Random Posts

Tuesday, June 28, 2011

പെട്രോളിയം ഉത്പന്ന നികുതി കുറച്ചു

> കേന്ദ്ര സര്‍ക്കാരിന് 49,000 കോടിയുടെ വരുമാന നഷ്ടം
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുത്തനെ കുതിക്കുന്ന പശ്ചാത്തലത്തില്‍, അതിന്റെ അമിത ഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പികാതിരിക്കാന്‍
കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉത്പ്പനങ്ങളുടെ നികുതികളില്‍ ഇളവു വരുത്തി.ക്രൂഡോയിലിന്റെ കസ്റ്റംസ് തീരുവ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും എടുത്തുകളഞ്ഞു.അഞ്ചു ശതമാനമാണ് നിലവില്‍ ക്രൂഡോയിലിന്റെ കസ്റ്റംസ് തീരുവ. ഇതു പൂര്‍ണ്ണമായും എടുത്തുകളയാന്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ വിലനിര്‍ണ്ണയ സമിതി തീരുമാനിക്കുകയായിരുന്നു. മറ്റു പെട്രോളിയം ഉത്പ്പനങ്ങളുടെ കസ്റ്റംസ് തീരുവയിലും ഇതിനനുസരിച്ചു കുറവു വരുത്തും. ഡീസലിന്റെ എക്‌സൈസ് തീരുവയിലും സര്‍ക്കാര്‍ കുറവു വരുത്തി. ലിറ്ററിന് 4.60 രൂപയായിരുന്ന എക്‌സൈസ് തീരുവ രണ്ടുരൂപയാക്കിയാണ് കുറച്ചത്. നികുതി കുറവിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 49,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ജയ്പാല്‍ റെഡ്ഡി ചൂണ്ടിക്കാട്ടി.അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ പൊതുമേഖലാ എണ്ണകമ്പനികള്‍ക്ക് ഇതു വരെ 1,71741 കോടിയുടെ നഷ്ടമാണു കണക്കാക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് ഡീസല്‍, മണ്ണെണ്ണ, പാചക വാതകം എന്നിവയുടെ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. നികുതികളില്‍ ഇളവു വരുത്തിയ കേന്ദ്രസര്‍ക്കാര്‍ മാതൃക പിന്തുടരാന്‍ സംസ്ഥാനസര്‍ക്കാരുകളും മുന്നോട്ടുവരണമെന്ന്  ജയ്പാല്‍ റെഡ്ഡി അഭ്യര്‍ത്ഥിച്ചു.