
ഔദ്യോഗിക പക്ഷത്തെ രണ്ടായി പിളര്‍ത്തിയ ഐസക് - വി എസ് പക്ഷ പുതിയ കൂട്ടുകെട്ടിനെതിരെ ശക്തമായ താക്കീതുമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്.
സി പി എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് സമ്മേളനങ്ങളില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാനുളള ചിലരുടെ മോഹത്തെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് വിഭാഗീയത പൂര്‍ണ്ണമായും ഇല്ലാതായി വരികയാണെന്നും ഇനിയും ഇത്തരത്തില്‍ എത്തുന്ന വിഭാഗങ്ങളെ വേരോടെ പിഴുതുകളയുമെന്നും പിണറായി വ്യക്തമാക്കിയത്. സി പി എം സമ്മേളനങ്ങളില്‍ ജനാധിപത്യമില്ലെന്നും കൂട്ടക്കൊലയാണ് നടക്കുന്നതെന്നും സമ്മേളനങ്ങള്‍ കഴിയുമ്പോള്‍ വി എസ് ഇല്ലാതാകുമെന്ന കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം ഉദ്ധരിച്ചു കൊണ്ടാണ് പിണരായി പാര്‍ട്ടിയിലെ വിഭാഗീയതയിലേയ്ക്ക് കടന്നത്. പത്തനംതിട്ടയില്‍ ചിലര്‍ക്ക് മത്സരിക്കണമെന്ന് മോഹമുണ്ടായി മത്സരിച്ചു. രണ്ടുപേര്‍ ജയിച്ചു. ഇതേക്കുറിച്ച് പാര്‍ട്ടി പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞ പിണറായി വിഭാഗീയതയുമായി ചില വിഭാഗങ്ങള്‍ കടന്നുവരുന്നുണ്ടെന്നും ഇത് വെച്ച് പൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി.
വിഭാഗങ്ങള്‍ എന്നത് യഥാര്‍ത്ഥത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ നില്‍ക്കുന്ന ഐസക്കിന്റെ പുതിയ കൂട്ടുകെട്ടിന് നേര്‍ക്കുളള ഒളിയമ്പും ശക്തമായ താക്കീതുമായിരുന്നു. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായി ഔദ്യോഗിക പക്ഷത്തുണ്ടായിരുന്ന ഐസക്കും സുധാകരനും തമ്മിലുളള നേര്‍ക്ക് നേര്‍ പോരാട്ടമാണ് ആലപ്പുഴയില്‍ നടക്കുന്നത്. ഔദ്യോഗിക പക്ഷത്ത് തന്നെ നിലയുറപ്പിച്ചിരിക്കുന്ന സുധാകരപക്ഷത്തിനൊപ്പമാണ് സംസ്ഥാന നേതൃത്വം. അതുകൊണ്ട് തന്നെ മത്സരം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുളള നിര്‍ദ്ദേശം കൂടിയാണ് പിണറായി തന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ നല്‍കിയിരിക്കുന്നത്. പിണറായിയെ ധിക്കരിച്ചു കൊണ്ട് ഐസക് വിഭാഗം മത്സരത്തിന് തയ്യാറാകില്ലെന്നാണ് സൂചന. പ്രത്യേകിച്ച് ഭൂരിപക്ഷം ജില്ലകളും പിണറായി പക്ഷം പിടിച്ചെടുത്ത സ്ഥിതിയ്ക്ക് വി എസ് പക്ഷവുമായി ചേര്‍ന്നുളള കൂടുതല്‍ നീക്കങ്ങള്‍ ഐസക്കിന് സംസ്ഥാന തലത്തില്‍ തന്നെ തിരിച്ചടിയ്ക്കിടയാക്കും.
അങ്ങനെയെങ്കില്‍ നിലവിലുളള ജില്ലാ സെക്രട്ടറിയെ നിലനിര്‍ത്തിക്കൊണ്ടുളള നീക്ക് പോക്കായിരിക്കും നടക്കുക. എന്നിരുന്നാലും ഔദ്യോഗിക പക്ഷത്തിന് മേല്‍ക്കൈ നേടിക്കൊടുത്തുളള ഫോര്‍മുലയ്ക്ക് മാത്രമേ പിണറായി തയ്യാറാകുകയുളളൂ,അതാകട്ടെ സുധാകര പക്ഷത്തിന് നേട്ടവുമാകും. ഇതിനിടെ ഇന്നലെ രാത്രി വൈകിയും നടന്ന പ്രതിനിധികളുടെ ചര്‍ച്ചയില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.






