Random Posts

Sunday, February 19, 2012

പിറവത്ത് വോട്ടിങ്ങ് മാര്‍ച്ച് പതിനെട്ടിന്

വോട്ടെണ്ണല്‍ 21ന് നടക്കും; പെരുമാറ്റച്ചട്ടം നിലവില്‍


ടി എം ജേക്കബ്ബ് അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവുണ്ടായ പിറവം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്്് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു.
അടുത്ത മാസം 18നാണ് വോട്ടെടുപ്പ്. 21ന് വോട്ടെണ്ണും. ഇതോടൊപ്പം മറ്റു ചില സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടത്തുന്നുണ്ട്്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പിറവം മണ്ഡം ഉള്‍ക്കൊള്ളുന്ന എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. സംസ്ഥാന സര്‍ക്കാര്‍, സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയവര്‍ക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാണ്.

ഈ മാസം 22നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വരിക. 29നാണ് തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് ഒന്നിനു നടക്കും. പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി മാര്‍ച്ച് മൂന്നിനാണ്. 18ന് തെരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞാല്‍ 21ന് വോട്ടെണ്ണല്‍ നടക്കും. 25നു മുമ്പായി തന്നെ തെരഞ്ഞെടുപ്പു പ്രക്രിയകള്‍ പൂര്‍ത്തിയാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയായിരിക്കും വോട്ടു ചെയ്യാനുളള സമയം. ഉപതെരഞ്ഞെടുപ്പ് നടക്കുന്നിടത്തെല്ലാം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കും. വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് വോട്ടു ചെയ്യേണ്ടത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പിറവത്തിനു പുറമെ കര്‍ണാടകത്തിലെ ഉഡുപ്പി ചിക്ക്മംഗലുരില്‍ പാര്‍ലമെന്റിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നിയമസഭകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍- മഹാബാബു നഗര്‍, നാഗര്‍കുര്‍ണൂല്‍, കോവൂര്‍, ഘാന്‍പൂര്‍, കൊല്ലാപ്പൂര്‍, ആദിലാബാദ്, കാമറെഡ്ഡി (എല്ലാം ആന്ധ്ര), മാനസ (ഗുജറാത്ത്), ശങ്കരന്‍ കോവില്‍ (തമിഴ്‌നാട്), അത്ഗഡ് (ഒഡീഷ).