Random Posts

Tuesday, April 24, 2012

യൂത്ത്‌ലീഗിന്റെ അണികളെ നിയന്ത്രിക്കണം -വിഷ്ണുനാഥ്

മുസ്‌ലിംയൂത്ത് ലീഗിന്റെ അണികളെ അടക്കിനിര്‍ത്താന്‍ നേതൃത്വം തയ്യാറാവണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്‍റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. ആവശ്യപ്പെട്ടു. യുവജനയാത്രയുടെ കോഴിക്കോട്ടെ സ്വീകരണത്തിനുശേഷം നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എടുത്ത തീരുമാനങ്ങള്‍ നടപ്പാകുന്നില്ലെങ്കില്‍ ലീഗ് നേതൃത്വം അക്കാര്യം പരിശോധിക്കണം.കണ്ണൂര്‍ ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രചാരണബോര്‍ഡുകള്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തകര്‍ത്തത് അംഗീകരിക്കാന്‍ കഴിയില്ല -വിഷ്ണുനാഥ് പറഞ്ഞു. വി.എസ്. അച്യുതാനന്ദനെ അപമാനിക്കുന്നതുപോലെയാവില്ല കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപമാനിച്ചാലുള്ള അനുഭവമെന്ന് ഡി.വൈ.എഫ്.ഐ. പ്രസിഡന്‍റ് എം. സ്വരാജ് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വി.എസ്സിനെ അപമാനിച്ചാല്‍ നീലേശ്വരത്തുമാത്രമേ എതിര്‍പ്രതികരണമുണ്ടാകൂ. ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞാല്‍ നീലേശ്വരം മുതല്‍ തിരുവനന്തപുരം വരെ ഓടേണ്ടിവരും. കേരളത്തിന്റെ പൊതു രാഷ്ട്രീയമണ്ഡലത്തിന് ചേരാത്ത ഭാഷ ഉപയോഗിക്കുന്നതില്‍നിന്ന് സ്വരാജിനെ സി.പി.എം. നേതാക്കള്‍ തടയണം. സി.പി.എമ്മില്‍ ഡി.വൈ.എഫ്.ഐ.യുടെ ചുമതലയുള്ളത് ഇ.പി. ജയരാജനായതിനാല്‍, സ്വരാജിനെക്കുറിച്ച് അവിടെ പരാതിപ്പെട്ടിട്ട് കാര്യമില്ല. അതുകൊണ്ട്, പക്വതയുള്ള മറ്റ് നേതാക്കള്‍ ഇടപെടണം -വിഷ്ണുനാഥ് ആവശ്യപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ സി.എച്ച്. ചെയറിനുവേണ്ടി പത്തേക്കര്‍ ഭൂമി കൊടുക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം പുനപ്പരിശോധിക്കണം. മറ്റ് ചെയറുകള്‍ക്കെല്ലാം 20 സെന്‍റ് വീതമാണ് നല്‍കിയതെന്നിരിക്കെ, സി.എച്ച്. ചെയറിനുമാത്രം കൂടുതല്‍ ഭൂമി നല്‍കിയത് ന്യായീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി ഇടപെട്ട് തീരുമാനം റദ്ദാക്കണമെന്ന് വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ജാഥാംഗങ്ങളായ ഡി.വി. വിനോദ്കൃഷ്ണ, മനോജ് മൂത്തേടന്‍, യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ലോക്‌സഭാമണ്ഡലം പ്രസിഡന്‍റ് എം.പി. ആദംമുല്‍സി, രാജേഷ് കീഴരിയൂര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.