‍ ഏജന്‍സിയുടെ നിലവാരവും സേവനവും മനസ്സിലാക്കുക അത്യാവശ്യമാണ്. ഏജന്‍സിക്ക് സ്വന്തം രാജ്യത്തുള്ള സാന്നിധ്യം, കമ്പനിയുടെ ആസ്തി, കടബാധ്യത സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അറിയാന്‍ കഴിഞ്ഞാല്‍ ഏജന്‍സിയുടെ നിലവാരമളക്കാന്‍ കഴിയും. അതുപോലെ സെബിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ മുന്‍പ് വീഴ്ച വരുത്തിയിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം. വ്യാപാരം തുടങ്ങുന്നതിന് മുന്‍പ് ഓഹരി നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന നേട്ടവും നഷ്ട സാധ്യതയും മനസിലാക്കിയിരിക്കണം. നേട്ടം സ്വന്തം രാജ്യത്തെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന രീതി വേണോ അതൊ വിദേശത്തെ അക്കൗണ്ടില്‍ സൂക്ഷിക്കുന്ന രീതിയില്‍ വേണോ എന്നും തീരുമാനിക്കണം. നിലവിലുള്ള ബാങ്ക് അക്കൗണ്ടിലൂടെ ഓഹരി വ്യാപാരം നടത്താന്‍ കഴിയുമെങ്കില്‍ അങ്ങനെയുമാവാം. എന്നാല്‍ ഇത് ബാങ്കുമായി ബന്ധപ്പെട്ടതിന് ശേഷം തീര്‍ച്ചപ്പെടുത്തേണ്ടതാണ്. ഇനി പുതിയ അക്കൗണ്ട് തുറക്കുന്ന സാഹചര്യത്തില്‍ മിക്ക ബാങ്കുകളുടെയും വെബ്‌സൈറ്റില്‍ നിന്ന് തന്നെ ഇതിനായുള്ള അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാമെന്നതും ഓര്‍ക്കണം. അപേക്ഷ ഒപ്പിട്ട് നല്‍കുന്നതിന് പേജുകളില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്.

അക്കൗണ്ട് തുറക്കുന്നതിനായി ബാങ്കുകള്‍ വ്യത്യസ്ഥമായ ഫീസാണ് ഈടാക്കുന്നത്. ഇന്ത്യയിലെ ഒരു ബ്രോക്കിങ് ഏജന്‍സി വഴി മാത്രമേ വിദേശ ഇന്ത്യക്കാര്‍ക്ക് ഓഹരി വ്യാപാരം നടത്താന്‍ സാധിക്കൂ. ഇനി ഇന്ത്യയില്‍ ഉള്ള ഒരു ബന്ധുവാണ് നിങ്ങള്‍ക്കായി വ്യാപാരം നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും സൗകര്യമുണ്ട്. പക്ഷെ നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി ബന്ധുവിന് അവകാശ പത്രം ഒപ്പിട്ടു നല്‍കണമെന്ന് മാത്രം. പിന്നെ അടിസ്ഥാനപരമായി മനസിലാക്കേണ്ട കാര്യം ഓഹരി നിക്ഷേപം മറ്റേതൊരു വ്യാപാരത്തിലെ നിക്ഷേപം പോലെയും ലാഭനഷ്ടങ്ങള്‍ക്ക് വിധേയമാണ് എന്നതാണ്. അതുകൊണ്ട് തന്നെ വലിയ നേട്ടങ്ങളില്‍ മാത്രം ലക്ഷ്യം വെക്കാതെ സ്ഥിരതയുള്ള നിക്ഷേപത്തിനായിരിക്കണം ഊന്നല്‍ കൊടുക്കേണ്ടത്. ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ താത്പര്യമില്ലാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. എല്ലാ സാമ്പത്തികലക്ഷ്യങ്ങളും മിച്ചം പിടിക്കുന്ന തുകകൊണ്ട് നേടാനായി എന്നുവരില്ല.

ആവശ്യങ്ങളേറെയും നീക്കിയിരുപ്പോ വിരളവും എന്നതാണ് സാധാരണക്കാരനായ ഒരു നിക്ഷേപകന്റെ അവസ്ഥ. ഇക്കാരണത്താല്‍, വിരളമായ നീക്കിയിരുപ്പ് തുക നിക്ഷേപിക്കേണ്ടത് ഉയര്‍ന്ന ആദായം നല്‍കുന്ന മാര്‍ഗങ്ങളില്‍ത്തന്നെ ആയിരിക്കണം. ആദായത്തിനുള്ള അവസരം കൂടുന്നിടത്ത് ഉയര്‍ന്ന അപകടസാധ്യതയും പതിയിരുപ്പുണ്ടെന്ന് മനസ്സിലാക്കിത്തന്നെ വേണം ഇത്തരം നിക്ഷേപാവസരങ്ങളില്‍ പണമിറക്കാന്‍. ഓഹരി എന്ന നിക്ഷേപമാര്‍ഗം സ്വീകരിക്കാനാഗ്രഹിക്കുന്നൊരു നിക്ഷേപകന്‍ മേല്‍പറഞ്ഞ വരികള്‍ എന്നും ഓര്‍ക്കേണ്ടതുണ്ട്. ഓഹരിയില്‍നിന്നും പ്രധാനമായി രണ്ടുതരം നേട്ടങ്ങളാണ് നിക്ഷേപകനുണ്ടാവുക. ഒന്നാമത്തേത്, ഓഹരിയുടെ വില മാര്‍ക്കറ്റില്‍ ഉയരുന്നതു മൂലം ലഭിക്കുന്ന മൂലധന വര്‍ധന. രണ്ടാമത്തേത്, കമ്പനികള്‍ ലാഭവിഹിതം (ഡിവിഡന്റ്) പ്രഖ്യാപിക്കുന്നത് വഴിയുണ്ടാകുന്ന വരുമാനം.

ഉദാഹരണത്തിന് രണ്ട് മാസങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലുമൊരു ഓഹരി, മാര്‍ക്കറ്റില്‍ നിന്നും നിങ്ങള്‍ 390 രൂപയ്ക്ക് വാങ്ങി എന്നു കരുതുക. ഇന്നത് 440 രൂപയ്ക്ക് നിങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കുന്നുവെങ്കില്‍ 50 രൂപയുടെ മൂലധന വര്‍ധന ഉണ്ടായി എന്നു സാരം. ഇതേ ഓഹരിയുടെ മുഖവില 10 രൂപയായിരുന്നുവെന്നും, കമ്പനി ലാഭവിഹിതമായി 100 ശതമാനമാണ് പ്രഖ്യാപിച്ചതെന്നുമിരിക്കട്ടെ. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ഡിവിഡന്റ് വഴി ലഭിക്കുന്ന നേട്ടം 10 രൂപ. പണപ്പെരുപ്പ നിരക്കിനോട് പൊരുതി നില്‍ക്കാന്‍ ഏറ്റവും മികച്ച അവസരമെന്ന് കരുതിയാണ് പലരും ഓഹരി വിപണിയില്‍ നിക്ഷേപകരായെത്തുന്നത്.

എന്നാല്‍ മാര്‍ക്കറ്റിന്റെ വീഴ്ചയില്‍ ഓഹരികളുടെ വില എത്രകണ്ട് കുറയുമെന്നത് മുന്‍കൂട്ടി പ്രവചിക്കാനാവാത്തതിനാല്‍ ഇതിന്റെ നഷ്ടസാധ്യത മുന്‍കൂട്ടി പറയാന്‍ സാധ്യമാകാതെ വരുന്നു. എന്നാലും വിവിധ അസറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കേണ്ടത് ഒരു നിക്ഷേപകനെ സംബന്ധിച്ച് അത്യാവശ്യമായതിനാല്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം ഓഹരി വിപണിയിലെ നിക്ഷേപത്തിനായി മാറ്റിവച്ചേ തീരൂ. ഓഹരിയിലെ നിക്ഷേപത്തിന് വലിയൊരു നീക്കിയിരുപ്പു വേണ്ട എന്നതാണ് സാധാരണക്കാരായ നിക്ഷേപകരെ പോലും ഇതില്‍ ഭാഗഭാക്കാകാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഏതു വലിയ കമ്പനിയുടെയും ഒരു ഓഹരിയായി പോലും നിക്ഷേപകന് വാങ്ങാന്‍ സാധിക്കും.

ഉദാഹരണത്തിന് ഇന്‍ഫോസിസ് എന്ന കമ്പനിയുടെ ഓഹരിയുടമ ആകാനാഗ്രഹിക്കുന്നൊരു നിക്ഷേപകന് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയായ 3,000 രൂപ മുടക്കി ഒരു ഓഹരി വാങ്ങാന്‍ സാധിക്കും. ഈ ഓഹരിയുടെ വില മാര്‍ക്കറ്റില്‍ ഉയരുന്നത് മൂലമുണ്ടാകുന്ന മൂലധന വര്‍ധനവിനും ഈ കമ്പനി ലാഭവിഹിതം പ്രഖ്യാപിക്കുന്ന പക്ഷം ആനുപാതികമായി അതിനും ഈ നിക്ഷേപകന്‍ അര്‍ഹന്‍തന്നെ.