Random Posts

Wednesday, May 16, 2012

ലീഷ്മയുടെ വിജയം ആഘോഷമായി; ഇടതുകോട്ട തകര്‍ത്ത് ഭരണവും പിടിച്ചു

തൃശൂര്‍ ജില്ലയിലെ ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന അളഗപ്പനഗര്‍ പഞ്ചായത്തില്‍ യു.ഡി.എഫ്‌ ഭരണം നേടി. 17 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഒമ്പതുസീറ്റോടെ ഇടതുമുന്നണിയാണ് ഭരിച്ചിരുന്നത്. എന്നാല്‍ ഭരണകക്ഷിയിലെ സി.പി.ഐ. അംഗം സതി ശ്രീനിവാസന്‍ മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി വിജയിച്ചത്. കാളക്കല്ല് വാര്‍ഡിലെ ഈ സീറ്റില്‍ 300 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.കെ. ലീഷ്മ ജയിച്ചതോടെയാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്. സി.പി.ഐയിലെ വിദ്യ ഷാജുവാണ് പരാജയം ഏറ്റുവാങ്ങിയത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇടതുമുന്നണി മാത്രം ഭരിച്ചിട്ടുള്ള പഞ്ചായത്താണ് അളഗപ്പനഗര്‍. കൊടകര ബ്ലോക്ക് ഡിവിഷനില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് അളഗപ്പനഗര്‍. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ യു.ഡി.എഫ്. തരംഗത്തില്‍ പോലും ഇടതുമുന്നണിയെ പിന്തുണച്ച പഞ്ചായത്താണിത്. എന്നാല്‍ യു.ഡി.എഫിന് അന്ന് എട്ട് സീറ്റ് ലഭിച്ചിരുന്നു. ലീഷ്മയുടെ വിജയം കെ.എസ്.യു പ്രവര്‍ത്തകര്‍ ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും വന്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ലീഷ്മ മത്സരിക്കുന്നത് തന്നെ വലിയ വാര്‍ത്തയായിരുന്നു. അട്ടിമറി ജയം മികച്ച ഭൂരിപക്ഷത്തോട് കൂടിയായത് എല്‍.ഡി.എഫ് കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ചു.
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒഴിവുവന്ന 23 വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ്, ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ട്, 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ കൂടുതല്‍ സീറ്റുകളിലും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. മഞ്ചേരി നഗരസഭയിലെ 34-ാം വാര്‍ഡില്‍ യു.ഡി.എഫിലെ മഞ്ജുള ടീച്ചര്‍ എല്‍.ഡി.എഫില്‍ സീറ്റ് പിടിച്ചെടുത്തു. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലെ തുമ്പച്ചിറ വാര്‍ഡില്‍ യു.ഡി.എഫിലെ ഇ.ചന്ദ്രന്‍ വിജയിച്ചു.
പെരിന്തല്‍മണ്ണ നഗരസഭയിലെ ഒരു വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വെള്ളാട്ട് മോഹനനും എറണാകുളം ഏലൂര്‍ നഗരസഭയിലെ മഞ്ഞുമ്മല്‍ വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥി അജിത്കുമാറും വിജയിച്ചു. കോതമംഗലം കോട്ടപ്പടി ആറാം വാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി അജിന്‍ ഷാന്‍, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ യു.ഡി.എഫിലെ കെ.കെ. സുബ്രഹ്മണ്യം, ചങ്ങനാശേരി നഗരസഭ അഞ്ചാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി സണ്ണി ചില്ലത്തറ, പാലക്കാട് കോട്ടായി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ കെ.പി. കൃഷ്ണന്‍, കാസര്‍ഗോഡ് പുല്ലൂര്‍ പെരിയാര്‍ പഞ്ചായത്തിലെ കൊടവലം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിനോദ്കുമാര്‍, നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അതിയന്നൂര്‍ പഞ്ചായത്തിലെ ലൂര്‍ദ്ദ്പുരം ബ്ലോക്ക് ഡിവിഷനില്‍ യുഡിഎഫിലെ അനില്‍ വി, ആലുവ നഗരസഭയിലെ 11-ാം വാര്‍ഡില്‍ സിപിഎമ്മിലെ കെ.വി. സുധാകരന്‍, മൂളിയൂര്‍ പഞ്ചായത്തിലെ ബാലനടുക്കം വാര്‍ഡില്‍ ലീഗിലെ ആയിഷ മെഹമൂദ്, തിരൂരങ്ങാടി നഗരസഭ ഇരുപത്തിരണ്ടാം വാര്‍ഡിലേക്ക് ചാത്തന്‍കോടന്‍ അന്‍വര്‍ സാദത്ത് എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍. അന്‍വര്‍ സാദത്ത് കോണ്‍ഗ്രസ് സ്വതന്ത്രനായാണ് മത്സരിച്ചത്