Random Posts

Tuesday, January 28, 2014

റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടി

മുംബൈ: അടിസ്ഥാന നിരക്കുകളില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നതാണ് തീരുമാനത്തിനു പിന്നിലെന്ന് പുതിയ ധന-വായ്പാനയം പ്രഖ്യാപിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജന്‍ അറിയിച്ചു. പുതിയ തീരുമാനപ്രകാരം റിപ്പോ നിരക്ക് 8 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 7 ശതമാനവുമായിരിക്കും. കരുതല്‍ ധനാനുപാതം നിലവിലുള്ള നാലു ശതമാനത്തില്‍ തുടരും. പണപ്പെരുപ്പ നിരക്ക് അഞ്ചുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 6.16ല്‍ എത്തിയിട്ടുണ്ടെങ്കിലും ഭക്ഷ്യപണപ്പെരുപ്പം ഇപ്പോഴും രണ്ടക്കത്തില്‍ തുടരുകയാണ്.
ഉപഭോക്തൃവില സൂചികയും പണപ്പെരുപ്പവും പത്തില്‍ താഴെയായതിനാല്‍ നിലവിലുള്ള നിരക്കുകള്‍ തുടരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ധനകമ്മി, മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനമായി താഴ്ത്താന്‍ സാധിക്കുമെന്നാണ് റിസര്‍വ് ബാങ്ക് കരുതുന്നത്. 2012-13ല്‍ ഇത് 4.8 ശതമാനമായിരുന്നു. ഡിസംബറില്‍ വിലക്കയറ്റം കുറയുമെന്നാണ് കേന്ദ്രബാങ്ക് കണക്കുകൂട്ടിയിരുന്നത്. അടിസ്ഥാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ ബാങ്കുകള്‍ വായ്പാനിരക്കിലും മാറ്റം വരുത്താനുള്ള സാധ്യതയുണ്ട്.