Random Posts

Sunday, January 15, 2012

ബന്ധുവിനു മാത്രമല്ല അംബാനിയുടെ ബിനാമിക്കും വി.എസ് ഭൂമി നല്‍കി; പിണറായി വിഭാഗം തന്ത്രങ്ങളുമായി ഇറങ്ങുന്നു


കൊച്ചി: മൂന്നാറിലും കൊച്ചി ഇന്‍ഫോപാര്‍ക്കിലുമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഭൂമി കുത്തകള്‍ക്കു കൈമാറിയെന്നാരോപിച്ച് മുന്‍സര്‍ക്കാരുകള്‍ക്കെതിരേ പോരാടിയ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഒടുവില്‍ ഭൂമിദാനക്കേസില്‍ പ്രതിസ്ഥാനത്തെത്തിയതോടെ പിണറായി വിഭാഗം രഹസ്യമായി തന്ത്രങ്ങള്‍ മെനയുന്നു. ഇടതുഭരണകാലത്ത് ആറന്മുള വിമാനത്താവളത്തിന് വഴിവിട്ട സഹായം ചെയ്‌തെന്ന ആരോപണവും ഉയര്‍ത്തി വി.എസിനെതിരേ ജനവികാരം ശക്തമാക്കാനുള്ള നടപടികള്‍ ഔദ്യോഗികവിഭാഗം രഹസ്യമായി തുടങ്ങിയിരിക്കുകയാണ്.

ആറന്മുള വിമാനത്താവളത്തിനെതിരെ പത്തനംതിട്ടയില്‍ പിണറായിപക്ഷം സമരവുമായി ഇറങ്ങുന്നത് വിഷയം ചര്‍ച്ചയാക്കുന്നതിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു. കെ.ജി.എസ് എന്ന പേരില്‍ രൂപീകരിച്ചിരിക്കുന്ന വിമാനത്താവള കമ്പനിക്കാണ് കഴിഞ്ഞസര്‍ക്കാര്‍ ഭൂമി നല്‍കിയിരിക്കുന്നത്. എന്നാല്‍ റിലയന്‍സിനുവേണ്ടി തട്ടിക്കൂട്ടിയ സ്വകാര്യസംരംഭകരുടെ ഒരു കണ്‍സോര്‍ഷ്യം മാത്രമാണ് കെ.ജി.എസ്. വിമാനത്താവളത്തിന്റെ നിര്‍മാണം അവസാഘട്ടത്തിലെത്തുമ്പോള്‍ നഷ്ടക്കണക്കുകള്‍ പറഞ്ഞ് ഈ സ്വകാര്യഗ്രൂപ്പിനെ റിലയന്‍സ് സ്വന്തമാക്കുമെന്നാണ് പിണറായി പക്ഷം പ്രചരിപ്പിക്കുന്നത്.

ആറന്മുളയിലെ സ്വകാര്യ വിമാനത്താവളത്തിന് ഇടതു ഭരണകാലത്ത് മുന്നണി നയത്തിന് വിരുദ്ധമായി സഹായംചെയ്യാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശിച്ചതിന്റെ രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 20 കോടിയുടെ കോഴ ആരോപണമാണ് വിമാനത്താവള കമ്പനിക്ക് വഴിവിട്ട സഹായങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. ജില്ലാ സമ്മേളനം കഴിഞ്ഞതോടെ ജില്ലയില്‍ സി.പി.എമ്മില്‍ പിണറായി പക്ഷത്തിനാണ് മേല്‍ക്കൈ. ഇതോടെ വിമാനത്താവളത്തിനെതിരെ സി.പി.എം പ്രത്യക്ഷ സമരപരിപാടികളുമായി സമരരംഗത്തിറങ്ങുകയായിരുന്നു. കെ.ജി.എസ് എന്ന വിമാനത്താവള കമ്പനി ആറന്മുളയില്‍ വാങ്ങിക്കൂട്ടിയ നെല്‍പാടം നിയമങ്ങള്‍ കാറ്റില്‍പറത്തി നികത്തിയതിനാല്‍ കരമൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി അന്ന് ആറന്മുള എം.എല്‍.എയും വി.എസിന്റെ പത്തനംതിട്ടയിലെ ഉറച്ച അനുയായിയുമായിരുന്ന കെ.സി. രാജഗോപാലന്‍ വി.എസിന് കത്ത് നല്‍കിയിരുന്നു. വിമാനത്താവള നിര്‍മാണം ആരംഭിക്കത്തക്കവിധം ഭൂമി കൈമാറ്റം ചെയ്യുന്നതിനാവശ്യമായ സത്വരനടപടി സ്വീകരിച്ച് വിവരം അറിയിക്കണമെന്ന് വി.എസ് പത്തനംതിട്ട കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നെല്‍പാടം നികത്തിയതുമൂലം വിമാനത്താവള കമ്പനിക്കുണ്ടായ നിയമതടസ്സം നീക്കാനും കൂടുതല്‍ ഭൂമി സര്‍ക്കാര്‍ തലത്തില്‍ ഏറ്റെടുത്ത് കമ്പനിക്ക് നല്‍കാനുമാണ് പ്രദേശത്തെ 1500 ഏക്കര്‍ ഭൂമി ഇടതുസര്‍ക്കാറിന്റെ കാലത്ത് വ്യവസായമേഖലയായി പ്രഖ്യാപിച്ചത്. കൃഷിഭൂമി പരിവര്‍ത്തനം ചെയ്യാന്‍ പാടില്‌ളെന്ന നയം സി.പി.എമ്മിനുള്ളപ്പോള്‍ തന്നെ അതിനു വിരുദ്ധമായി കമ്പനിക്ക് അനുകൂല നിലപാട് വി.എസ് കൈക്കൊള്ളുകയായിരുന്നു.

വിമാനത്താവളത്തിന് സംസ്ഥാന സര്‍ക്കാര്‍ തത്ത്വത്തില്‍ മാത്രമാണ് അനുമതി നല്‍കിയത്. അനുമതി നല്‍കുമ്പോള്‍ പറഞ്ഞിരുന്നത് വിമാനത്താവളത്തിന് ആവശ്യമായ ഭൂമി കമ്പനി സ്വന്തം നിലയില്‍ കണ്ടെത്തണമെന്നാണ്. അതിനു വിരുദ്ധമായാണ ് കമ്പനിക്ക് ആവശ്യമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുന്നതിനുവേണ്ടി വ്യവസായ മേഖലാ പ്രഖ്യാപനം ഉണ്ടായത്. പത്തനംതിട്ടയില്‍ ഇപ്പോള്‍ പാര്‍ട്ടി ജില്ലാസെക്രട്ടറിയുടെ ചുമതല മുന്‍ എം.എല്‍.എയും പിണറായിപക്ഷ നേതാവുമായ എ. പത്മകുമാറിനാണ്. ഇദ്ദേഹം നേരിട്ടാണ് വിമാനത്താവളത്തിനെതിരായ പാര്‍ട്ടി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആറന്മുള പ്രദേശത്തെ പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഇടതുസര്‍ക്കാറിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സി.പി.എം സമരം.

വി.എസ്സിനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് കരുതലോടെമാത്രം പ്രതികരിച്ച് പിണറായി പ്രശ്‌നത്തില്‍ നയം വ്യക്തമാക്കിക്കഴിഞ്ഞു. കേസ് കേസായി വരുമ്പോള്‍ അതിനെ നിയമപരമായി നേരിടുമെന്നായിരുന്നു പിണറായിയുടെ വാക്കുകള്‍. അതേസമയം വി.എസ്.അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ ചെയ്തതെന്താണെന്ന് തനിക്ക് കേട്ടറിവ് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. വി.എസ്സിനെ തുണക്കാതെയും അതേസമയം പാര്‍ട്ടിയെ കുഴക്കാതെയുമായിരുന്നു പിണറായിയുടെ വാക്കുകള്‍. സി.പി.എം. കണ്ണൂര്‍ ജില്ലാസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളന വേദിയിലാണ് പിണറായി നിലപാട് വിശദീകരിച്ചത്. എഫ്.ഐ.ആര്‍. കേസല്ലല്ലോ. വിശദമായ അന്വേഷണം നടത്തട്ടെ. കേസുകാട്ടി വിരട്ടാമെന്ന് ആരും കരുതേണ്ട. കേസ് കേസായി വരുമ്പോള്‍ അക്കാര്യം ഞങ്ങള്‍ നിയമപരമായി നേരിടുംപിണറായി പറഞ്ഞു.

എന്നാല്‍ ബന്ധുവിന് ഭൂമി നല്‍കിയത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വി.എസ്. സമ്മേളനവേദിയില്‍ പ്രസംഗിച്ചപ്പോള്‍ കേട്ടറിവിലെ കാര്യങ്ങളായാണ് പിണറായി വിശദീകരിച്ചത്. 'ഒരു എക്‌സ്മിലിട്ടറിക്കാരന് നേരത്തെ സ്ഥലം അനുവദിച്ചിരുന്നു. ആ സ്ഥലം കൈയില്‍ കിട്ടിയില്ല. വേറെ ആള്‍ക്ക് നല്‍കിയ സ്ഥലമായിരുന്നതിനാലാണിത്. സ്ഥലം കിട്ടിയില്ലെന്ന് കാണിച്ച് ഇദ്ദേഹം അപേക്ഷ നല്‍കി. ഇക്കാര്യം പരിഗണിക്കുകയാണ് ചെയ്തതെന്നാണ് വി.എസ്. ഇന്നലെ പൊതുയോഗത്തില്‍ പറഞ്ഞതായി ഞാന്‍ കേട്ടത്' അദ്ദേഹം പറഞ്ഞു.

അതേസമയം അച്യുതാനന്ദന്‍ അഴിമതി കേസില്‍പ്പെട്ടതോടെ പാര്‍ട്ടി നേതൃത്വമാണു പ്രതിസന്ധിയിലായത്. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പൊളിറ്റ്ബ്യൂറോയ്ക്കു കത്തയച്ചത് അച്യുതാനന്ദനായിരുന്നു. പരസ്യ പ്രസ്താവനകള്‍ നടത്തി പ്രതികരണത്തിനു കേന്ദ്ര നേതാക്കളെ നിര്‍ബന്ധിച്ച അച്യുതാനന്ദന്റെ രൂക്ഷമായ പരസ്യ അഭിപ്രായങ്ങളാണു നിലപാടു സ്വീകരിക്കുന്നതിനു കാരണമായത്. 2009 ജനുവരിയിലും ഫെബ്രുവരിയിലും ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം ലാവ്‌ലിന്‍ കേസ് ചര്‍ച്ച ചെയ്തു. ഇതേത്തുടര്‍ന്നാണു കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ തീരുമാനിച്ചത്. പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ പലപ്പോഴും ഈ നിലപാട് അംഗീകരിക്കാന്‍ അച്യുതാനന്ദന്‍ തയാറായിരുന്നില്ല.  അച്യുതാനന്ദന്റെ നിര്‍ബന്ധത്തിന്റെയും സമ്മര്‍ദത്തിന്റെയും അടിസ്ഥാനത്തില്‍ ചേര്‍ന്ന പിബി യോഗം മറ്റൊരു സുപ്രധാന തീരുമാനവും എടുത്തിരുന്നു. അതാണു ഇപ്പോള്‍ അച്യുതാനന്ദന് വിനയാകുന്നത്.

പിണറായി വിജയന് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനാധിപത്യ സംവിധാനങ്ങളില്‍ അംഗവുമല്ല. പാര്‍ട്ടി നേതൃസ്ഥാനം മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ രാജിക്കാര്യം ഉയരുന്നില്ലെന്നായിരുന്നു പിബിയുടെ നിലപാട്. എന്നാല്‍ ഭൂമി ദാന കേസിലെ ആദ്യപ്രതികരണത്തില്‍ കാരാട്ടും യെച്ചൂരിയും മുന്‍ നിലപാടില്‍ നിന്ന് വ്യതിചലിച്ചു. ജനാധിപത്യ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗമാണെങ്കില്‍ ആരോപണം ഉണ്ടായ സാഹചര്യത്തില്‍ രാജി ആവശ്യപ്പെടാമായിരുന്നുവെന്നു അന്നത്തെ പൊളിറ്റ്ബ്യൂറോ യോഗം തീരുമാനിച്ചു. 2009 ഫെബ്രുവരി 13ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. പിണറായി വിജയന്‍ ഏതെങ്കിലും ജനാധിപത്യ സ്ഥാപനങ്ങളില്‍ അംഗമായിരുന്നെങ്കില്‍ ആദ്യമേ രാജി വയ്ക്കാന്‍ ആവശ്യപ്പെടുമായിരുന്നുവെന്നാണ് അന്ന് കാരാട്ട് മാധ്യമങ്ങളോടു പറഞ്ഞത്.

അച്യുതാനന്ദന്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. ക്യാബിന്റ്‌റ് റാങ്ക് ഉള്ള പ്രതിപക്ഷ നേതാവുമാണ്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കിയിട്ടും രാജി വേണ്ടെന്ന പാര്‍ട്ടി നിലപാട് ഇനി വിവാദമാകും. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പുതിയ നിലപാടിനെ ന്യായീകരിക്കാന്‍ നേതാക്കള്‍ ഏറെ വിയര്‍ക്കേണ്ടി വരും. ഇതു സംബന്ധിച്ച് പാര്‍ട്ടി കോണ്‍ ഗ്രസിലും കേന്ദ്ര നേതൃത്വം വിശദീ കരിക്കേണ്ടിവരും