തിരുവനന്തപുരം: ജന്മനാട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്. മറ്റൊന്നും ശ്രദ്ധിച്ചില്ലെങ്കിലും സ്വന്തംപാസ്‌പോര്‍ട്ട് നിധിപോലെ സൂക്ഷിക്കണം. ഇല്ലെങ്കില്‍ ധനനഷ്ടം മുതല്‍ യാത്രാതടസം വരെയുള്ള ദുരിതങ്ങളായിരിക്കും ഫലം. നിങ്ങളുടെ പാസ്‌പോര്‍ട്ടിലെ രേഖകള്‍ കീറിക്കളഞ്ഞും മഷിയൊഴിച്ചും വികൃതമാക്കാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളില്‍ യാത്രക്കാരായെത്തുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ കേടുവരുത്തി പണം പിടുങ്ങുന്ന മാഫിയ തന്നെ സജീവമായിരിക്കുന്നതായണ് വിവരം. പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ കേടുസംഭവിച്ച പാസ്‌പോര്‍ട്ടുകളുടെ ഡ്യൂപ്‌ളിക്കേറ്റ് എടുക്കുന്നതിനുള്ള അപേക്ഷകളുടെ എണ്ണം പെരുകിയത് ഇക്കാര്യം ഉറപ്പിക്കുകയും ചെയ്യുന്നു.
വിദേശത്തു നിന്ന് ഇന്ത്യയില്‍ വന്നിറങ്ങുന്ന ഇന്ത്യാക്കാരായ യാത്രക്കാരാണ് തട്ടിപ്പിനിരയാകുന്നതിലേറെയും. എമിഗ്രേഷന്‍, കസ്റ്റംസ്, എയര്‍ ഇന്ത്യ ജീവനക്കാരുടെയെല്ലാം കൂട്ടായ ലോബിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പാസ്‌പോര്‍ട്ട് സ്റ്റാമ്പു ചെയ്യുന്നതിനായി നല്‍കുമ്പോഴാണ് ഉടമ അറിയാതെ എയര്‍പോര്‍ട്ടിലെ ചില ജീവനക്കാര്‍ താളുകള്‍ കീറിയും ചുരണ്ടിയും മറ്റും കേടുവരുത്തുന്നത്. വിമാനത്താവളത്തില്‍ വന്നിറങ്ങി പാസ്‌പോര്‍ട്ട് സ്റ്റാമ്പു ചെയ്യാനായി നല്‍കുമ്പോള്‍ പല യാത്രക്കാരും ഉദ്യോഗസ്ഥരെ കാര്യമായി ശ്രദ്ധിക്കാറില്ല. ഈ അവസരം മുതലെടുത്താണ് കേടുപാടുകള്‍ വരുത്തുക. ചിലരാകട്ടെ മനപ്പൂര്‍വ്വം യാത്രക്കാരുടെ ശ്രദ്ധ മറ്റെന്തിലേക്കെങ്കിലും തിരിച്ചുവിട്ടശേഷമാണ് 'തരികിട' നടത്തുന്നത്.
പാസ്‌പോര്‍ട്ട് കേടുവന്ന കാര്യം യാത്രക്കാര്‍ അപ്പോള്‍ ശ്രദ്ധിക്കില്ല. യാത്രക്കാരന്‍ ടെര്‍മിനല്‍ വിടുന്ന ഉടന്‍തന്നെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ഡിപാര്‍ച്ചര്‍ എമിഗ്രേഷനിലെ ഉദ്യോഗസ്ഥര്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് പാസ്‌പോര്‍ട്ട് നമ്പര്‍ റെഡ് ഫഌഗ് ഫഌഷിംഗ് ചെയ്ത് ഈ യാത്രക്കാരനെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും കൈമാറും. പിന്നീട് വിദേശത്തേക്കു മടങ്ങിപ്പോകാനായി വിമാനത്താവളത്തിലെത്തുമ്പോഴാണ് യാത്രക്കാര്‍ കുഴപ്പത്തിലാകുന്നത്. പാസ്‌പോര്‍ട്ടിലെ കേടുകള്‍ ചൂണ്ടിക്കാട്ടുന്ന പൊലീസ്, എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യാത്രക്കാരെ കടത്തിവിടാനായി പണം ചോദിക്കും. യാത്രക്കാരന്റെ തൊഴില്‍, വിദേശത്തു താമസിക്കുന്ന കാലദൈര്‍ഘ്യം, വരുമാന സാധ്യത മുതലായവയെല്ലാം കണക്കിലെടുത്താണ് നല്‍കേണ്ട കോഴ തീരുമാനിക്കുക. പണം നല്‍കാന്‍ വിസമ്മതിച്ചാലുണ്ടാകുന്ന പൊല്ലാപ്പുകളും യാത്രമുടങ്ങിയാലുള്ള നഷ്ടവും ഓര്‍ത്ത് പലരും പണം നല്‍കി വിദേശത്തേക്കു പോകും.
ഇന്ത്യയില്‍ മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിലാണ് ഈ ലോബി ഏറ്റവും ശക്തം. മറ്റ് വിമാനത്താവളങ്ങളിലെ ലോബികളെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എങ്കിലും കേടുപറ്റിയ പാസ്‌പോര്‍ട്ടുകളുടെ ഡ്യൂപ്‌ളിക്കേറ്റ് എടുക്കുന്നതിനായി വരുന്ന അപേക്ഷകളുടെ എണ്ണത്തില്‍ തിരുവനന്തപുരം റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ ഉള്‍പ്പെടെ ഉണ്ടായിട്ടുള്ള വര്‍ധനവ് കേരളത്തിലും ഇത്തരം ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയത്തെ ബലപ്പെടുത്തുന്നു. പാസ്‌പോര്‍ട്ടിന്റെ നടുവിലെ പേജുകളാണ് കേടുവരുത്തുന്നതിലേറെയും. പാസ്‌പോര്‍ട്ട് കേടുവന്നതായി ശ്രദ്ധയില്‍പെടുന്ന ഉടമകളിലേറെപ്പേര്‍ക്കും ഇതെങ്ങിനെ സംഭവിച്ചുവെന്നതിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടാകില്ല. സ്വാഭാവികമായും ഇവര്‍ ഡ്യൂപ്‌ളിക്കേറ്റിന് അപേക്ഷ നല്‍കുകയാണ് ചെയ്യുക. കാലാവധി കഴിയാത്ത പാസ്‌പോര്‍ട്ടിന്റെ ഡ്യൂപ്‌ളിക്കേറ്റ് ലഭിക്കാന്‍ 2500 രൂപയാണ് പിഴയീടാക്കുക. താള്‍ നഷ്ടപ്പെട്ടാല്‍ ഇത് 5000 രൂപ വരെയാകും. ഒപ്പം പൊലീസ് വെരിഫിക്കേഷന്‍ ഉള്‍പെ്പടെയുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണം.
രണ്ടു വര്‍ഷത്തിലധികമായി ഈ തട്ടിപ്പ വിമാനത്താവളങ്ങളില്‍ തുടങ്ങിയിട്ടെന്നാണ് സൂചന. എന്നാല്‍ പാസ്‌പോര്‍ട്ടുകളിലെ കേടുപാടുകള്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ വരുത്തുന്നതാണെന്ന സംശയം ബലപ്പെട്ടത് സമീപകാലത്താണ്. കൂടുതല്‍ ആളുകള്‍ക്ക് പാസ്‌പോര്‍ട്ടില്‍ കേടുപാടുകള്‍ സംഭവിക്കാന്‍ തുടങ്ങിയതോടെ വിദേശ ഇന്ത്യാക്കാരായ ചിലര്‍ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇത്തരമൊരു മാഫിയ യെപ്പറ്റിയുള്ള വിവരം കിട്ടിയത്. വിദേശത്തേക്കു പോകുകയും വരികയും ചെയ്യുന്ന യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ സ്റ്റാംപ് ചെയ്യുന്നതിനായി പാസ്‌പോര്‍ട്ടു നല്‍കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നാവശ്യപ്പെട്ട് ഇവര്‍ ക്യാംപെയ്ന്‍ തുടങ്ങിക്കഴിഞ്ഞു. സര്‍വത്ര വൃത്തികേടുകളുടെ തലസ്ഥാനമായി തിരുവനന്തപുരം വിമാനത്താവളം മാറിക്കഴിഞ്ഞുവെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇതിലൂടെ ലഭ്യമാകുന്നത്.
പെണ്‍വാണിഭം മുതല്‍ മനുഷ്യക്കടത്തുവരെ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടക്കുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം. പാസ്‌പോര്‍ട്ട് മാഫിയ മുതല്‍ തീവ്രവാദികളെ വിദേശത്തേക്കു കടത്തിവിടുന്നവര്‍ വരെ തിരുവനന്തപുരത്തെ എമിഗ്രേഷന്‍ വകുപ്പില്‍ ജോലിചെയ്തുവരുന്നുണ്ട്. വ്യാജ പാസ്‌പോര്‍ട്ടില്‍ മൂന്നു ശ്രീലങ്കന്‍ സ്വദേശികളെ വിദേശത്തേക്ക് കടത്താനെത്തിയ ചെന്നൈ സ്വദേശിയായ ഏജന്റിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം കഴിഞ്ഞദിവസമാണ് പിടികൂടിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതിയെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വിട്ടയക്കുകയായിരുന്നു. ഞായറാഴ്ച രാത്രി വിമാനത്താവളത്തില്‍ പിടിയിലായ ജാഫ്‌നക്കാരായ ബാലമനോഹരന്‍ (42), സുരേഷ് (32), ഫ്രാന്‍സിസ് പ്രേംകുമാര്‍ (27) എന്നിവരെ ദുബായിലേക്കുള്ള വിമാനത്തില്‍ കയറ്റിവിടാനെത്തിയ ഏജന്റ് സലിമിനെയാണ് എമിഗ്രേഷന്‍ റാക്കറ്റ് രക്ഷിച്ചത്. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സലിം രക്ഷപ്പെട്ടതറിയുന്നത്.
ശ്രീലങ്കക്കാരെ പിടിച്ച ബഹളത്തിനിടെ സലിമിനെ രക്ഷിച്ച് വിമാനത്താവളത്തിന് പുറത്തുകടത്തിയതിന്റെ കേഌസ്ഡ് സര്‍ക്യൂട്ട് ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്. എമിഗ്രേഷന്‍ വിഭാഗത്തിന്റെ അറിവോടെയല്ലാതെ ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് വലവീശിപ്പിടിക്കുന്ന ശ്രീലങ്കക്കാരെ തിരുവനന്തപുരം വഴി സിംഗപ്പൂരിലേക്കും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും കടത്തുന്ന മുഖ്യ ഏജന്റാണ് സലിം. നേരത്തേ മൂന്നു കേസുകളില്‍ സലിമിന്റെ പങ്ക് പലരും വെളിപ്പെടുത്തിയെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സലിമിനെ പിടികൂടാന്‍ െ്രെകം ഡിറ്റാച്ച്‌മെന്റ് അസി.കമ്മിഷണര്‍ പി. അജയബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം തുടങ്ങി. 'ശ്രീലങ്കക്കാരനോ ബംഗഌദേശിയോ പാകിസ്ഥാനിയോ ആകട്ടെ തിരുവനന്തപുരം വിമാനത്താവളം വഴി സുരക്ഷിതമായി വിദേശത്തെത്തിക്കും. എമിഗ്രേഷനില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ വിമാനം കയറ്റിവിടാന്‍ കൂടെവരികയും ചെയ്യും.' ഈ വാഗ്ദാനമാണ് സലിം 'ഇരകള്‍ക്ക്' നല്‍കിയിരുന്നത്.
ചെന്നൈയിലും മറ്റും പ്രശ്‌നമാണെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എല്ലാം 'സ്വന്തം' ആളുകളായതിനാലാണ് കടത്ത് ഇതുവഴിയാക്കുന്നതെന്നും സലിം പറഞ്ഞതായി പിടിയിലായവര്‍ മൊഴി നല്‍കി. തിരുവനന്തപുരത്തു നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായിലേക്ക്, അവിടെ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും. 'സര്‍വീസ്ചാര്‍ജ്' ആളൊന്നിന് 12 ലക്ഷം രൂപയാണ്. കോയമ്പത്തൂരിലെയും ട്രിച്ചിയിലെയും തമിഴരുടെ പാസ്‌പോര്‍ട്ടില്‍ തലവെട്ടിമാറ്റി ശ്രീലങ്കക്കാരെ സ്ഥാപിച്ചു നല്‍കുമ്പോള്‍ കൊടുക്കേണ്ടത് 90,000 രൂപ. ബാക്കി തുകയുടെ പകുതി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തി മീന്‍സംസ്‌കരണ കേന്ദ്രത്തില്‍ ജോലിക്കു കയറുമ്പോള്‍ നല്‍കണം. ശേഷിക്കുന്ന തുക പണിയെടുത്ത് വീട്ടണം. ഇതില്‍ നല്ലൊരു പങ്ക് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്കാണ് വീഴുന്നു







