Random Posts

Wednesday, August 14, 2013

ഈജിപ്തില്‍ സൈനിക നടപടി ശക്തം; നിരവധി മരണം

കെയ്‌റോ: ഈജിപ്തില്‍ പ്രതിഷേധക്കാര്‍ക്കെതിരായ സൈനിക നടപടി ശക്തമാക്കി. സ്ഥാനഭൃഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളുടെ രണ്ടു ക്യാമ്പുകള്‍ ഒഴിപ്പിക്കാനുള്ള സൈന്യത്തിന്റെ ശ്രമം വന്‍ രക്തച്ചൊരിച്ചിലിലാണ് കലാശിച്ചത്. നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി മുസ്ലീം ബ്രദര്‍ഹുഡ് പറഞ്ഞു. എന്നാല്‍ അധികൃതര്‍ ഇതു നിഷേധിച്ചിട്ടുണ്ട്. 45 ജഡം കണ്ടുകിട്ടിയതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.

കിഴക്കന്‍ കെയ്‌റോയിലെ റാബാ അല്‍ അദാവിയയില്‍ പ്രതിഷേധക്കാര്‍ തങ്ങിയിരുന്ന ടെന്റുകള്‍ ഇടിച്ചുനിരത്താനുള്ള സൈന്യത്തിന്റെ ശ്രമമാണ് ചോരയില്‍ കുളിച്ചത്.

വെളുപ്പിനാണ് ബുള്‍ഡോസറുകളുമായെത്തിയ സൈനികര്‍ പ്രതിഷേധക്കാര്‍ക്കെതിരെ ആദ്യം ടിയര്‍ ഗ്യാസും പിന്നീട് വെടിയുമുതിര്‍ത്തത്. വെടിയേറ്റാണ് കൂടുതല്‍ പേരും മരിച്ചത്. ഇതിനുശേഷം ടെന്റുകളെല്ലാം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. രണ്ടു മണിക്കൂര്‍ നേരത്തെ പരിശ്രമം കൊണ്ട് പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തതായി അധികൃതര്‍ അറിയിച്ചു. നിരവധി പ്രതിഷേധക്കാരെ സൈന്യം പിടികൂടുകയും ചെയ്തു. പ്രതിഷേധക്കാര്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രി അറിയിച്ചു.

കൂടുതല്‍ പ്രതിഷേധക്കാര്‍ കെയ്‌റോയിലേയ്ക്ക് വരുന്നത് തടയാനായി എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്.

അതിനിടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച മുര്‍സി അനുയായികള്‍ മധ്യ കെയ്‌റോയില്‍ രണ്ട് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് തീയിട്ടു.