Random Posts

Wednesday, October 5, 2011

നൂറനാട്ട് അക്രമപരമ്പര പതിവാകുന്നു

ചാരുംമൂട്: നൂറനാട്ടും പരിസരപ്രദേശങ്ങളിലും നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുന്നു. എ.ഐ.എസ്.എഫ് ജില്ലാ ജോയന്‍റ് സെക്രട്ടറി അനുശിവനെ യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ വണ്ടി തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് വഴിയില്‍ തള്ളിയതാണ് അവസാന സംഭവം. ഇതോടെ ചെറിയ ഇടവേളക്കുശേഷം നൂറനാട് വീണ്ടും സംഘര്‍ഷഭരിതമായി.
സെപ്റ്റംബര്‍ ആദ്യവാരമുണ്ടായ ആര്‍. എസ്.എസ്-ഡി.വൈ.എഫ്. ഐ സംഘട്ടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ഒട്ടേറെ നാശനഷ്ടമുണ്ടാകുകയും ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നുതവണയായി നൂറനാട്, പാലമേല്‍ പഞ്ചായത്തുകളില്‍ യൂത്ത്കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ സംഘട്ടനം അരങ്ങേറിയിരുന്നു. പഞ്ചായത്ത് മുന്‍ പ്രസിഡന്‍റടക്കം നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ കെ എസ് യു - എസ് എഫ് ഐ  വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ക്കിടയിലും സംഘട്ടനമുണ്ടായി.
കഴിഞ്ഞദിവസം എ.ഐ.എസ്.എഫ് നേതാവിനെ മര്‍ദിക്കുന്നതിനുമുമ്പ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗത്തിന്‍െറ വീട് ആക്രമിച്ചിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നൂറനാട്ടും പരിസര പ്രദേശങ്ങളിലും പൊലീസ് ക്യാമ്പുചെയ്യുന്നുണ്ട്.