Random Posts

Tuesday, October 4, 2011

സി.പി.എം പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് കോട്ടയത്ത് തുടക്കമായി; ഇരുപക്ഷവും പോരിനൊരുങ്ങുന്നു


കോട്ടയം: സി.പി.എം പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തുടക്കമായതോടെ കോട്ടയത്ത് ഇരുപക്ഷവും പരസ്പരം അടിക്കാനുള്ള വടി ഒരുക്കിത്തുടങ്ങി.  
മുന്‍ എംഎല്‍എ വിഎന്‍ വാസവന്റെ മകളുടെ സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം ഇത്തവണ കോട്ടയം ജില്ലാ ഘടകത്തില്‍ സജീവചര്‍ച്ചാ വിഷയമാക്കാനാണ് ഒരു വിഭാഗം നീക്കം ആരംഭിച്ചിട്ടുള്ളത്. മകളുടെ വിദ്യാഭ്യാസത്തിനായി വായ്പ എടുത്തത് നാല് ലക്ഷം രൂപ മാത്രമാണെന്ന നാമനിര്‍ദ്ദേശ പത്രികയിലെ സത്യവാങ്മൂലമാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ അമ്പരപ്പുളവാക്കിയിരിക്കുന്നത്. 2007 ലാണ് കോട്ടയം വാസവന്‍ മകള്‍ക്ക് സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പ്രവേശനം തരപ്പെടുത്തിയത്. പ്രവേശന പരീക്ഷയില്‍ പത്ത് ശതമാനം മാര്‍ക്ക് വാങ്ങിയ മകളുടെ എംബിബിഎസ് പ്രവേശനം നേരത്തെ വിവാദമായിരുന്നു. സ്വശ്രയ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റിന് ഫീസ് അടക്കം ലക്ഷങ്ങള്‍ ചിലവാകുമെന്നിരിക്കെ മകളുടെ പഠനആവശ്യത്തിനായി നാല് ലക്ഷം രൂപ മാത്രം വായ്പ എടുത്തെന്നാണ് വിഎന്‍ വാസവന്‍ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം 2011 ലെ നാമനിര്‍ദ്ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സീറ്റ് വിവാദത്തിന് അപ്പുറം മകളുടെ വിദ്യാഭ്യാസത്തിനാവശ്യമായ തുക എവിടെനിന്ന് കണ്ടെത്തിയെന്നതാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ചോദ്യം. 2011 ല്‍ തോറ്റെങ്കിലും നാമനിര്‍ദ്ദേശ പത്രികക്ക് ഒപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ താന്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്നും പാന്‍ കാര്‍ഡ് ഇല്ലെന്നും ബോധിപ്പിച്ചിട്ടുണ്ട്. 2011 ലെ സത്യവാങ്മൂലത്തില്‍ തനിക്ക് 22 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്ന് കാണിച്ചിട്ടുണ്ട്. സിപിഎം സമ്മേളനങ്ങള്‍ക്ക് ചൂട് പിടിക്കുമ്പോള്‍ വാസവന് എതിരെ എതിര്‍പക്ഷം ആയുധമാക്കാന്‍ ഒരുങ്ങുന്നത് കണക്കുകളിലെ ഈ അവ്യക്തതയാണ്.