Random Posts

Wednesday, June 1, 2011

ജീവന്‍രക്ഷാ മരുന്നുകളുടെ വില്‍പ്പനയിലെ അഴിമതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: ജീവന്‍രക്ഷാ മരുന്നുകളുടെ വില്‍പനയിലെ അഴിമതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ആരോഗ്യവകുപ്പിനെയും ഡ്രഗ്‌സ് കണ്‍ട്രോളിനെയും നോക്കുകുത്തിയാക്കിക്കൊണ്ട് എ.കെ.ഡി.സി.എ സമാന്തര ഭരണം നടത്തുന്നതിന്റെ
രേഖകള്‍ യൂത്ത് കോണ്‍ഗ്രസിന് ലഭിച്ചു. മരുന്ന് വില്‍പ്പനയ്ക്ക് മരുന്ന് ഉല്‍പ്പാദന കമ്പനികളില്‍ നിന്നും കോഴ വാങ്ങുന്നത് കൂടാതെ ജീവന്‍ രക്ഷാ മരുന്നുകളുടെ വിലയില്‍ അമിത വര്‍ദ്ധനവും നടത്തുകയാണ്. പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കുന്നതിന് വിഘാതം നില്‍ക്കുന്ന എ.കെ.ഡി.സി.എക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. എ.കെ.ഡി.സി.എ സംസ്ഥാനകമ്മിറ്റി ഓഫീസിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മര്‍ച്ച് സംഘര്‍ഷഭരിതമായി. തുടര്‍ന്ന് മരുന്ന് വില്‍പ്പനയ്ക്ക് കേരളത്തിലുടനീളം കരാറെടുത്തിരിക്കുന്ന സ്റ്റെര്‍ലിംഗ് ഫാര്‍മ എന്ന സ്ഥാപനത്തില്‍ നാശനഷ്ടങ്ങളുണ്ടായി. യൂത്ത് കോണ്‍ഗ്രസ് നടത്തിയ ധര്‍ണ്ണ സമരം എന്‍.എസ്.യു അഖിലേന്ത്യാ പ്രസിഡന്റ് ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് തമ്പി സുബ്രഹ്മണ്യം അദ്ധ്യക്ഷനായിരുന്നു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിയാസ്, ജനറല്‍ സെക്രട്ടറി, അജിത് അമീര്‍ ബാവ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജിന്റോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഉണ്ണി കാക്കനാട്, ടിറ്റോ ആന്റണി, പി.ബി ലതീഷ്, ടി.എം റിഫാസ്, ഷമീര്‍ വളവത്ത്, കെ.എം ജലീല്‍, സി.സി ലിജു, ടി.ജി സുനില്‍, പി.ബി ഷാന്‍, സുനില്‍ വാത്തുരുത്തി, സാജോ സക്കറിയ, ഡിക്കു ജോസ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ജീവന്‍ രക്ഷാമരുന്നുകളുടെ വില കുറച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വിതരണകേന്ദ്രങ്ങളിലേയ്ക്ക് ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രസിഡന്റ് ആര്‍.കെ സുരേഷ്ബാബു അറിയിച്ചു.