Random Posts

Friday, May 20, 2011

എന്‍ഡോസള്‍ഫാന്‍ പാക്കേജിന് മുഖ്യമന്ത്രി 375 കോടിയുടെ കേന്ദ്രസഹായം തേടി

സ്മാര്‍ട്ട് സിറ്റിയും കൊച്ചി മെട്രോയും ഉടന്‍ നടപ്പാക്കും
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പാക്കേജ് നടപ്പാക്കാന്‍ കേന്ദ്രം 375 കോടി രൂപ സഹായധനം നല്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ റെയില്‍ പദ്ധതി തുടങ്ങിയവ അടിയന്തരമായി നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കാസര്‍കോട് ജില്ലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്​പത്രി നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നു. ഇടതുസര്‍ക്കാര്‍ ഒപ്പിട്ട സ്മാര്‍ട്ട് സിറ്റി കരാറിലെ അധിക സൗജന്യങ്ങളുള്ള വ്യവസ്ഥകള്‍ പുനഃപരിശോധിക്കും. എന്നാല്‍ ഇതിന്റെ പേരില്‍ പദ്ധതി വൈകിക്കില്ല. കൊച്ചി മെട്രോ റെയില്‍വേ ഉടനെ യാഥാര്‍ഥ്യമാക്കും. നിലവിലുള്ള രീതിയില്‍ പൊതുഉടമസ്ഥതയില്‍ പദ്ധതി നടപ്പാക്കാനാവുമോയെന്ന് പരിശോധിക്കും. ഇതിനു കഴിഞ്ഞില്ലെങ്കില്‍ മറ്റു വഴികള്‍ സ്വീകരിക്കും.

യു.ഡി.എഫ് വാഗ്ദാനം ചെയ്ത ഒരു രൂപയ്ക്ക് അരി ആദ്യമന്ത്രിസഭയില്‍ തീരുമാനിച്ചില്ലെന്നുള്ള സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശത്തിന് എല്ലാ വാഗ്ദാനങ്ങളും ആദ്യമന്ത്രിസഭയില്‍ ത്തന്നെ നടപ്പാക്കാന്‍ കഴിയില്ലെന്ന് കോടിയേരിക്ക് അറിയില്ലേയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. വിഴിഞ്ഞം പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതിക്കായി വെള്ളിയാഴ്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്‌റാം രമേഷുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.