Random Posts

Tuesday, June 21, 2011

കവിയൂര്‍ രഹസ്യകത്ത്; രണ്ടുമുന്‍ മന്ത്രിപുത്രന്മാരും മാധ്യമ ഉടമയും വീണ്ടും വാര്‍ത്തകളിലേക്ക്


കൊച്ചി: ഒരു മാധ്യമസ്ഥാപന ഉടമയും കത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. കത്തിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല എന്ന സി.ബി.ഐ പ്രത്യേക കോടതിയുടെ ചോദ്യത്തോടെ ഈ പേരുകള്‍ വീണ്ടും ചര്‍ച്ചവാഷയമാവുകയാണ്. 2005ല്‍ ജസ്റ്റിസ് ബസന്തിന് ശ്രീകുമാരി എന്നയാള്‍ അയച്ച കത്തിന്റെ പകര്‍പ്പ് അന്നത്തെയും ഇന്നത്തെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പക്കലുണ്ടെന്നതാണ് വിവരം. ശ്രീകുമാരിയുടെ കത്ത് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കാന്‍ യുഡിഎഫിലെ ചില നേതാക്കള്‍ ശ്രമിക്കുന്നുവെന്നാണ് സിപിഎമ്മിന്റെ ആശങ്ക. വി എസിനും മകന്‍ വി എ അരുണ്‍കുമാറിനും എതിരേ യുഡിഎഫും സര്‍ക്കാരും നടത്തുന്ന നീക്കം വി എസിനെ വ്യക്തിപരമായി വേട്ടയാടലാണെന്ന ആരോപണം മറികടക്കാന്‍ ശ്രീകുമാരിയുടെ കത്ത് ഉപയോഗിക്കുമെന്നാണ് വിലയിരുത്തല്‍.

ഔദ്യോഗിക പക്ഷത്തെ രണ്ടു നേതാക്കളുടെ മക്കളുടെ പേര് പരാമര്‍ശിക്കുന്ന കത്തില്‍ ഒരു നേതാവിനെക്കുറിച്ചും പറയുന്നുണ്ട്. ഇത് പരസ്യമാക്കാന്‍ വി.എസ് അച്യുതാനന്ദന്‍ വഴി വഴിതേടുന്നുവെന്ന തരത്തില്‍ യുഡിഎഫിനുള്ളില്‍ ചിലര്‍ പ്രചരണം തുടങ്ങിയിട്ടുമുണ്ട്.അനഘയുടെ ശരീരത്തില്‍ കാണപ്പെട്ട പുരുഷ ബീജം രാസപരിശോധനയ്ക്ക് വിധേയമാക്കാത്തതിനെയും കോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അത്തരം ഒരു തെളിവ് ലഭിച്ചിട്ടില്ലെന്നാണ് സി.ബി.ഐ പ്രോസിക്യൂട്ടര്‍ എ.പി സതീശന്‍ കോടതിയെ അറിയിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായ അനഘ ബലാത്സംഗത്തിന് വിധേയയായതിനാല്‍ പ്രതികളെ കണ്ടെത്താന്‍ സി.ബി.ഐക്ക് കഴിയാത്തത് അന്വേഷണത്തിലെ വീഴ്ചയാണെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. അനഘയും കുടുംബവും ആത്മഹത്യ ചെയ്ത ഉടനെ അനഘ കന്യകയായിരുന്നുവെന്ന് പത്രസമ്മേളനം നടത്തിയ മുന്‍ മന്ത്രി പി.കെ ശ്രീമതി ടീച്ചര്‍ ആരെ രക്ഷിക്കാനാണ് ശ്രമം നടത്തിയതെന്ന് സി.ബി.ഐ കണ്ടെത്തണമായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ശരിയായ ദിശയില്‍ സി.ബി.ഐ അന്വേഷിച്ചിരുന്നെങ്കില്‍ വി.ഐ.പികള്‍ കേസില്‍ പ്രതികളാകുമായിരുന്നു എന്ന് ഹര്‍ജിക്കാരനുവേണ്ടി അഡ്വ. കെ.പി രാമചന്ദ്രന്‍ വാദിച്ചു. ഈ വീഴ്ച പരിഹരിക്കാന്‍ കോടതി ഉത്തരവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏതായാലും അടുത്തതവണ കേസ് വാദത്തിനു വരുമ്പോള്‍ ഇതുസംബന്ധിച്ച വ്യക്തത സിബിഐ രൂപീകരിക്കേണ്ടിവരും. അതാകട്ടെ പല വിഗ്രഹങ്ങളേയും ഉടയ്ക്കാന്‍ കഴിയുംവിധം ശക്തവുമായിരിക്കുമെന്നാണ് സൂചന. 2004 സെപ്തംബര്‍ 28നാണ് കവിയൂരിലെ പൂജാരിയായ നാരായണന്‍ നമ്പൂതിരിയും ഭാര്യയും മൂന്നു പെണ്‍കുട്ടികളും ആത്മഹത്യ ചെയ്തത്.

കിളിരൂര്‍ കേസിലെ പ്രതിയായ ലതാനായരെ പ്രതിയാക്കിയാണ് ഈ കേസും സി.ബി.ഐ അന്വേഷിച്ചത്. ലതാനായരാണ് പ്രതിയെങ്കില്‍ അനഘയുടെ ദേഹത്തുനിന്ന് എങ്ങനെ ബീജം കണ്ടെത്തി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പോലും സി.ബി.ഐ സംഘത്തിന് കഴിയാത്തതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. 13 കാരിയായിരുന്ന അനഘയെ നിരന്തരം ബലാത്സംഗം ചെയ്തു എന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കവിയൂര്‍കിളിരൂര്‍ പെണ്‍വാണിഭക്കേസില്‍ ആത്മഹത്യ ചെയ്ത അനഘയുടെയും നമ്പൂതിരി കുടുംബത്തിന്റെയും മരണത്തിന് കാരണം സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പ്രലോഭനം നല്‍കി ഇവര്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതുകൊണ്ടാണെന്ന് കാണിച്ചാണ് അനഘയുടെ സുഹൃത്തായ ശ്രീകുമാരി ജസ്റ്റിസ് ബസന്തിന് കത്തയച്ചത്. അനഘയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ഡി.ഐ.ജി ശ്രീലേഖയ്ക്ക് കൈമാറിയിരുന്നു.

സ്വാഭാവികമായും ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പക്കല്‍ കത്തിന്റെ പകര്‍പ്പ് എത്തി. ഇതുസംബന്ധിച്ച് െ്രെകം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ കോടിയേരി ബാലകൃഷ്ണനും എം.എ.ബേബിയും 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, പ്രസിദ്ധീകരിച്ച വാര്‍ത്തകളെല്ലാം സത്യമാണെന്നും തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും കാണിച്ച് നന്ദകുമാര്‍ മറുപടി അയച്ചു. ആറുവര്‍ഷം കഴിഞ്ഞിട്ടും കോടിയേരി ബാലകൃഷ്ണനോ എം.എ.ബേബിയോ കേസ് നല്‍കാന്‍ തയ്യാറായില്ല. ആരോപണങ്ങള്‍ സത്യമാണെന്നുള്ളതുകൊണ്ടാണ് കേസ് ഫയല്‍ ചെയ്യാതിരുന്നതെന്നു പുതിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കവിയൂര്‍ കേസില്‍ കോടതിയുടെ നിശിത വിമര്‍ശനത്തിന് ഇടയായ ദുരൂഹതയ്ക്ക് സി.ബി.ഐ അന്വേഷണത്തില്‍ ഉത്തരം കണ്ടെത്തിയിരുന്നു. എന്നാല്‍ 'പ്രത്യേക സാഹചര്യം' കണക്കിലെടുത്ത് അത് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് മറുഭാഷ്യം.

അനഘ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് സി.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട വീട്ടില്‍ നിന്ന് കണ്ടെടുത്ത അനഘയുടെ വസ്ത്രങ്ങളില്‍ പുരുഷബീജത്തിന്റെ അംശമുണ്ടായിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. അനഘയുടെ ആന്തരാവയവങ്ങളില്‍ നിന്ന് കണ്ടെടുത്ത ബീജ അംശവും വസ്ത്രങ്ങളില്‍ നിന്ന് കണ്ടെടുത്തതും ഒരാളുടേത് തന്നെയെന്നായിരുന്നു ഫോറന്‍സിക് പരിശോധനാഫലം. എന്നാല്‍ ഇത് ആരുടേതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സി.ബി.ഐ രേഖപ്പെടുത്തിയില്ല. ചില പ്രത്യേക താന്ത്രിക രീതികള്‍ പിന്തുടര്‍ന്നിരുന്ന നാരായണന്‍ നമ്പൂതിരി വഴിപിഴച്ച ജീവിതശൈലിയാണ് നയിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ സി.ബി.ഐ കണ്ടെത്തിയിരുന്നു. മകളുമൊത്ത് താമസിച്ചിരുന്ന വീട്ടിലെ സ്വീകരണ മുറിയില്‍ കാമശാസ്ത്രം പോലെയുള്ള പുസ്തകങ്ങള്‍ പരസ്യമായിത്തന്നെയാണ് സൂക്ഷിച്ചിരുന്നത്.

ഇത്തരം സാഹചര്യത്തില്‍ അരുതാത്ത ചില കാര്യങ്ങളെക്കുറിച്ച് കവിയൂര്‍ കേസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ സി.ബി.ഐ മന:പൂര്‍വം മൗനം പാലിച്ചതാണെന്ന് അന്വേഷണസംഘത്തില്‍ അംഗമായിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു. അനഘയുടെ കൂട്ടുകാരി അയച്ചതെന്ന് പറയപ്പെടുന്ന കത്തിലെ ഉള്ളടക്കത്തെക്കുറിച്ച് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതിന് മുന്‍പ് ലോക്കല്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. കിളിരൂരിലെ ശാരിക്കൊപ്പം അനഘയെയും കുമരകത്തെ ഒരു റിസോര്‍ട്ടില്‍ കൊണ്ടുപോയിരുന്നുവെന്നും അവിടെ വച്ച് ഒരു പ്രമുഖന്റെ മുന്നില്‍ ഹാജരാക്കിയെന്നുമാണ് കത്തില്‍ പറയുന്നത്. 'പ്രമുഖന്‍ ഇരുവര്‍ക്കും കഴിക്കാന്‍ ചപ്പാത്തിയും ബീഫും ഓര്‍ഡര്‍ ചെയ്തു. ഗര്‍ഭിണിയായിരുന്ന ശാരി ബീഫിന്റെ മണം അടിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദിച്ചു. തന്‍മൂലം ശാരിയെ ഒഴിവാക്കി പ്രമുഖന്‍ അനഘയെ പീഡിപ്പിച്ചു'. എന്നിങ്ങനെയാണ് കത്ത്. നാരായണന്‍ നമ്പൂതിരിയുടെയും കുടുംബത്തിന്റെയും ആത്മഹത്യ കോളിളക്കമുണ്ടാക്കിയ സാഹചര്യത്തില്‍ ഐ.ജി ശ്രീലേഖയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും കത്തിലെ മേല്‍വിലാസം വ്യാജമായിരുന്നെന്നാണ് കണ്ടെത്തിയത്.

ലോക്കല്‍ പൊലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്തത് സി.ബി.ഐ ചെന്നൈ ക്രൈം യൂണിറ്റിലെ ഡിവൈ.എസ്.പി സുരേന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ്. കിളിരൂര്‍ കേസില്‍ ശാരിയുടെ മരണത്തിന് കാരണമായത് ടെപ്റ്റിഫീമിയ എന്ന അണുബാധയാണെന്ന് ഫോറന്‍സിക് പരിശോധനകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത് ഇതേ സംഘമാണ്. പൊലീസില്‍ നിന്ന് 'അനഘയുടെ സുഹൃത്തിന്റെ കത്ത്' ലഭിച്ച സി.ബി.ഐയും അതിലെ മേല്‍വിലാസക്കാരിയെ തേടി അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. വ്യാജ കത്ത് എന്ന് വ്യക്തമായതിനെ തുടര്‍ന്ന് പിന്നീടുള്ള അന്വേഷണം വേണ്ടെന്നുവയ്ക്കുകയായിരുന്നു. കത്ത് ശരിയാണെങ്കില്‍ അതിന്റെ ഉടമസ്ഥന്‍, വ്യാജമാണെങ്കില്‍ അതിനു പിന്നിലുള്ളയാള്‍. ഈ രണ്ടുചോദ്യങ്ങളിലൊന്നിന് കോടതിയില്‍ സിബിഐയ്ക്ക് മറുപടി പറയേണ്ടിവരും. ഉത്തരം എന്തുതന്നെയായാലും അത് കേരളത്തില്‍ വീണ്ടുമൊരു സ്ത്രീപീഡനവിവാദത്തിന് വഴിതുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല