Random Posts

Friday, June 24, 2011

തലസ്ഥാനത്ത് എസ്.എഫ്.ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; കല്ലേറില്‍ പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക്


തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ സമരം നടത്തിയ എസ്.എഫ്.ഐ ഗുണ്ടകള്‍ തലസ്ഥാനത്ത് അഴിഞ്ഞാടി. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ സമരക്കാര്‍ നടത്തിയ കല്ലേറില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പി ജോളി ചെറിയാനടക്കം
അഞ്ച് പൊലീസുദ്യോഗസ്ഥര്‍ക്കും വീക്ഷണം ഫോട്ടോഗ്രാഫര്‍ സജിത് ഗോപാല്‍, മാധ്യമം ഫോട്ടോഗ്രാഫര്‍ ഹാരിസ് കുറ്റിപ്പുറം, ഇന്ത്യാടുഡേ ഫോട്ടോഗ്രാഫര്‍ ശങ്കര്‍, ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ മനു എന്നിവര്‍ക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വീക്ഷണം ഫോട്ടോഗ്രാഫര്‍ സജിത് ഗോപാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. എസ്.എഫ്.ഐക്കാരുടെ ഗുണ്ടാവിളയാട്ടത്തില്‍ മണിക്കൂറുകളോളം തിരുവനന്തപുരം എംജി റോഡിലെ ഗതാഗതം നിലച്ചു. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഏതാനും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഗവര്‍ണറുടെ നയപ്രഖ്യാപനം കഴിഞ്ഞ് നിയമസഭ പിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് നൂറുകണക്കിന് എസ്.എഫ്.ഐക്കാര്‍ മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയത്. പ്രകടനത്തിനിടെ പോലീസിന് നേരെ ശക്തമായ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഗ്രനേഡ്, ടിയര്‍ഗ്യാസ്, ജല പീരങ്കി എന്നിവ പ്രയോഗിച്ചു. വീണ്ടും പിരിഞ്ഞുപോയവര്‍ സംഘടിച്ചെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. അടുത്തിടെ തലസ്ഥാനം കണ്ട ഏറ്റവും വലിയ ഏറ്റുമുട്ടലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉണ്ടായത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി ബിജു, ജോയിന്റ് സെക്രട്ടറി എ.എ റഹിം എന്നിവരുടെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഫൈനാര്‍ട്‌സ് കോളജിന് മുന്നില്‍ വച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. മാര്‍ച്ചിന്റെ മുന്‍നിര ബാരിക്കേഡിന് മുന്നില്‍ എത്തുന്നതിന് മുമ്പ് തന്നെ പിന്‍നിരയില്‍ നിന്ന് പൊലീസിന് നേരെ ശക്തമായ കല്ലേറുണ്ടായി.
പൊലീസ് പരമാവധി സംയമനം പാലിച്ചെങ്കിലും കല്ലേറ് ശക്തമായതോടെ ജല പീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതെ ചുടുകട്ടയും നടപ്പാത നിര്‍മ്മിക്കാന്‍ അടുക്കി വച്ചിരുന്ന കല്ലും കൊണ്ട് പോലീസിന് നേരെ ശക്തമായി എറിഞ്ഞതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയും ലാത്തിചാര്‍ജ്ജ് നടത്തുകയും ചെയ്തു. ലാത്തിചാര്‍ജ്ജില്‍ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് വിനീത് ഗോവിന്ദ്, ജില്ലാ ജോയിന്റ് സെക്രട്ടറി അന്‍സാരി എന്നിവര്‍ക്ക് പരിക്കേറ്റു. പൊാലീസ് ലാത്തിചാര്‍ജ്ജ് നടത്തിയതോടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഓടി യൂണിവേഴ്‌സിറ്റി കോളജിനകത്ത് കയറി. മറുവിഭാഗം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്റെ മതില്‍ ചാടിക്കടന്ന് പൊലീസിന് നേരെ കല്ലെറിഞ്ഞു. പൊലീസ് തിരിച്ചും എറിഞ്ഞു. ചിതറിയോടിയ കൂടുതല്‍ പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിയതോടെ അവിടെ നിന്ന് പൊലീസിന് നേരെ വീണ്ടും ശക്തമായ കല്ലേറുണ്ടായി. ഗ്രനേഡും ടിയര്‍ ഗ്യാസ് പൊട്ടിച്ച് പൊലീസ് യൂണിവേഴ്‌സിറ്റി കോളേജിന് അകത്തുകയറി ലാത്തിചാര്‍ജ്ജ് നടത്തി. പൊലീസുകാര്‍ അകത്തുകയറിയതോടെ ഗോബാക്ക് വിളികളോടെ പ്രവര്‍ത്തകര്‍ പൊലീസിനെ തടഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഐ.ജി പദ്മകുമാറും സിറ്റി പൊലീസ് കമ്മീഷണര്‍ മനോജ് എബ്രഹാമും എസ്.എഫ്.ഐ നേതാക്കളുമായി നടത്തിയ ചര്‍ച്ച തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവ് വന്നത്. പരിക്കു പറ്റിയവരെ അതിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക്ക് പരിക്കേറ്റ മൂന്നുപേരേയും ഗ്രനേഡിന്റെ ചിളു മുതുകില്‍ തറച്ച ഒരാളേയും മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ഒരു മണിക്കൂറോളം തലസ്ഥാനത്തെ യുദ്ധക്കളമാക്കിയ അക്രമ സംഭവങ്ങളാണ് നടന്നത്. മാര്‍ച്ച് അക്രമസക്തമായതിനെ തുടര്‍ന്ന് വാഹന ഗതാഗതം പലസ്ഥലത്തായി പൊലീസ് തടഞ്ഞതിനാല്‍ വാഹനങ്ങള്‍ അക്രമിക്കപ്പെട്ടില്ല. കടകള്‍ക്ക് നേരേയും ഇത്തവണ കല്ലേറുണ്ടയില്ല. പൊലീസിനെ ഉന്നംവച്ചുള്ള ആക്രമണമാണ് ഇന്നലെ നടന്നത്. എസ്.എഫ്.ഐക്കാരുടെ ഗുണ്ടാവിളയാട്ടത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷവും സ്വാശ്രയ പ്രശ്‌നത്തിനെതിരെ മുദ്രാവാക്യം മുഴക്കാത്ത എസ്.എഫ്.ഐക്കാര്‍ ഇപ്പോള്‍ നടത്തുന്നത് സമരത്തിന് വേണ്ടിയുള്ള സമരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്.എഫ്.ഐ നടത്തുന്നത് ആസൂത്രിത സമരമാണ്. അനാവശ്യമായ സമരങ്ങള്‍ കുട്ടികളെക്കൊണ്ട് നടത്തിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള നീക്കമാണ് ഇടതുപക്ഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.