Random Posts

Thursday, May 19, 2011

ജനങ്ങള്‍ക്ക് യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യസമ്മാനം; പെട്രോളിന്റെ അധിക നികുതി കുറച്ചു

> പെട്രോള്‍ വില 1.22 രൂപ കുറയും
> എന്‍ഡോസള്‍ഫാന്‍ ജീവനെടുത്തവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തര സഹായം
> കുട്ടനാട്ടിലെ കര്‍ഷകര്‍ക്കായി കൊയ്ത്തുയന്ത്രങ്ങള്‍ വാങ്ങും
> മുന്‍ സര്‍ക്കാര്‍ ഈ വര്‍ഷം നടത്തിയ നിയമനങ്ങള്‍ പുനഃപരിശോധിക്കും
> പ്ലസ് വണ്‍ പ്രവേശനത്തില്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പരിഹാരമുണ്ടാക്കും



തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഥമമന്ത്രിസഭായോഗത്തില്‍ തന്നെ ജനങ്ങള്‍ക്കുള്ള ആദ്യസമ്മാനം പ്രഖ്യാപിച്ചു. പെട്രോളിന്റെ വര്‍ധിപ്പിച്ച നികുതി കുറയ്ക്കുക എന്നതായിരുന്നു ആദ്യ തീരുമാനം. 
വര്‍ധിപ്പിച്ച നികുതി വേണ്ടെന്നുവച്ച പുതിയ തീരുമാനം വഴി സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോള്‍ വില ലിറ്ററിന് 1.22 രൂപ കുറയും. കഴിഞ്ഞ ദിവസം 5.39 രൂപയായിരുന്നു വര്‍ധിച്ചത്. പുതിയ തീരുമാനം അനുസരിച്ച് കേരളത്തിലെ വര്‍ധന 4.17 രൂപയായികുറയും. അധികനികുതി ഒഴിവാക്കുന്നതുവഴി സംസ്ഥാന സര്‍ക്കാരിന് 131.94 കോടി രൂപയുടെ വരുമാനനഷ്ടമാണ് ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തരമായി ഒരു ലക്ഷം രൂപ സാമ്പത്തികസഹായം നല്‍കാനുള്ള തീരുമാനവും ആദ്യ മന്ത്രിസഭാ യോഗം കൈക്കൊണ്ടു. പ്ലസ്‌വണ്‍ പ്രവേശനത്തില്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ രണ്ടാമത്തെ അലോട്ട്‌മെന്റില്‍ പരിഗണിച്ച് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രിസഭ നിര്‍ദേശം നല്‍കി.
വേനല്‍മഴ നാശം വിതച്ച കുട്ടനാട്ടില്‍ പുതിയ കൊയ്ത്തുയന്ത്രങ്ങള്‍ വാങ്ങാനും ജനുവരി ഒന്ന് മുതല്‍ നടത്തിയ എല്ലാ നിയമനങ്ങളും പുന:പരിശോധിക്കാനും മന്ത്രിസഭ തീരുമാനിച്ചു. രണ്ടു മണിക്കൂറോളം നേരം മന്ത്രിസഭാ യോഗം നീണ്ടുനിന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി എന്‍ഡോസള്‍ഫാന്‍ മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തരസഹായം നല്‍കും. നാല് ശുപാര്‍ശകളാണ് കമ്മീഷന്‍ നല്‍കിയത്. അഞ്ച് ലക്ഷം രൂപ സഹായം നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദുരിതബാധിതരെ സംബന്ധിച്ച് 2008 വരെയുള്ള കണക്കുകള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ പക്കലുള്ളത്. ദുരിതബാധിതരുടെ പൂര്‍ണമായ കണക്കുകള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് ഉമ്മന്‍ ചാണ്ടി പറഞ്ഞു.വേനല്‍മഴ ദുരിതം സമ്മാനിച്ച കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്കായി പുതിയ കൊയ്ത്തുയന്ത്രങ്ങള്‍ വാങ്ങിക്കുമെന്നും ഇതിന്റെ ചെലവ് പൂര്‍ണമായും കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പണം ഒരു പ്രശ്‌നമല്ല. കൃഷിനാശം അനുഭവിച്ച കര്‍ഷകര്‍ക്കുള്ള സാമ്പത്തികസഹായം ഇരുപതിനായിരം രൂപയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.എസ്.ഇ, ഐ.സി.എസ്.സി.ഇ, വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ അപേക്ഷകള്‍ രണ്ടാമത്തെ അലോട്ട്‌മെന്റില്‍ തന്നെ പരിഗണിച്ച് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം ഈ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ മൂന്നാമത്തെ അലോട്ട്‌മെന്റിലാണ് പരിഗണിച്ചത്. ഇതിനെതിരെ രക്ഷിതാക്കളില്‍ നിന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ആദ്യ അലോട്ട്‌മെന്റില്‍ ഈ വിദ്യാര്‍ഥികളെ പരിഗണിക്കേണ്ടിവന്നാല്‍ മറ്റുള്ളവര്‍ക്ക് പന്ത്രണ്ട് ദിവസത്തെ അധ്യയനം നഷ്ടമാകും. അതുകൊണ്ടാണ് രണ്ടാമത്തെ അലോട്ട്‌മെന്റില്‍ ഇവരെ പരിഗണിക്കുന്നത്. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 7, 8 തീയതികളിലും രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 13, 14 തീയതികളിലുമാണ് നടക്കുക. കഴിഞ്ഞ സര്‍ക്കാര്‍ ജനുവരി ഒന്ന് മുതല്‍ നടത്തിയ എല്ലാ നിയമനങ്ങളും കൈക്കൊണ്ട മുഴുവന്‍ തീരുമാനങ്ങളും പുന:പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നിയമനങ്ങള്‍ റദ്ദാക്കുകയല്ല, വീഴ്ചകള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. 
കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് സെല്‍ തുടങ്ങും. ഇത് സെല്‍ മാത്രമോ അതോ പ്രത്യേക വകുപ്പ് തന്നെയാക്കണോ എന്ന കാര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും സന്ദര്‍ശിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.