Random Posts

Monday, October 31, 2011

ജേക്കബ് എന്ന റെക്കോര്‍ഡുകാരന്‍

ചോദ്യങ്ങളുടെ മുന്നില്‍ തപ്പിത്തടയുന്ന മന്ത്രി ആയിരുന്നില്ല ടി.എം. ജേക്കബ്. തന്റെ വകുപ്പ് സംബന്ധിച്ച ഏത് ചോദ്യത്തിനും ഉപചോദ്യത്തിനും അക്ഷോഭ്യനായി ജേക്കബ് മറുപടി പറഞ്ഞ് മുന്നേറുന്നതിന് കേരള നിയമസഭ നിരവധി തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരം പ്രകടനങ്ങളുടെ പേരില്‍ നിരവധി റെക്കോര്‍ഡുകളും ജേക്കബിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിലെ റെക്കോര്‍ഡുകള്‍ എന്നും ജേക്കബിന് പിന്നാലെ വന്നുകൊണ്ടിരുന്നു.
1986 ജൂണ്‍ 29ന് രാവിലെ നിയമസഭയില്‍ ചോദ്യോത്തര വേള ആരംഭിക്കുന്നതുതന്നെ വിവാദങ്ങളുടെ കോലാഹലത്തോടെയായിരുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പ്രീഡിഗ്രി ബോര്‍ഡിന്റെ പേരില്‍ ചിന്നംവിളികളോടെ നില്‍ക്കുന്ന പ്രതിപക്ഷം. ആദ്യ ചോദ്യം തന്നെ ജേക്കബിനുനേരെ. അതിന് മറുപടി പറഞ്ഞുതുടങ്ങുമ്പോഴേക്കും നാനാവശത്തുനിന്നും ചോദ്യങ്ങളും ഉപചോദ്യങ്ങളും നേര്‍ത്ത പുഞ്ചിരിയോടെ പതറാതെ മറുപടി പറഞ്ഞുമുന്നേറുമ്പോള്‍ ഒടുവില്‍ സ്പീക്കര്‍ വിളിച്ചു പറഞ്ഞു ചോദ്യോത്തര വേള അവസാനിച്ചിരിക്കുന്നു. അപ്പോഴേക്കും സമയം 11.30 കഴിഞ്ഞിരുന്നു. 30 ചോദ്യങ്ങള്‍ക്കാണ് അന്ന് ജേക്കബ് മറുപടി പറഞ്ഞത്. പല പല മന്ത്രിമാര്‍ മറുപടി പറഞ്ഞ് സമയം കഴിച്ചിരുന്ന ചോദ്യോത്തര വേള മുഴുവനും ഒറ്റയ്ക്ക് നിന്ന് മറുപടി പറഞ്ഞ് അന്ന് ജേക്കബ് സ്ഥാപിച്ചത് ഒരു റെക്കോര്‍ഡായിരുന്നു. ഇന്നുവരെ മറ്റാരും തകര്‍ക്കാത്ത റെക്കോര്‍ഡ്. ഒരു ദിവസത്തെ ചോദ്യോത്തവേള മുഴുവന്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ മറ്റാര്‍ക്കും ഇന്നോളം കഴിഞ്ഞിട്ടില്ല.

1977ല്‍ ആദ്യമായി ജേക്കബ് നിയമസഭയില്‍ എത്തുമ്പോള്‍ അഞ്ചാം കേരളനിമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം അദ്ദേഹമായിരുന്നു. 26 വയസ്സ്. അന്നുമുതല്‍ 2006 വരെ തുടര്‍ച്ചയായി നിയമസഭാംഗമായിരുന്നു. ഒരേ മുന്നണിയുടെ ഭാഗമായി തുടര്‍ച്ചയായി കാല്‍നൂറ്റാണ്ട് നിയമസഭാംഗമായ വ്യക്തി എന്ന അപൂര്‍വ റെക്കോര്‍ഡും ജേക്കബിന് സ്വന്തം. 2006ല്‍ പിറവത്തുതന്നെയായിരുന്നു ആദ്യമായി പരാജയത്തിന്റെ കയ്പ് ടി.എം. ജേക്കബ് അറിഞ്ഞതും.
1977ല്‍ പിറവത്ത്നിന്ന് ആദ്യമായി സഭയിലെത്തിയ അദ്ദേഹം പിന്നീട് 1980, '82, '87 വര്‍ഷങ്ങളില്‍ കോതമംഗലം മണ്ഡലത്തില്‍നിന്നുമാണ് സഭിയിലെത്തിയത്. പിന്നീട് 1991ല്‍ വീണ്ടും പിറവത്തേക്ക് തട്ടകം മാറ്റിയ ജേക്കബ് 96, 2001ലും അവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി പോലെയും കെ.എം. മാണിക്ക് പാലാ പോലെയുമായിരുന്നു ജേക്കബിന് പിറവം. 2006 ല്‍ കൈവിട്ട പിറവംതന്നെ 2011ല്‍ ജേക്കബിനെ വിജയത്തോട് ചേര്‍ത്തുപിടിച്ചു. അപ്പോഴും അതൊരു റെക്കോര്‍ഡായിരുന്നു. ഈ മന്ത്രിസഭയിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന്റെ ഉടമ. 157 വോട്ട്.

മന്ത്രി എന്ന നിലയില്‍ ജേക്കബ് കാഴ്ചവെച്ച പല പദ്ധതികളും അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പുസ്തകത്തില്‍ എഴുതപ്പെട്ടതാണ്. ഇന്ത്യയിലെ ആദ്യത്തെ റീജിയണല്‍ ഫിസിക്കല്‍ എഡൂക്കേഷന്‍ കോളജ് സ്ഥാപിച്ചത് ജേക്കബായിരുന്നു. പില്‍ക്കാലത്ത് ഹയര്‍സെക്കന്ററി ആയി മാറിയ പ്രീഡിഗ്രി ബോര്‍ഡ് എന്ന ഏറെ വിവാദമായ ആശയത്തിന്റെ ഉപജ്ഞാതാവും അദ്ദേഹംതന്നെയായിരുന്നു.
ജലസേചനവകുപ്പ് മന്ത്രിയായപ്പോള്‍ കേരളത്തിന് ആദ്യമായി ഒരു ജലനയം രൂപീകരിച്ചതും ജേക്കബിന്റെ കീഴിലായിരുന്നു. ആരും ശ്രദ്ധിക്കാതെ കിടന്ന സാംസ്കാരിക വകുപ്പ് മന്ത്രി എന്ന നിലയിലും ഒട്ടേറെ റെക്കോര്‍ഡുകള്‍ അദ്ദേഹം സ്ഥാപിച്ചു. എഴുത്തച്ഛന്‍ പുരസ്കാരം, ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് മാതൃകയില്‍ ജെ.സി. ഡാനിയല്‍ പുരസ്കാരം, സ്വാതി പുരസ്കാരം എന്നീ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതും ജേക്കബ് സാംസ്കാരികമന്ത്രിയായിരുന്ന കാലത്താണ്. ഫോക്ലോര്‍ അക്കാദമിയും നടനഗ്രാമവും അദ്ദേഹം സാക്ഷാത്കരിച്ചവയായിരുന്നു.
മികച്ച പാര്‍ലമെന്റേറിയനുള്ള ഗാന്ധി അവാര്‍ഡ്, പൊന്നറ ഫൌണ്ടേഷന്‍ പുരസ്കാരം, ദേശീയ ശ്രമവീര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.