Random Posts

Sunday, June 26, 2011

ഇവനാണ് ഞങ്ങ പറഞ്ഞ നടന്‍...ഇവനാണ് നടന്‍... കാണണോ?

കൊച്ചി: ഇവനാണ് ഞങ്ങ പറഞ്ഞ നടന്‍, ഇവനാണ് നടന്‍. കണ്ടാല്‍ ആര്‍ക്കും അതു ബോധ്യമാവുകയും ചെയ്യും. നടന്‍ പൃഥ്വിരാജുമായി ഏഷ്യാനെറ്റ് ബിസിനസ്‌ഹെഡ് ജോണ്‍ബ്രിട്ടാസ് നടത്തിയ അഭിമുഖത്തി്‌ന്റെ ഹാസ്യാവിഷ്‌കാരമാണ് സംഭവം. പതിവുപോലെ പൃഥ്വിരാജിനുവേണ്ടി അമ്മ മല്ലിക സുകുമാരന്‍ പരാതിയുമായി രംഗത്തെത്തുകയുമാണ്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഈ യു ട്യൂബ് ദൃശ്യങ്ങള്‍് തനിക്ക് അപകീര്‍ത്തികരമാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസിലെ സൈബര്‍ സെല്ലിന് പരാതി കൊടുക്കാനാണ് പൃഥ്വിരാജിന്റെ നീക്കം.

പൃഥ്വിരാജും ഭാര്യ സുപ്രിയാ മേനോനും പങ്കെടുത്ത അഭിമുഖത്തില്‍ മറ്റുചില സിനിമകളിലെ ദൃശ്യങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ 14 മിനിറ്റു നീളുന്ന സമാന്തര അഭിമുഖമാണ് കഴിഞ്ഞദിവസം യൂട്യൂബില്‍ പ്രസിദ്ധീകരിച്ചത്. പേര്, പൃഥ്വിരാജപ്പന്‍. പൃഥ്വിരാജിനെ രൂക്ഷമായി പരിഹസിക്കുകയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ ചോദ്യംചെയ്യുന്ന വിധമാണ് പൃഥ്വിരാജപ്പന്റെ നിര്‍മാണം. ചാനല്‍ ലൈബ്രറികളില്‍ മാത്രം ഉണ്ടാകാന്‍ ഇടയുള്ള പ്രത്യേക ദൃശ്യങ്ങളും സമര്‍ത്ഥമായ എഡിറ്റിംഗുമാണ് പ്രത്യേകത. പ്രൊഫഷണലായി തയ്യാറാക്കപ്പെട്ടതാണെന്നു വ്യക്തം. അതുതന്നെയാണ്രേത പരാതി നല്‍കാന്‍ നീങ്ങാന്‍ പൃഥ്വിരാജിനെ പ്രേരിപ്പിക്കുന്നത്.

മലയാള സിനിമാ രംഗത്തെ പൃഥ്വിരാജ് വിരുദ്ധരില്‍ ചിലരുടെ കൈകള്‍ ഇതിനു പിന്നിലുണ്ടെന്നുറപ്പിച്ചാണ് യുവനടന്റെ നീക്കം. മലയാള സിനിമാ രംഗത്ത് ഇതിനകം തന്നെ പൃഥ്വിരാജരപ്പന്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ബ്ലസ്സിയുടെ ഉദയനാണു താരം എന്ന ചിത്രത്തിലെ പൊങ്ങച്ചക്കാരനായ സൂപ്പര്‍താരം രാജപ്പനുമായാണ് പൃഥ്വിരാജിനെ താരതമ്യം ചെയ്തിരിക്കുന്നത്. ശ്രീനിവാസന്‍ അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് കഥാപാത്രമായ രാജപ്പന്‍ ആരാധകരുടെ ഇടയിലേക്കു കടന്നു വരുന്ന ദൃശ്യവും അതിന്റെ പ്രശസ്തമായ പശ്ചാത്തല സംഗീതവുമായാണ് പൃഥിരാജപ്പന്റെ തുടക്കം. ബെസ്റ്റ് ആക്ടറില്‍ ലാല്‍ പറയുന്ന , 'ഇവനാണ് ഞങ്ങ പറഞ്ഞ നടന്‍' എന്ന ഡയലോഗ് ഇടയ്ക്കിടെ പൃഥ്വിരാജിനു നേര്‍ക്കെന്ന പോലെ വിരല്‍ചൂണ്ടി ആവര്‍ത്തിക്കുന്നുണ്ട്.

ദക്ഷിണേന്ത്യയിലെ ഇംഗ്ലീഷ് പറയുന്ന നടന്‍ ആരാണെന്ന് അന്വേഷിച്ച് പൃഥ്വിരാജില്‍ എത്തിയതിനെക്കുറിച്ച് സുപ്രിയ മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞതിനെയും കണക്കിന് കളിയാക്കുന്നുണ്ട്. കമല്‍ഹാസന്‍, മമ്മൂട്ടി, രജനീകാന്ത്, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ അനായാസം ഇംഗ്ലീഷില്‍ സംസാരിക്കുന്നതിന്റെ സിനിമയിലല്ലാത്ത ദൃശ്യങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ഒപ്പം ചോദ്യവുമുണ്ട്: പൃഥ്വിരാജ് മാത്രമാണ് ദക്ഷിണേന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നടന്‍?മമ്മൂട്ടിയും മോഹന്‍ലാലും പ്രായമായ നടന്‍മാരാണെന്നും യുവ നടന്‍മാരായി ഇപ്പോഴും വിശേഷിപ്പിക്കുന്നുവെന്നുമുള്ള പൃഥ്വിരാജിന്റെ അഭിപ്രായം തുറന്നുകാട്ടാന്‍, അവരേക്കാല്‍ പ്രായമുള്ള രജനീകാന്തിന്റെ യുവത്വം തുളുമ്പുന്ന അഭിനയ ദൃശ്യമാണ് ചേര്‍ത്തിരിക്കുന്നത്.

' രജനീകാന്ത് ഇപ്പോള്‍ അറപത്തിയൊന്നാം വയസിലാണ്. അദ്ദേഹത്തെപ്പോലെയൊരി വേഷം ചെയ്യാന്‍ കഴിയുമോ പൃഥ്വീ എന്നാണു ചോദ്യം. അഭിനയം ഒരു തൊഴിലാണ്, പ്രായം അതില്‍ ഒരു മാമണ്ഡമേയല്ല എന്നു പൃഥ്വിരാജിനു മറുപടിയുമുണ്ട്. പൃഥ്വിരാജിന്റെ അവകാശവാദങ്ങളെ പരിഹസിക്കാന്‍, സമീപകാലത്ത് ശ്രദ്ധനേടിയ സില്‍സിലാഹെ സില്‍സിലാ എന്ന ആല്‍ബത്തിലെ ദൃശ്യം.യഥാര്‍ത്ഥ അഭിമുഖത്തിന്റെ ഒടുവില്‍ പൃഥ്വിരാജ് പാടുന്നതിനെ കളിയാക്കിച്ചേര്‍ത്തിരിക്കുന്ന ഗാനാലാപനം ശരിക്കും അഭിമുഖത്തിലുള്ളതമെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏതായാലും സൈബര്‍ലോകത്തെ പുതിയ സംവിധാനങ്ങളെല്ലാം അനുദിനം പൃഥ്വിരാജിന് പാരയായി മാറുകയാണ്.

കഴിഞ്ഞദിവസമാണ് പൃഥ്വിരാജിനെ ജനക്കൂട്ടം തല്ലിക്കൊന്നെന്ന മട്ടില്‍ വാര്‍ത്ത ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചത്. പ്രമുഖദിനപത്രമായ മാതൃഭൂമിയില്‍ വന്നുവെന്ന മട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ലണ്ടന്‍ ഡേറ്റ്‌ലൈനിലാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജ് കൃത്രിമമായി രൂപകല്‍പ്പനചെയ്ത് അതില്‍ നടന്‍ പൃഥ്വിരാജിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നിര്‍മിക്കുകയായിരുന്നു. കേസില്‍ തിരുവനന്തപുരം സ്വദേശിയായ ഒരു യുവാവിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. നേമംകാരനായ എസ്. ഷിബുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളായ ഫേസ്ബുക്കിലും ഓര്‍ക്കുട്ടിലുമാണ് നടന്റെ ഫോട്ടോ സഹിതം അപകീര്‍ത്തിസന്ദേശം ഇപ്പോഴും പ്രചരിക്കുന്നത്. 'സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിനെ ജനക്കൂട്ടം തല്ലിക്കൊന്നു' എന്ന തലക്കെട്ടുള്ള വാര്‍ത്തയാണ് വ്യാജമായി നിര്‍മിച്ചത്. 2011 ജൂണ്‍ പത്തിലെ മാതൃഭൂമി ദിനപത്രത്തിന്റെ മാസ്റ്റ്‌ഹെഡാണ് ഇതിനായി ദുരുപയോഗപ്പെടുത്തിയത്.

കൈകൂപ്പി നില്‍ക്കുന്ന നടന്റെ ചിത്രത്തോടൊപ്പം ഹാസ്യംകലര്‍ന്ന ഒട്ടേറെ പ്രതികരണങ്ങളും ചേര്‍ത്തിട്ടുണ്ട്. ടിന്റുമോന്‍എഫ്.എക്‌സ് എന്ന വാട്ടര്‍മാര്‍ക്കും വാര്‍ത്തയില്‍ പതിച്ചിട്ടുണ്ട്. 'കേരളമൊട്ടാകെ ആഹ്ലാദപ്രകടനങ്ങള്‍; ഒബാമ നടുക്കം രേഖപ്പെടുത്തി' എന്ന തലക്കെട്ടും സുപ്രിയ പൃഥ്വിരാജ്, മല്ലിക സുകുമാരന്‍, മുഖ്യമന്ത്രി, സംവിധായകന്‍ വിനയന്‍ എന്നിവരുടെ പ്രതികരണങ്ങളും വാര്‍ത്തയോടൊപ്പം പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. ലണ്ടനില്‍ നിന്ന് എഴുതിയ വാര്‍ത്തയുടെ രൂപത്തിലാണ് വാര്‍ത്ത തയ്യാറാക്കിയിട്ടുള്ളത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ അനൂപ് കുരുവിള ജോണിന്റെ സൈബര്‍ ടീം നടത്തിയ അന്വേഷണത്തിലാണ് നേമം ശിവന്‍കോവില്‍ ജങ്ഷന് സമീപം ഷിബു നിവാസില്‍ എസ്. ഷിബു (22) പിടിയിലായത്. ഇയാളുടെ പേരിലുള്ള ഫേസ്ബുക്ക്, ഓര്‍ക്കുട്ട് അക്കൗണ്ടുകളില്‍ ഈ വാര്‍ത്ത ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, ഇയാള്‍ തന്നെയാണോ ഇത് നിര്‍മിച്ചതെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി കോഴിക്കോട് ടൗണ്‍ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും.

പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് മാതൃഭൂമി ഇലക്‌ട്രോണിക്‌സ് മീഡിയ മാനേജര്‍ കെ.ആര്‍. പ്രമോദ് നല്‍കിയ പരാതിയിലാണ് കമ്മീഷണര്‍ അന്വേഷണം ആരംഭിച്ചത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് ഫിലിംസിന്റെ ഓഫീസില്‍ നിന്ന് സന്ദേശത്തിന്റെ രണ്ട് ലിങ്കുകള്‍ പരാതിക്കാരന് നല്‍കിയിരുന്നു. നേരത്തെ പൃഥ്വിരാജിന്റെ പരാതിയെത്തുടര്‍ന്ന് ഗായിക റിമിടോമിയുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കുന്ന ഒരുസംഘത്തെ തിരിച്ചറിഞ്ഞിരുന്നു. സംഭവത്തെത്തുടര്‍ന്ന് റിമി ടോമി ആകെ ധര്‍മസങ്കടത്തിലുമായി. ഫേസ്ബുക്കില്‍ പുതിയ മലയാള സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്നത് റിമിയുടെ പേരിലുള്ള വ്യാജ പ്രൊഫൈലില്‍ നിന്നാണെന്ന അറിവ് റിമിയെ ഞെട്ടിച്ചിരിക്കുകയാണ്. ആരാണ് ഇതിനു പിന്നിലെന്ന് റിമിക്ക് ഇനിയും അറിയാനായിട്ടില്ല. സീനിയേഴ്‌സ്, ജനപ്രിയന്‍, ട്രെയിന്‍, ചൈനാ ടൗണ്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ റിമിയുടെ പേരിലുണ്ട്. ഫ്രാന്‍സില്‍ നിന്നാണ് റിമിയുടെ പേരില്‍ പ്രൊഫൈല്‍ ഉണ്ടാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മേല്‍ നടപടികളെക്കുറിച്ച് ആലോചിക്കുകയാണ് റിമി ഇപ്പോള്‍.

അതേസമയം ഇത്തരം സംഭവങ്ങള്‍ അറിഞ്ഞമട്ടേയില്ലെന്ന രീതിയില്‍ തിരക്കില്‍നിന്നും തിരക്കിലേക്കു കുതിക്കുകയാണ് പൃഥ്വി. രഞ്ജിത് സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപ്പീയാണ് താരത്തിന്റെ പുതിയ ചിത്രം. ഇതില്‍ സുരേഷ് ഗോപിയും ഒരു പ്രധാന വേഷത്തിലെത്തുന്നു. രഞ്ജിത് തിരക്കഥയൊരുക്കിയ സമ്മര്‍ ഇന്‍ ബത്‌ലേഹം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ശക്തമായ വേഷത്തിനു ശേഷം സുരേഷ് ഗോപിയും രഞ്ജിത്തും ഒന്നിക്കുന്ന് ആദ്യമാണ്. തിലകനും ശക്തമായ ഒരു വേഷം അവതരിപ്പിക്കുന്നു. മാധവമേനോന്‍ എന്ന കഥാപാത്രത്തെയാണ് തിലകന്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജെ.പി എന്ന് വിളിക്കുന്ന ജയപ്രകാശ് എന്ന യുവാവിന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. റിമാ കല്ലിംഗല്‍ നായികയാകുന്ന ചിത്രത്തില്‍ റോമ, മാമുക്കോയ, ഇന്നസെന്റ്, ടിനി ടോം ബാബുരാജ്, കല്‍പ്പന എന്നിവരും അണിനിരക്കുന്നു. മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കി ചെയ്യുന്ന ഈ സിനിമ പ്രാഞ്ചിയേട്ടന്‍ പോലെ വേറിട്ടുനില്‍ക്കുന്ന ഒന്നായിരിക്കുമെന്നാണ് അറിയുന്നത്. ഗസല്‍ ഗാനങ്ങളുടെ പശ്ചാത്തലവും ഇന്ത്യന്‍ റുപ്പീയുടെ പ്രത്യേകതയാണ്.

ഏതായാലും സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജും നവസാങ്കേതികവിദ്യയും തമ്മിലുള്ള സ്റ്റണ്ട് രംഗങ്ങള്‍ തുടരുകയാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. പൃഥ്വിരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ ഇന്റര്‍നെറ്റില്‍ മലയാള സിനിമയകള്‍ പ്രദര്‍ശിപ്പിച്ച ഒരു സംഘത്തെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റിലീസ്‌ചെയ്ത മലയാള സിനിമകള്‍ നിമിഷങ്ങള്‍ക്കകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്ന അത്ഭുതം സംഭവിക്കുന്നത് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള പ്രവാസിമലയാളികളിലൂടെയാണെന്നു വ്യക്തമായിയിരുന്നു. അടുത്തിടെ റിലീസായ ഒരു ഡസനോളം മലയാള ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ കൂടികൂട്ടിയത്. പൃഥ്വിരാജ് നായകനായ ഉറുമി അമേരിക്കയില്‍ രജിസ്റ്റര്‍ചെയ്ത ഒരു സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്റര്‍നെറ്റിന്റെ വലക്കണ്ണികള്‍ വരിഞ്ഞുമുറിക്കിയ മലയാളയുടെ യഥാര്‍ത്ഥചിത്രം പുറത്തായത്. അമേരിക്കയ്ക്കുപുറമേ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു സൈറ്റിലും ഉറുമി പ്രത്യക്ഷപ്പെട്ടതായാണ് വിവരം. തുടര്‍ന്ന് സംഭവത്തിന് ഉത്തരവാദിയായ ആഷ് മാജിക് ഡോട്ട്‌കോമിന്റെ ഉടമ ജോണ്‍ കൊടിയന്‍ എന്ന വിദേശമലയാളിയെക്കുറിച്ച് പോലീസ് അന്വേഷിക്കുകയും ചെയ്തു.

ഇതിനിടെ മല്ലിക സുകുമാരനെ ഫോണില്‍ വിളിച്ച് കൊടിയന്‍ നിരപരാദിത്വം വ്യക്തമാക്കിയതോടെ പ്രശ്‌നം തണുത്തു. അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മല്ലിക സുകുമാരന്‍ കേസ് കൊടുക്കാനിരിക്കെയാണ് കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി അരമണിക്കൂറോളം ഫോണില്‍ സംസാരിച്ചത്.കൊടിയന്റെ നടപടികള്‍ മൂലം കോടികളുടെ നഷ്ടമാണ് തങ്ങള്‍ക്കും മലയാള സിനിമയ്ക്കും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും കേസില്‍ നിന്നു പിന്മാറില്ലെന്നു മാത്രമല്ല കൊടിയന്‍ ജോലി ചെയ്യുന്ന കമ്പനിയെ ഇക്കാര്യം അറിയിക്കുമെന്നും മല്ലിക സുകുമാരന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികളെക്കുറിച്ച് ഇപ്പോള്‍ ആരും ഒന്നും വ്യക്തമാക്കുന്നില്ല. പുതിയ മലയാളസിനിമകള്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ആഷ് മാജിക് ഡോട്ട് കോമിന്റെ ഉടമ മലയാളിയായ ജോണ്‍ കൊടിയനാണെന്നു രണ്ടുമാസം മുമ്പാണ് കേരള പോലീസ് സൈബര്‍ സെല്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് ഇതിനു പുറമെ, രണ്ടു വെബ്‌സൈറ്റുകള്‍ കൂടിയുണ്ടെന്നും, ഒരു സൈറ്റില്‍നിന്ന് മറ്റൊന്നിലേക്ക് ലിങ്ക് നല്‍കിയിരുന്നുവെന്നും പൊലീസിനു വ്യക്തമായി.

വിഡിയോ ബിബി(വിബിബി) ഡോട്ട് കോം, ബേ മലയാളി ഡോട്ട് ഓര്‍ഗ് എന്നിവയാണ് മറ്റു രണ്ടു സൈറ്റുകള്‍. ഉറുമി, ഓഗസ്റ്റ് 15, ട്രാഫിക്, മേക്കപ്പ്മാന്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, കുടുംബശ്രീ ട്രാവല്‍സ്, ബെസ്റ്റ് ആക്ടര്‍, റേയ്‌സ് തുടങ്ങിയ പുതിയ ചിത്രങ്ങളെല്ലാം ഈ വെബ്‌സൈറ്റുകളില്‍ ലഭ്യമായിരുന്നു. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം യന്തിരനും മണിരത്‌നത്തിന്റെ രാവണും തിയറ്ററിലെത്തിയതിനൊപ്പം തന്നെ നെറ്റിലും പ്രത്യക്ഷപ്പെടുകയായിരുന്നു. മൂന്നു സൈറ്റുകള്‍ ജോണ്‍ കൊടിയന്റേതാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ മറ്റുള്ളവയുടെ ഉടമകളെയും തിരയുന്നുണ്ട്. കാലിഫോര്‍ണിയയിലെ ഒറാക്കിള്‍ റെഡ് വുഡ് ഷോര്‍സില്‍ വെബ് ഡിസൈനര്‍ ആന്‍ഡ് ഹോസ്റ്റ് തസ്തികയില്‍ ജോലി ചെയ്യുകയാണ് കൊടിയന്‍. കാലിഫോര്‍ണിയയിലെ ഫ്രീമോണ്ട് കാര്‍ഡിനല്‍ ടെറസില്‍ സ്ട്രീറ്റ് നമ്പര്‍ 3878ല്‍ താമസിക്കുന്ന ഇയാളുടെ ടെലിഫോണ്‍ നമ്പരും ഇമെയില്‍ ഐഡിയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളെല്ലാം പൊലീസ് കണ്ടെത്തിയിരുന്നു