Random Posts

Wednesday, August 14, 2013

പോരാട്ടചരിത്രത്തിലെ ലജ്ജാകരമായ ഏട്- ബി.ജെ.പി

തിരുവനന്തപുരം: ജനകീയ പ്രക്ഷോഭങ്ങളുടെ ചരിത്രത്തിലെ ലജ്ജാകരമായ ഏടാണ് ഒന്നരദിവസം സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍ പറഞ്ഞു. സമരത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങുന്നതിന് പിന്നിലുള്ള ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ എന്താണെന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള ഒരു റിട്ടയേര്‍ഡ് ജഡ്ജിയെ വെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി സോളാര്‍ കേസ് അട്ടിമറിക്കാനുള്ള നീക്കമാണിതിന് പിന്നിലെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ കുറേക്കാലമായി സംസ്ഥാനത്ത് കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്ന രാഷ്ട്രീയനാടകത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടത്തിയ സമരം. പതിനഞ്ച് ദിവസം മുമ്പ് തന്നെ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് അറിയിച്ചതാണ്. സമരം തുടങ്ങും മുമ്പും ഈ വാഗ്ദാനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ് ഒരു ഒത്തുതീര്‍പ്പുമില്ലെന്നായിരുന്നു ഇതുവരെ ഇടതുമുന്നണി മറുപടി നല്‍കിയത്. എന്നാലിപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന് പറഞ്ഞ് സര്‍ക്കാരിന് മുന്നില്‍ ഒത്തുതീര്‍പ്പിന് വഴങ്ങുകയാണ് ഇടതുമുന്നണി. സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റും ഉപരോധിക്കുമെന്ന് പറഞ്ഞ സി.പി.എം കന്‍േറാണ്‍മെന്‍റ് ഗേറ്റ് ഉപരോധിക്കാന്‍ ശ്രമിച്ചുപോലുമില്ല. സമരം മധ്യസ്ഥരെ ഉപയോഗിച്ച് ഒത്തുതീര്‍ക്കുമെന്ന് യു.ഡി.എഫുകാര്‍ തന്നെ മാധ്യമങ്ങളിലൂടെ പറഞ്ഞതാണ്. ഒത്തുതീര്‍പ്പുവ്യവസ്ഥകളില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസാണോ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസാണോ അതോ ലാവലിന്‍ കേസാണോയെന്നാണ് വ്യക്തമാകാനുള്ളത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ട് ഒരുമാസം പിന്നിട്ടിട്ടും തുടര്‍നടപടിയുണ്ടായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ സി.പി.എം നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെട്ടത് ഇത്തരം ഒത്തുതീര്‍പ്പുകളിലൂടെയാണ്. മിച്ചഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന് പറഞ്ഞാരംഭിച്ച ഭൂസമരം ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു. സി.പി.എമ്മിന്റെ ഇത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. സോളാര്‍പാനല്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ആവശ്യമുന്നയിച്ച് ബി.ജെ.പി സമരം ശക്തിപ്പെടുത്തുകയാണെന്നും 23ന് ജില്ലാ കളക്ടറേറ്റുകള്‍ ഉപരോധിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.