Random Posts

Monday, January 27, 2014

ഇവരാണ് പിണറായിയുടെ ഭാവി സംഘം; ജനരക്ഷാ യാത്രയില്‍ മലബാര്‍ നേതാക്കള്‍ മാത്രം



തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ചില്‍ മലബാറില്‍ നിന്നുള്ള നേതാക്കളെ മാത്രം അണിനിരത്തുന്നത് പിണറായിയുടെ 'ഭാവി സംഘ'ത്തെ നയിക്കുന്നത് ഇവരായിരിക്കുമെന്നതിന്റെ സൂചനയെന്ന് പാര്‍ട്ടിയിലും പുറത്തും അഭ്യൂഹം. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം തുറന്നുപറയാന്‍ ആര്‍ക്കും ധൈര്യമില്ലെങ്കിലും വി.എസ് പക്ഷക്കാര്‍ക്കു മാത്രമല്ല, ഔദ്യോഗിക പക്ഷത്തെ ഒരു വിഭാഗത്തിനും പിണറായിയുടെ തേരോട്ടം വിനയാകുമെന്ന തരത്തിലാണു കാര്യങ്ങളുടെ പോക്ക്.ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന ജനരക്ഷാ മാര്‍ച്ചില്‍ തൃശൂരിനു തെക്കുള്ള ഒറ്റ നേതാവു പോലും സ്ഥിരാംഗമല്ല. അതേസമയം, പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളും പാര്‍ട്ടി കേന്ദ്രമായ എ.കെ.ജി സെന്ററിന്റെ നിയന്ത്രണവും തെക്കുനിന്നുള്ള പ്രമുഖരെ ഏല്‍പിച്ചാണ് പിണറായി മാര്‍ച്ചിനിറങ്ങുന്നത്. അതു ചൂണ്ടിക്കാട്ടി തെക്ക്, വടക്ക് വേര്‍തിരിവു സംബന്ധിച്ച പ്രചാരണം ചെറുക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമിക്കുന്നുണ്ട്.കോടിയേരി ബാലകൃഷ്ണന്‍, ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, എളമരം കരീം, എ.കെ ബാലന്‍, ബേബി ജോണ്‍ എന്നിവരാണ് പിണറായിക്കു പുറമേ ജനരക്ഷാ മാര്‍ച്ചിലുള്ള സ്ഥിരാംഗങ്ങള്‍. ഇവരെല്ലാം മലബാര്‍ മേഖലയില്‍ നിന്നുള്ള നേതാക്കളാണ്. എം.എ ബേബി, തോമസ് ഐസക്, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയ പ്രമുഖ നേതാക്കളെ ഒഴിവാക്കിയെന്നും പാലക്കാട്ടു നിന്നുള്ള എ.കെ ബാലന്‍, കോഴിക്കോടു നിന്നുള്ള കരീം, തൃശൂരില്‍ നിന്നുള്ള ബേബി ജോണ്‍ എന്നിവരും കണ്ണൂരില്‍ നിന്നുള്ള ബാക്കി നേതാക്കളുമാണ് പിണറായിയുടെ മാര്‍ച്ചിലെ സ്ഥിരാംഗങ്ങള്‍ എന്നത് വരാന്‍ പോകുന്ന പിണറായി ഭരണത്തില്‍ ആരായിരിക്കും മുന്‍നിരക്കാര്‍ എന്നതിന്റെ സൂചനയാണെന്നുമാണ് പറയപ്പെടുന്നത്.ഇത് മണ്ടത്തരമാണെന്നും ഐസക്കിനും ബേബിക്കും വിശ്വനും മറ്റും പാര്‍ട്ടിയുടെ മറ്റു കാര്യങ്ങളുമായി ബന്ധപ്പെട്ട പിടിപ്പതു പണിയുണ്ടെന്നുമാണ് മറുവാദം. ജനരക്ഷാ മാര്‍ച്ചുമായി ബന്ധപ്പെട്ട ഈ ഉള്‍പാര്‍ട്ടി വിവാദം പരസ്യമായിട്ടില്ലാത്തതുകൊണ്ട് നേതൃതലത്തില്‍ നിന്ന് പരസ്യ വിശദീകരണവുമുണ്ടാകില്ല. എന്നാല്‍ സംഗതി പരസ്യവിവാദമാക്കാനുള്ള ശ്രമങ്ങള്‍ പിണറായി വിരുദ്ധ കേന്ദ്രങ്ങള്‍ സജീവമായി നടത്തുന്നുണ്ട്.കഴിഞ്ഞ തവണ പിണറായി നടത്തിയ നവകേരള യാത്രയില്‍ ടി.എന്‍ സീമ സ്ഥിരാംഗമായിരുന്നു. ഇത്തവണ ശ്രീമതിയാണ് വനിതാ സാന്നിധ്യം. അവരാകട്ടെ കണ്ണൂരില്‍ നിന്നുള്ള പ്രമുഖ നേതാവാണുതാനും.നവകേരളയാത്രയില്‍ സ്ഥിരാംഗമാക്കിയ കെ.ടി ജലീലിനെ ഇത്തവണ ഒഴിവാക്കി. സംസ്ഥാന കമ്മിറ്റി അംഗമല്ലാത്ത, ഇനിയും പാര്‍ട്ടി അംഗമായിട്ടില്ലാത്ത ജലീലിനെ അത്ര ഉയര്‍ന്ന തലത്തില്‍ പരിഗണിച്ചതിനോട് പാര്‍ട്ടിയില്‍ അന്നേ മുറുമുറുപ്പ് ഉണ്ടായിരുന്നു. ഇത്തവണ എളമരം കരീമിനാണ് ആ സ്ഥാനം കൊടുത്തിരിക്കുന്നത്. മുസ്ലിം സമുദായത്തില്‍ നിന്ന് സി.പി.എമ്മിലുള്ള ഉന്നത നേതാവ് ഇപ്പോള്‍ കരീമാണ്. പാലോളി മുഹമ്മദ്കുട്ടി ഉണ്ടെങ്കിലും അദ്ദേഹം അനാരോഗ്യം കാരണം സജീവമല്ല.