Random Posts

Wednesday, June 1, 2011

ഇ.എം.എസ്. ഭവനപദ്ധതി: 3.2 ലക്ഷം രൂപ ഉദ്യോഗസ്ഥന്‍ അപഹരിച്ചതായി കണ്ടെത്തി

ചാരുംമൂട്: ഇ.എം.എസ്. ഭവനപദ്ധതിയില്‍ പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് നല്കുന്നതിനായി അനുവദിച്ച 3.2 ലക്ഷം രൂപ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ അപഹരിച്ചതായി ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഈ തുക ഈ ഉദ്യോഗസ്ഥനില്‍നിന്ന് പലിശസഹിതം ഈടാക്കാന്‍ പഞ്ചായത്ത് സെക്രട്ടറി മുഖാന്തരം പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

2010ലെ ഇ.എം.എസ്. ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്കായി പാലമേല്‍ പഞ്ചായത്തില്‍ അനുവദിച്ച 3.2 ലക്ഷം രൂപ വി.ഇ.ഒ. കെ. സോമന്‍ അപഹരിച്ചതായാണ് ആലപ്പുഴ ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗം കഴിഞ്ഞദിവസം കണ്ടെത്തിയത്. ഈ തുക ചാരുംമൂട് എസ്.ബി.ടി.യില്‍ സോമന്റെ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പാലമേല്‍ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ഉണ്ടായ ക്രമക്കേടിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാളാണ് കെ. സോമന്‍. ഇപ്പോഴും സോമന്‍ സസ്‌പെന്‍ഷനിലാണ്.

2010-ലെ ഇ.എം.എസ്. ഭവനപദ്ധതിയില്‍, പട്ടികജാതിക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങുന്നതിനായി 23,40,125 രൂപയാണ് അനുവദിച്ചിരുന്നത്. ഇതില്‍ 20,20,125 രൂപ പദ്ധതിനിര്‍വഹണബാങ്കായ പാലമേല്‍ 4018-ാം നമ്പര്‍ സര്‍വീസ് സഹകരണബാങ്കില്‍ നിക്ഷേപിച്ചു. ബാക്കി 3.2 ലക്ഷം രൂപ കാണാതായതിനെത്തുടര്‍ന്ന് ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗം അന്വേഷണം നടത്തിയാണ് സോമന്‍ അപഹരിച്ചതായി കണ്ടെത്തിയത്. ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗം തട്ടിപ്പ് കണ്ടെത്തിയതായി അറിഞ്ഞ സോമന്‍ 3.2 ലക്ഷം രൂപയ്ക്കുള്ള ഡി.ഡി. കഴിഞ്ഞദിവസം ഭരണിക്കാവ് ബി.ഡി.ഒ.യ്ക്ക് നല്കിയിരുന്നു. എന്നാല്‍ ബി.ഡി.ഒ. ഡി.ഡി. തിരികെ നല്കി.

മാവേലിക്കര ട്രഷറിയില്‍നിന്ന് 2010 നവംബറിലാണ് ഇ.എം.എസ്. ഭവനപദ്ധതിക്കായി 23,40,125 രൂപ നല്കിയത്. 20,20,125 രൂപയുടെയും 3.2 ലക്ഷം രൂപയുടെയും ഡി.ഡി.കളായായിരുന്നു ബാങ്കില്‍നിന്നു നല്കിയിരുന്നത്. ഇതില്‍ 3.2 ലക്ഷത്തിന്റെ ഡി.ഡി. ചാരുംമൂട് എസ്.ബി.ടി.യിലെ സോമന്റെ അക്കൗണ്ടില്‍ അന്നുതന്നെ നിക്ഷേപിച്ചിരുന്നതായാണ് ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍.

ഇ.എം.എസ്. ഭവനപദ്ധതിയില്‍ ഒരേയാളുടെ പേരില്‍ ഒന്നിലേറെ വായ്പ നല്കിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. 3.2 ലക്ഷം രൂപയുടെകൂടെ 28,563 രൂപ പലിശയും ഈടാക്കണമെന്നാണ് ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്. ഉടന്‍ തുക അടച്ചില്ലെങ്കില്‍ ഓരോ ദിവസവും 158 രൂപവീതം കൂടുതല്‍ വാങ്ങണം. സോമനെതിരെ വകുപ്പുതലനടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറോട് ശുപാര്‍ശ ചെയ്യാനും പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്